വർഷത്തിൽ ഏഴു ദശലക്ഷം പേർ മരിക്കുന്നത് വായു മലിനീകരണം മൂലമെന്ന് ലോകാരോഗ്യ സംഘടന
2021 ലെ എയർ ക്വാളിറ്റി ഗൈഡ്‌ലൈൻസ് പുറത്തിറക്കി
വർഷത്തിൽ ഏഴു ദശലക്ഷം പേർ മരിക്കുന്നത് വായു മലിനീകരണം മൂലമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ). ബുധനാഴ്ച പുറത്തിറക്കിയ എയർ ക്വാളിറ്റി ഗൈഡ്‌ലൈൻസിലാണ് (എ.ക്യൂ.ജിസ്) ഇക്കാര്യം പറയുന്നത്.
വായുമലിനീകരണം രാജ്യങ്ങളെയെല്ലാം ബാധിക്കുന്നതാണെന്നും എന്നാൽ താഴ്ന്നതും ഇടത്തരവുമായ സാമ്പത്തിക ശേഷിയുള്ള രാജ്യങ്ങളെയാണ് കൂടുതൽ ബാധിക്കുന്നതെന്നും ഡബ്ല്യൂ.എച്ച്.ഒ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അധോനം ഗെബ്രെയൂസസ് പറഞ്ഞു.
2005 ൽ പുറത്തിറക്കിയ മാർഗനിർദേശങ്ങളേക്കാൾ ശക്തമായ നിയന്ത്രണങ്ങളാണ് പുതിയതിലുള്ളത്. 2009 ൽ ഇന്ത്യ പുറത്തിറക്കിയ നിർദേശങ്ങളും പരിഷ്‌കരിക്കാനിരിക്കുകയാണ്.
വായു മലിനീകരണം നിരവധി ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യയിലെ മിക്ക നഗരങ്ങളും 2005 ലെ മാനദണ്ഡങ്ങൾ തന്നെ പാലിക്കുന്നതിൽ പരാജയമായിരുന്നുവെന്ന് ഐ.ഐ.ടി കാൻപൂരിലെ പ്രഫസറും നാഷനൽ ക്ലീൻ എയർ പ്രോഗ്രാം (എൻ.സി.എ.പി) സ്റ്റിയറിങ് കമ്മിറ്റിയംഗവുമായ എസ്.എൻ ത്രിപാതി പറഞ്ഞു.
കൂടുതൽ പഠനങ്ങൾ നടക്കാൻ ആരോഗ്യവിവരശേഖരം ശക്തിപ്പെടുത്തണമെന്നും 2017ൽ ഉണ്ടായിരുന്ന വായുമലിനീകരണ തോത് 2024 ഓടെ കുറക്കുയാണ് എൻ.സി.എ.പിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
യു.കെയിൽ നവംബറിൽ നടക്കുന്ന യു.എൻ ക്ലൈമറ്റ് കോൺഫ്രൻസിന്റെ 26 ാം സെഷന് മുന്നോടിയായാണ് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. പാരീസ് ഉച്ചകോടിയുടെ ലക്ഷ്യം നേടുന്ന വിധത്തിൽ ഹരിതഗൃഹ വാതകങ്ങളുടെ തോത് കുറയ്ക്കാനാണ് പ്രവർത്തനം.
വായു മലിനീകരണം കൂടുതലുള്ള ലോകത്തെ 50 നഗരങ്ങളിൽ 35 എണ്ണവും ഇന്ത്യയിലാണെന്ന് 2020 ലെ ലോക എയർ ക്വാളിറ്റി റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
വായു മലിനമാക്കുന്നത് എന്തൊക്കെ?
- അമിത വാഹന ഉപയോഗം പ്രധാന കാരണങ്ങളിലൊന്നാണ്. വാഹനങ്ങൾ പുറംതള്ളുന്ന പുകയാണ് വില്ലൻ. ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗം വായുവിൽ സൂക്ഷ്മ കണങ്ങളും ബ്ലാക്ക് കാർബണും വർധിക്കുന്നു.
- ഗതാഗതം മൂലം റോഡിന് ഇരുവശവും ഉയരുന്ന പൊടിപടലങ്ങൾ.
- വൻകിട വ്യവസായങ്ങളിൽനിന്നുള്ള പുക
- വിവിധ കെട്ടിട നിർമാണം
- മാലിന്യങ്ങൾ കത്തിക്കുമ്പോഴുണ്ടാകുന്ന പുക.
- കൃഷി കഴിഞ്ഞ പാടങ്ങൾ കത്തിക്കൽ.