താലിബാന്‍ ഭീഷണി; അഫ്ഗാന്‍ കേന്ദ്ര ബാങ്കിന്‍റെ ആസ്തി തടഞ്ഞുവെച്ച് അമേരിക്ക

അഫ്ഗാന്‍ ബജറ്റിന്റെ 80 ശതമാനവും യു.എസിന്റെയും മറ്റു ലോകരാഷ്ട്രങ്ങളുടെയും സാമ്പത്തിക പിന്തുണയാണ്

Update: 2021-08-18 14:18 GMT
Editor : Suhail | By : Web Desk

താലിബാന്‍ കീഴിലായതോടെ അഫ്ഗാന്‍ കേന്ദ്ര ബാങ്കിലേക്കുള്ള ആസ്തികള്‍ തടഞ്ഞുവെച്ച് അമേരിക്ക. അഫ്ഗാന്‍ കേന്ദ്ര ബാങ്കായ ദാ അഫ്ഗാന്‍ ബാങ്കിന്റെ (ഡി.എ.ബി) ഒന്‍പതര ബില്യണ്‍ ഡോളറാണ് അമേരിക്ക തടഞ്ഞുവെച്ചിരിക്കുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയുടെ കൈവശമുള്ള അഫ്ഗാന്‍ കേന്ദ്ര ബാങ്കിന്റെ സമ്പത്തൊന്നും തന്നെ താലിബാന് ലഭ്യമാക്കില്ലെന്ന് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദ വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഡി.എ.ബിയുടെ ആസ്തിയില്‍ സിംഹഭാഗവും നിലവില്‍ അഫ്ഗാനിലല്ല ഉള്ളത്. സമ്പത്ത് മരവിപ്പിച്ച അമേരിക്കയുടെ നടപടി, അഫ്ഗാനുള്ള ഫണ്ട് ലഭ്യത തുറയാന്‍ കാരണമാകുമെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സംഭവത്തെ കുറിച്ച് യു.എസ് ട്രഷറി വകുപ്പ് പ്രതികരിച്ചിട്ടില്ല.

അമേരിക്കയെ അമിതമായി ആശ്രയിച്ചാണ് അഫ്ഗാന്‍ സമ്പദ് വ്യവസ്ഥ നിലനില്‍ക്കുന്നത്. അഫ്ഗാന്‍ ബജറ്റിന്റെ 80 ശതമാനവും യു.എസിന്റെയും മറ്റു ലോകരാഷ്ട്രങ്ങളുടെയും സാമ്പത്തിക പിന്തുണയാണ്. അഫ്ഗാനിലെ സൈനിക ആവശ്യങ്ങള്‍ക്കായി മാത്രം മൂന്ന് ബില്യണ്‍ ഡോളറാണ് അമേരിക്ക പ്രതിവര്‍ഷം ചെലവഴിക്കുന്നത്. രാജ്യത്തിന്റെ ജി.ഡി.പിയുടെ 15 ശതമാനത്തോളം വരും ഇത്. എന്നാല്‍, അഫ്ഗാന്‍ ജനങ്ങള്‍ക്കുള്ള സഹായം തുടരുമെന്ന് ബൈഡന്‍ തിങ്കഴാഴ്ച പറഞ്ഞിരുന്നു.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News