Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
Photo: Politico
വാഷിംഗ്ടൺ: യുവ റിപ്പബ്ലിക്കൻ നേതാക്കളുടെ കടുത്ത വംശീയതും ഹിറ്റ്ലർ ആരാധനയും പ്രകടമാകുന്ന ടെലിഗ്രാം ചാറ്റ് പുറത്തുവിട്ട് പൊളിറ്റിക്കോ റിപ്പോർട്ട്. ചാറ്റ് ഗ്രൂപ്പിൽ വ്യാപകമായ വംശീയത, ജൂതവിരുദ്ധത, സ്ത്രീവിരുദ്ധത, അക്രമാസക്തമായ സന്ദേശങ്ങൾ എന്നിവയാണ് അടങ്ങിയിട്ടുള്ളത്. ചാറ്റ് പുറത്ത് വന്നതിനെ തുടർന്ന് നേതാക്കൾ സ്ഥാനം ഒഴിയണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
'RESTOREYR WAR ROOM' എന്ന പേരിലുള്ള ടെലിഗ്രാം ചാറ്റ് ഗ്രൂപ്പിലെ അംഗങ്ങൾ ബലാത്സംഗം 'ഇതിഹാസമാണ്' എന്ന് പറഞ്ഞതായും കറുത്തവർഗക്കാരെ 'കുരങ്ങന്മാർ' എന്ന് പരാമർശിച്ചതായും അഡോൾഫ് ഹിറ്റ്ലറെ പ്രശംസിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പൊളിറ്റിക്കോയ്ക്ക് ലഭിച്ച ചോർന്ന സന്ദേശങ്ങളിൽ അവരുടെ രാഷ്ട്രീയ എതിരാളികളെ ഗ്യാസ് ചേമ്പറുകളിലേക്ക് അയക്കണമെന്ന് നിർദേശിച്ചതായും കാണാം. ചാറ്റിലെ യുവ റിപ്പബ്ലിക്കൻ നേതാക്കൾ ദേശീയ പ്രസ്ഥാനത്തിന്റെ ന്യൂയോർക്ക്, കൻസാസ്, അരിസോണ, വെർമോണ്ട് ചാപ്റ്ററുകളിൽ നിന്നുള്ളവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഈ വർഷം ജനുവരി ആദ്യത്തിനും ആഗസ്റ്റ് മധ്യത്തിനും ഇടയിൽ അയച്ച 2,900 പേജുള്ള ടെക്സ്റ്റ് സന്ദേശങ്ങളാണ് പൊളിറ്റിക്കോ പുറത്തുവിട്ടത്. ന്യൂയോർക്ക് സ്റ്റേറ്റ് യംഗ് റിപ്പബ്ലിക്കൻസിന്റെ മുൻ പ്രസിഡന്റും ട്രംപിന്റെ കടുത്ത അനുയായിയുമായ പീറ്റർ ജിയുണ്ടയാണ് ഈ ഗ്രൂപ്പ് സൃഷ്ടിച്ചതെന്നും പൊളിറ്റിക്കോയുടെ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.