കൂവുന്നു, തൂവല്‍ പാറിക്കളിക്കുന്നു, കോഴികളെ കൊണ്ട് തോറ്റ് ഒരു നഗരം; ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് അധികൃതർ

കോഴികൾ അത്ര പ്രശ്‌നക്കാരൊന്നുമല്ല എന്ന പക്ഷക്കാരുമുണ്ട് നഗരത്തിൽ

Update: 2022-03-27 06:44 GMT
Editor : abs | By : Web Desk

സിംഗപൂര്‍ സിറ്റി: അലഞ്ഞു നടക്കുന്ന കന്നുകാലികൾ പല നഗരങ്ങളിലും ഒരു പ്രശ്‌നമാണ്. അവയെ നിയന്ത്രിക്കാനുള്ള നടപടികൾ നഗരാധികൃതർ കാലാകാലങ്ങളായി കൈക്കൊള്ളാറുമുണ്ട്. എന്നാൽ കോഴികളെ കൊണ്ട് കുടുങ്ങിയ ഒരു പ്രദേശമുണ്ടാകുമോ? അങ്ങനെയൊന്നുണ്ട് സിംഗപൂരിൽ. നഗരത്തിലെ സിൻ മിങ് കോർട്ടാണ് കോഴികളെ കൊണ്ട് നട്ടം തിരിഞ്ഞു നിൽക്കുന്നത്.

കോഴികളുടെ പെരുപ്പത്തിനൊപ്പം, അവയുടെ തൂവലുകൾ നഗരത്തിലാകെ പാറി നടക്കുന്നു, കോഴികൾ പാതിരാത്രി കൂവുന്നു എന്നൊക്കെയാണ് തദ്ദേശീയരുടെ പരാതിയെന്ന് സിംഗപൂരിലെ ദ സ്‌ട്രൈറ്റ്‌സ് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. വീടിനകത്ത് കഴിഞ്ഞുകൂടാൻ നിർബന്ധിതമായ കോവിഡ് കാലത്താണ് ആളുകൾ ഈ പരാതി അധികൃതരെ വലിയ തോതിൽ അറിയിച്ചതത്രെ. 'കോഴികളുടെ കൂവൽ വലിയ ശല്യമാകുന്നു' എന്നാണ് അക്കാലത്ത് സിൻ മിങ് കോർട്ട് അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നത്. 

Advertising
Advertising
കോഴികളെ പിടിക്കാനായി വച്ച കെണി


'നിയന്ത്രണാതീതമാകും മുമ്പ് ചിക്കൻ പോപുലേഷൻ നിയന്ത്രിക്കേണ്ടതുണ്ട്. അതു പ്രകാരം ഏതാനും കോഴികളെ 80 സെലെറ്റർ വെസ്റ്റ് ഫാം വേയിലേക്ക് പുനരധിവസിപ്പിക്കുകയാണ്. കോഴികളെ വളർത്തുമൃഗങ്ങളായി കാണുന്നവർക്ക് അവിടെ പോയി അവയെ സന്ദർശിക്കാവുന്നതാണ്'. - പ്രസ്താവനയിൽ പറയുന്നു.

കോഴികളെ നിയന്ത്രിക്കുന്നതിനായി നഗരത്തിൽ ടാസ്‌ക് ഫോഴ്‌സിന് തന്നെ രൂപം നൽകിയിട്ടുണ്ട് അധികൃതർ. പോപുലേഷൻ കുറക്കാനായി പ്രത്യേക നിയമം ആവിഷ്‌കരിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി കോഴികൾക്ക് ഭക്ഷണം നൽകരുത് എന്ന പോസ്റ്ററുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ചിട്ടുണ്ട്.


എന്നാൽ കോഴികൾ അത്ര പ്രശ്‌നക്കാരൊന്നുമല്ല എന്ന പക്ഷക്കാരുമുണ്ട് നഗരത്തിൽ. നഗരത്തിലെ ഒരു എസ്റ്റേറ്റ് ഉടമ പറയുന്നത് ഇങ്ങനെയാണ്;

'കോഴികളേക്കാൾ ശബ്ദശല്യം ഉണ്ടാക്കുന്നത് കാറുകളാണ്. എന്തു കൊണ്ടാണ് കോഴികളെ പിടിക്കാൻ നിങ്ങൾ കൂടുകൾ വയ്ക്കാത്തത് എന്ന് ചിലർ ചോദിക്കാറുണ്ട്. ഞങ്ങൾക്ക് കോഴികളെ കൊണ്ട് പ്രശ്‌നങ്ങളില്ല. അവയെ ഞങ്ങൾ ഇഷ്ടപ്പെടുന്നു. കോഴികളെ കാണാൻ വേണ്ടി മാത്രം ചിലർ എസ്‌റ്റേറ്റിൽ വരാറുണ്ട്. ചിലരുടെ കുട്ടികൾ നേരത്തെ കോഴികളെ കണ്ടിട്ടു പോലുമുണ്ടായിരുന്നില്ല.' 

'അവ ശബ്ദശല്യമുണ്ടാക്കുന്നില്ല. പുലർച്ചെ നാല്-അഞ്ചു മണിയാകുമ്പോൾ അവ കൂകി വളിച്ച് നമ്മെ ഉണർത്തുകയാണ് ചെയ്യുന്നത്. എന്തിനാണ് ആളുകൾ പരാതി പറയുന്നത്.' - ഒരു വയോധിക പറഞ്ഞു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News