പുതുവർഷത്തെ വരവേറ്റ് ലോകം; പുതുവർഷം ആദ്യമെത്തിയത് പസഫിക് ദ്വീപ് സമൂഹമായ കിരിബാത്തിൽ

ജപ്പാനും ഇരുകൊറിയകൾക്കും ചൈനയ്ക്കും സിംഗപ്പൂരിനും ശേഷമാണ് ഇന്ത്യയിൽ പുതുവർഷമെത്തിയത്

Update: 2026-01-01 01:38 GMT

തിരുവനന്തപുരം: പ്രതീക്ഷയോടെ പുതുവർഷത്തെ വരവേറ്റ് ലോകം. പസഫിക് ദ്വീപ് സമൂഹമായ കിരിബാത്തിയിലാണ് പുതുവർഷം ആദ്യമെത്തിയത്. ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 4.30 വരെ നീളും വിവിധ രാജ്യങ്ങളിലെ പുതുവത്സരപ്പിറവികൾ.

കിരിബാത്തിയിൽ പുതുവർഷം പിറന്നത് ഇന്ത്യൻ സമയം ഇന്നലെ വൈകിട്ട് 3.30ന്. പിന്നാലെ ന്യൂസിലാൻഡിലും റഷ്യ, ആസ്ത്രേലിയ എന്നിവിടങ്ങളിലും പുതുവർഷമെത്തി. ജപ്പാനും ഇരുകൊറിയകൾക്കും ചൈനയ്ക്കും സിംഗപ്പൂരിനും ശേഷമാണ് ഇന്ത്യയിൽ പുതുവർഷമെത്തിയത്. തെക്കൻ പസഫിക്കിലെ അമേരിക്കൻ സമോവ ദ്വീപിലാണ് പുതുവർഷം അവസാനമെത്തുക. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണിത്.

Advertising
Advertising

പുതുവർഷത്തിൽ തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലും വിപുലമായ ആഘോഷം. ബീച്ചകളിൽ ജനം തിങ്ങി കൂടി. സ്വകാര്യ ഹോട്ടലുകളിൽ ഡിജെ പാർട്ടി സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് കോവളം ബീച്ചിൽ പുതുവത്സരത്തെ വരവേൽക്കാൻ നിരവധി പേരാണ് എത്തിയത്. പൊലീസിൻ്റെ കർശന നിയന്ത്രണത്തിൽ ആയിരുന്നു ആഘോഷങ്ങൾ. നാലു ദിക്കിലും ആകാശത്ത് വർണവിസ്മയം തീർത്തുകൊണ്ടാണ് ബീച്ചിൽ 2026 നെ സ്വീകരിച്ചത്. ശംഖുമുഖം, വർക്കല, വെള്ളാർ, നെയ്യാർ ഡാം, പൊന്മുടി എന്നിവിടങ്ങളിലും പരിപാടികൾ നടന്നു. കൊല്ലം തങ്കശ്ശേരി ബീച്ചിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ആയിരങ്ങളാണ് തടിച്ചുകൂടിയത്. മുതാക്കര പള്ളിയിൽ ഡിജെ പാർട്ടി സംഘടിപ്പിച്ചു. വാടി ഹാർബറിൽ ഗാനമേള ഉണ്ടായിരുന്നു.

മലബാറിന്റെ തീരങ്ങളും തെരുവുകളും ആവേശക്കടലായി മാറി . കോഴിക്കോട് ബീച്ചിലാണ് ആവേശം അല തല്ലിയത്. റാപ്പർ വേടന്റെ പാട്ടും മറ്റുമായി വയനാടും പങ്കുചേർന്നു. പുതിയൊരു വർഷത്തിലേക്ക് പൊലിമയൊട്ടും ചോരാതെയാണ് മലബാറും കണ്ണുതുറന്നത്. കണ്ണൂരും കാസർകോടും മലപ്പുറത്തും പാലക്കാടുമെല്ലാം പുതുവത്സരാഘോഷം പൊടിപൊടിച്ചു.

അബുദാബിയിലെ സായിദ് ഫെസ്റ്റിവലിൽ നടന്ന പ്രകടനം ചരിത്രതാളുകളിൽ ഇടംപിടിച്ചു. തുടർച്ചയായി 62 മിനിറ്റ് നീണ്ടുനിന്ന വെടിക്കെട്ട് ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ കരിമരുന്ന് പ്രയോഗമായി മാറി. അഞ്ച് ഗിന്നസ് വേൾഡ് റെക്കോർഡുകൾ ലക്ഷ്യമിട്ട് നടന്ന ഈ ഷോയിൽ 6,500-ഓളം ഡ്രോണുകൾ ആകാശത്ത് വിസ്മയകരമായ രൂപങ്ങൾ തീർത്തു. ദുബൈയിൽ ആഘോഷങ്ങളുടെ ശ്രദ്ധാകേന്ദ്രം പതിവുപോലെ ബുർജ് ഖലീഫയായിരുന്നു. 'ബിയോണ്ട് ഡ്രീംസ്' എന്ന പ്രമേയത്തിൽ അവതരിപ്പിക്കപ്പെട്ട ഷോയിൽ ആയിരക്കണക്കിന് പൈറോ ടെക്നിക് ഘടകങ്ങളും ഡ്രോണുകളും ലേസർ രശ്മികളും അണിനിരന്നു. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റർടൈൻമെന്റുമായി സഹകരിച്ച് അവതരിപ്പിച്ച ബോളിവുഡ് ശൈലിയിലുള്ള സംഗീതവും ഷോയുടെ മാറ്റുകൂട്ടി. ഇതിനുപുറമെ ദുബൈ ഫ്രെയിം, പാം ജുമൈറ തുടങ്ങി നാൽപ്പതോളം കേന്ദ്രങ്ങളിൽ ഒരേസമയം ആകാശത്ത് വിസ്മയങ്ങൾ വിരിഞ്ഞു. ദുബൈ ​ഗ്ലോബൽ വില്ലേജിൽ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ പുതുവർഷ സമയത്തിനനുസരിച്ച് 7 തവണ വെടിക്കെട്ട് നടന്നു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News