മരുന്നില്ല, ഡയാലിസിസില്ല; ഗസ്സയിൽ വൃക്കരോഗികൾ മരിച്ചുവീഴുന്നു

അൽ അഖ്‌സ ആശുപത്രിയിലെ ഡയാലിസിസ് വിഭാഗത്തിന് അടിയന്തര സഹായം നൽകണമെന്ന് ഗസ്സ മീഡിയ ഓഫീസ് കഴിഞ്ഞ ദിവസം അഭ്യർഥിച്ചിരുന്നു

Update: 2024-05-05 07:00 GMT
Editor : Lissy P | By : Web Desk
Advertising

ഗസ്സ സിറ്റി: ഗസ്സയിലെ വംശഹത്യ തകർത്തത് അവിടുത്തെ മനുഷ്യരുടെ ജീവനെയും ജീവിതത്തെയും തന്നെയാണ്. ഫലസ്തീനികളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും ഇസ്രായേൽ അധിനിവേശം തകർത്തുകളഞ്ഞിട്ടുണ്ട്. യുദ്ധം ഏറ്റവും കൂടുതൽ ബാധിച്ചത് ഇവിടുത്തെ ആരോഗ്യ മേഖലയെതന്നെയാണ്. ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകർക്കാണ് യുദ്ധത്തിൽ ജീവൻ നഷ്ടമായത്. ഒട്ടുമിക്ക ആശുപത്രികളും തകർന്നുതരിപ്പണമായി. ബാക്കിയുള്ളവയാകട്ടെ വൈദ്യുത ക്ഷാമമും ഇന്ധനക്ഷാമവും മരുന്നുകളുടെയുംമെഡിക്കൽ ഉപകരണങ്ങൾ, ഇലക്ട്രിക് ജനറേറ്ററുകൾ എന്നിവകളുടെയും അഭാവം മൂലം ബുദ്ധിമുട്ടുകയാണ്.

യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന് സാധാരണക്കാർക്ക് പോലും ആവശ്യത്തിന് ചികിത്സ നൽകാൻ ബുദ്ധിമുട്ടുകയാണ് ആരോഗ്യപ്രവർത്തകർ.ഇതിന് പുറമെ മറ്റ് ഗുരുതരമായ അസുഖങ്ങളാൽ വേദന അനുഭവിക്കുന്നവര്‍ക്കും ശരിയായ ചികിത്സ ലഭിക്കുന്നില്ല. ആവശ്യത്തിന് മരുന്നുകളില്ലാത്തതിനാൽ ഡയാലിസിസ് പോലും നടത്താനാകാതെ വലയുകയാണ് ഗസ്സയിലെ വൃക്കരോഗികൾ. മരുന്നുകളുടെയും സിറിഞ്ചുകളുടെയും അഭാവത്തിൽ ആഴ്ചയിൽ മൂന്ന് തവണയുള്ള ഡയാലിസിസുകൾ മുടങ്ങുകയാണ്. ഇതോടെ പല രോഗികളും ചികിത്സ കിട്ടാതെ മരിക്കേണ്ട അവസ്ഥയാണ്.

അൽ അഖ്‌സ ആശുപത്രിയിലെ വൃക്ക ഡയാലിസിസ് വിഭാഗത്തിന് അടിയന്തര സഹായം നൽകണമെന്ന് ലോകാരോഗ്യസംഘടന,റെഡ്‌ക്രോസ്,മറ്റ് സന്നദ്ധത സംഘടനകളോട് ഗസ്സ സർക്കാറിന്റെ മീഡിയ ഓഫീസ് കഴിഞ്ഞ ദിവസം അഭ്യർഥിച്ചിരുന്നു. ഗസ്സ മുനമ്പിൽ ഡയാലിസിസുള്ള  ഏക ആശുപത്രിയാണ് അൽ അഖ്‌സ. ഇസ്രായേൽ യുദ്ധത്തിന് മുമ്പ് അൽ-അഖ്‌സ ആശുപത്രിയിൽ 140 വൃക്ക രോഗികൾക്ക് ഡയാലിസിസ് നൽകിയിരുന്നു. ഇപ്പോൾ 480 രോഗികൾക്കാണ് ആശുപത്രിയിൽ ചികിത്സ നൽകുന്നത്.

മരുന്നും ചികിത്സയും നൽകാൻ കഴിയാതെ ഞങ്ങളുടെ കൺമുന്നിൽ വെച്ചാണ് ഞങ്ങളുടെ അമ്മ കണ്ണടച്ചതെന്ന് ഡയാലിസിസ് ലഭിക്കാതെ തന്റെ മാതാവ് മരിക്കേണ്ടിവന്നതിനെക്കുറിച്ച് ഇബ്രാഹിം അൽ ഒവൈസി എന്നയാൾ ഫലസ്തീൻ ക്രോണിക്കിളിനോട് പറഞ്ഞു.

'എല്ലാത്തരം വേദനകളും കഷ്ടപ്പാടുകളും അനുഭവിച്ച ശേഷം യുദ്ധത്തിന്റെ ഏഴാം മാസത്തിലാണ് അമ്മ വിടപറഞ്ഞത്. അമ്മയ്ക്ക് ഏകദേശം 60 വയസ്സായിരുന്നു. ജീവിതത്തെ ഒരുപാട് സ്‌നേഹിച്ചിരുന്ന അമ്മ എപ്പോഴും പുഞ്ചിരിച്ചു, എല്ലാവരേയും സ്‌നേഹിച്ചു, എല്ലാവരും അമ്മയെയും സ്‌നേഹിച്ചു, ''ഇബ്രാഹിം ഫലസ്തീൻ ക്രോണിക്കിളിനോട് പറഞ്ഞു.

'വർഷങ്ങൾക്കുമുമ്പാണ് അമ്മക്ക് വൃക്കരോഗം കണ്ടെത്തിയത്, ആഴ്ചയിൽ മൂന്ന് തവണ വൃക്ക ഡയാലിസിസ് ചെയ്യണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. ഗസ്സയിൽ യുദ്ധം പൊട്ടിപ്പുറപ്പെടുന്നതുവരെ കൃത്യമായി ഡയാലിലിസ് ലഭിച്ചിരുന്നു.എന്നാൽ പിന്നീടതുണ്ടായില്ല'..അദ്ദേഹം കണ്ണീരോടെ പറഞ്ഞു.

'യുദ്ധത്തെത്തുടർന്ന് അൽ-അഖ്സ ആശുപത്രയിൽ മാത്രമായിരുന്നു ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നൊള്ളൂ. 22 ഡയാലിസിസ് മെഷീനുകൾ മാത്രമേ അവിടെയുള്ളൂ. എന്നാൽ രോഗികളുടെ എണ്ണം കൂടിയത് വലിയ പ്രതിസന്ധിയുണ്ടാക്കി. യുദ്ധം കാരണം പല ഭാഗത്തായിപ്പോയവർക്ക് ആശുപത്രിയിലെത്തി ചികിത്സ തേടാനായില്ല. തൽഫലമായി വൃക്കരോഗികൾ പലരും മരിച്ചുകൊണ്ടിരിക്കുകയാണ്. . മരണത്തിന് മുമ്പുള്ള അവസാന മാസങ്ങളിൽ, അമ്മയ്ക്ക് അനങ്ങാൻ പോലും കഴിഞ്ഞില്ല, അവസ്ഥ വളരെ മോശമായി. അൽ-അഖ്സ ആശുപത്രിയിൽ എല്ലാ ദിവസവും വൃക്ക രോഗികൾ മരിക്കുന്നത് ഞാൻ കണ്ടു' ഇബ്രാഹിം പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News