മോദിയുടെ അമേരിക്കന്‍ പര്യടനം തുടരുന്നു; ടെസ്‍ല ഇന്ത്യയില്‍ ഫാക്ടറി തുടങ്ങുമെന്ന് മസ്ക്

ഇന്ത്യയില്‍ നടക്കുന്ന ജനാധിപത്യ ധ്വംസനങ്ങളില്‍ നരേന്ദ്ര മോദിയെ ആശങ്ക അറിയിക്കണമെന്ന ആവശ്യവുമായി എഴുപതിലധികം അമേരിക്കന്‍ സെനറ്റര്‍മാര്‍ ജോ ബൈഡന് കത്തയച്ചു

Update: 2023-06-21 08:05 GMT
Editor : Jaisy Thomas | By : Web Desk

മസ്കുമായി മോദി കൂടിക്കാഴ്ച നടത്തുന്നു

Advertising

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ പര്യടനം തുടരുന്നു. ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയിൽ യുക്രൈൻ വിഷയം ചർച്ചയാകുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇന്ത്യയില്‍ നടക്കുന്ന ജനാധിപത്യ ധ്വംസനങ്ങളില്‍ നരേന്ദ്ര മോദിയെ ആശങ്ക അറിയിക്കണമെന്ന ആവശ്യവുമായി എഴുപതിലധികം അമേരിക്കന്‍ സെനറ്റര്‍മാര്‍ ജോ ബൈഡന് കത്തയച്ചു.

ഇന്നലെ രാത്രിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടണിലെത്തിയത്. യുഎസ് വ്യോമസേനാ ആസ്ഥാനത്ത് വിമാനമിറങ്ങിയ മോദിക്ക് ഇന്ത്യന് സമൂഹം വന്‍ സ്വീകരണം നല്‍കി. ടെസ്‍ല, ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്ക് ഉള്‍പ്പെടെ വിവിധ മേഖലകളിലെ പ്രമുഖരുമായും വിദഗ്ധരുമായും മോദി സംസാരിച്ചു. അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്നും വൈകാതെ തന്നെ ടെസ്‍ല ഇന്ത്യയില്‍ ഫാക്ടറി തുടങ്ങുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മസ്ക് പറഞ്ഞു.

ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് രാജ്യാന്തര യോഗാദിനാചരണത്തിന് പ്രധാനമന്ത്രി നേതൃത്വം നല്കും. വൈകിട്ട് പ്രസിഡന്‍റ് ജോ ബൈഡനും പത്നിയും നല്കുന്ന വിരുന്നില്‍ മോദി പങ്കെടുക്കും. നാളെ യുഎസ് കോണ്‍ഗ്രസിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഇതോടെ രണ്ട് തവണ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്ന മൂന്നാമത്തെ ലോക നേതാവായി നരേന്ദ്ര മോദി മാറും. തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി മോദി കൂടിക്കാഴ്ച നടത്തും. പ്രതിരോധ, വാണിജ്യ സഹകരണ മേഖലകളില്‍ നിര്‍ണായക കരാറുകളില്‍ ഇരുനേതാക്കളും ഒപ്പുവെച്ചേക്കും.

25 ലക്ഷം കോടി രൂപയുടെ ഡ്രോണ്‍ ഇടപാടിന് നേരത്തെ തന്നെ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായിരുന്നു. ഇതിന് പുറമെ ദീര്‍ഘദൂര പീരങ്കി തോക്കുകളും സൈനിക വാഹനങ്ങളും വാങ്ങാനും ധാരണയാകും. അതേസമയം ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ജനാധിപത്യ പ്രശ്നങ്ങളില്‍ മോദിയെ ആശങ്ക അറിയിക്കണമെന്ന് കാട്ടി എഴുപതിലധികം വരുന്ന അമേരിക്കന്‍ സെനറ്റര്‍മാരും പ്രതിനിധികളും യുഎസ് പ്രസിഡന്‍റിന് കത്തയച്ചിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News