ന്യൂസിലൻഡിൽ കോവിഡ് വാക്‌സിനേഷനെതിരെ പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിൽ

ലോകത്ത് ആദ്യമായി കോവിഡിനെ പിടിച്ചുകെട്ടിയ രാജ്യങ്ങളിലൊന്നാണ് ന്യൂസിലൻഡ്. എന്നാൽ, കോവിഡിന്റെ ഡെൽറ്റ വകഭേദമെത്തിയതോടെ കാര്യങ്ങൾ പിടിവിടുകയായിരുന്നു. ഇതോടെ കോവിഡ് നിർമാർജനമെന്ന ലക്ഷ്യം ഉപേക്ഷിക്കുന്നതായി ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡേൺ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു

Update: 2021-11-09 13:11 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂസിലൻഡിൽ നിർബന്ധിത വാക്‌സിനേഷനിലും ലോക്ഡൗണിലും പ്രതിഷേധിച്ച് ആയിരങ്ങൾ തെരുവിൽ. കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിലടക്കം വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഇതേതുടർന്ന് പാർലമെന്റിൽ സുരക്ഷ ശക്തമാക്കി. പാർലമെന്റ് കെട്ടിടത്തിലേക്കുള്ള രണ്ട് കവാടങ്ങളും അടച്ചിട്ടിരിക്കുകയാണ്.

മാസ്‌ക് ധരിക്കാതെയാണ് ആയിരങ്ങൾ സെൻട്രൽ വെല്ലിങ്ടണിൽ ഇന്നലെ മാർച്ച് നടത്തിയത്. നിർബന്ധിത വാക്‌സിനേഷൻ നിയമം പിൻവലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ലോക്ഡൗൺ അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങൾ നീക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

2018 തിരിച്ചുതരണമെന്നാണ് സർക്കാരിനോട് ആവശ്യപ്പെടാനുള്ളതെന്ന് ഒരു പ്രതിഷേധക്കാരൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ''എന്റെ ശരീരത്തിനു വേണ്ടാത്തൊരു വസ്തു എടുക്കാൻ എന്നെ നിർബന്ധിക്കരുത്. എന്റെ സ്വാതന്ത്ര്യങ്ങൾ തിരിച്ചുതരണം.'' അദ്ദേഹം പറഞ്ഞു.


ലബോറട്ടറിയിലെ പരീക്ഷണ എലികളല്ല ന്യൂസിലൻഡ് പൗരന്മാരെന്ന് സമരക്കാരുയർത്തിയ പ്ലക്കാർഡിൽ പറയുന്നു. വാക്‌സിൻ തന്റെ സഹോദരിയെ കൊന്നുവെന്ന് ഒരാൾ ഉയർത്തിയ പ്ലക്കാർഡിൽ പറയുന്നു. യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പ്രതിഷേധക്കാർ പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മാധ്യമങ്ങൾ കള്ളം പറയുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.


കോവിഡിനെ ആദ്യമായി പിടിച്ചുകെട്ടിയ രാജ്യങ്ങളിലൊന്നായിരുന്നു ന്യൂസിലൻഡ്. എന്നാൽ, കോവിഡിന്റെ ഡെൽറ്റ വകഭേദം രാജ്യത്തെത്തിയതോടെ കാര്യങ്ങൾ പിടിവിടുകയായിരുന്നു. ഇതാദ്യമായി കഴിഞ്ഞ ദിവസം പ്രതിദിന കോവിഡ് കേസുകൾ 200 കടക്കുകയും ചെയ്തിരുന്നു. ഡെൽറ്റ വകഭേദം ശക്തമായതോടെ കോവിഡ് നിർമാർജനമെന്ന ലക്ഷ്യം ഉപേക്ഷിക്കുന്നതായി ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡേൺ പ്രഖ്യാപിച്ചിരുന്നു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News