Quantcast

ഇന്ത്യന്‍ വിപണിയില്‍ സമ്മര്‍ദം തുടരും; നഷ്ടത്തിന് സാധ്യത

യു.എസ് വിപണികള്‍ ഇന്നലെ നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. എസ്&പി, നാസ്ഡാക്ക് എന്നിവക്കെല്ലാം നഷ്ടം നേരിട്ടിരുന്നു. ഇതിന്റെ അലയൊലികള്‍ ഇന്ത്യന്‍ വിപണിയിലും പ്രതീക്ഷിക്കാം. ഏഷ്യന്‍ വിപണികളിലും നഷ്ടം തന്നെയാണ് ഫലം

MediaOne Logo

Web Desk

  • Published:

    24 April 2026 9:10 AM IST

ഇന്ത്യന്‍ വിപണിയില്‍ സമ്മര്‍ദം തുടരും; നഷ്ടത്തിന് സാധ്യത
X

മുംബൈ: ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട നിലനില്‍ക്കുന്ന പ്രതിസന്ധി ഇന്നും ഇന്ത്യന്‍ വിപണിയെ സമ്മര്‍ദത്തിലാക്കും. ഈ പ്രതിസന്ധിയില്‍ നിന്നും വിപണിക്ക് അതിവേഗം പുറത്ത് കടക്കാനാവില്ലെന്നാണ് വിദഗ്ധാഭിപ്രായം. മേഖലയില്‍ സമാധാനം തിരികെ വരാതെ വിപണിയില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്നാണ് പ്രവചനം. ഹോര്‍മുസ് പ്രതിസന്ധിയാണ് കഴിഞ്ഞ ദിവസവും വിപണിയുടെ തിരിച്ചടിക്കുള്ള കാരണമായത്. വ്യാഴാഴ്ചയും നഷ്ടത്തോടെയാണ് ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചത്.

യു.എസ് വിപണികള്‍ ഇന്നലെ നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. എസ്&പി, നാസ്ഡാക്ക് എന്നിവക്കെല്ലാം നഷ്ടം നേരിട്ടിരുന്നു. ഇതിന്റെ അലയൊലികള്‍ ഇന്ത്യന്‍ വിപണിയിലും പ്രതീക്ഷിക്കാം. ഏഷ്യന്‍ വിപണികളിലും നഷ്ടം തന്നെയാണ് ഫലം. തായ്‌വാന്‍, ജപ്പാന്‍, മലേഷ്യ ഇന്‍ഡക്‌സുകളൊഴികെ ബാക്കിയുള്ളവയെല്ലാം നഷ്ടത്തിലാണ്. വെള്ളിയാഴ്ച രാവിലേയും അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയര്‍ന്നു.

മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷസാധ്യത വര്‍ധിക്കാനുള്ള സാഹചര്യമാണ് എണ്ണവില വര്‍ധനവിനുള്ള കാരണം. ബ്രെന്റ് ക്രൂഡോയിലിന്റെ വില ഇന്നും വര്‍ധിച്ച് 105 ഡോളറിലേക്ക് എത്തി. കഴിഞ്ഞ ദിവസം വിപണി വ്യാപാരം ആരംഭിക്കുമ്പോള്‍ 103 ഡോളറിലാണ് എണ്ണയുടെ വ്യാപാരം നടത്തിയിരുന്നത്. ഇന്നുണ്ടായ എണ്ണയുടെ വില വര്‍ധനവ് വിപണിയില്‍ നെഗറ്റീവായി പ്രതിഫലിക്കാനാണ് സാധ്യത. ഇതിനൊപ്പം വിദേശനിക്ഷേപകര്‍ കഴിഞ്ഞ ദിവസവും വില്‍പനക്കാരുടെ റോളിലായിരുന്നു.

വിദേശനിക്ഷേപകര്‍ വ്യാഴാഴ്ച 3,254 കോടിയുടെ ഓഹരികളാണ് വിറ്റത്. ആഭ്യന്തര ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ 940 കോടിയുടെ ഓഹരികളും വിറ്റഴിച്ചു. തുടര്‍ച്ചയായ നാലാം ദിവസവും രൂപ നഷ്ടത്തിലാണ്. 23 പൈസ നഷ്ടത്തോടെ 94.01 രൂപയിലാണ് ഇന്ത്യന്‍ കറന്‍സിയുടെ വ്യാപാരം അവസാനിപ്പിച്ചത്. രൂപയുടെ ഇന്നുള്ള മുന്നോട്ട് പോക്കും വിപണിയെ സ്വാധീനിക്കും.

TAGS :

Next Story