ആഗോള എണ്ണ പ്രതിസന്ധിക്കിടയിലും ചൈന ശാന്തമായിരിക്കുന്നത് എങ്ങനെ?
പകുതിയിലധികം എണ്ണ മധ്യപൂർവേഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചൈന ഈ പ്രതിസന്ധിയിലും അസാധാരണമായ ശാന്തത പുലർത്തുന്നു എന്നതാണ് ശ്രദ്ധേയം

- Published:
5 April 2026 8:54 AM IST

ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും യുദ്ധം ആരംഭിച്ചത് മുതൽ ആഗോള ഊർജ വിപണി കടുത്ത പ്രതിസന്ധിയിലാണ്. ലോകത്തെ എണ്ണ- വാതക നീക്കത്തിന്റെ 20 ശതമാനവും നടക്കുന്ന ഹോർമൂസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതോടെ ഏഷ്യൻ രാജ്യങ്ങൾ എണ്ണക്കായി നെട്ടോട്ടമോടുകയാണ്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലെത്തി.
എന്നാൽ, പകുതിയിലധികം എണ്ണ മധ്യപൂർവ്വേഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചൈന ഈ സാഹചര്യത്തിലും അസാധാരണമായ ശാന്തത പുലർത്തുന്നു എന്നതാണ് ശ്രദ്ധേയം. ഇതിന് പിന്നിൽ വർഷങ്ങൾക്ക് മുമ്പ് ആസൂത്രണം ചെയ്ത ഒരു തന്ത്രമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്താണ് 'ടീപോട്ട്' റിഫൈനറികൾ?
ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള ചെറിയ എണ്ണ ശുദ്ധീകരണ ശാലകളാണിവ. ഇവയുടെ വലിപ്പവും രൂപവും കണക്കിലെടുത്താണ് 'ടീപോട്ട്' എന്ന് വിളിക്കുന്നത്. ചൈനയുടെ ആകെ എണ്ണ ശുദ്ധീകരണ ശേഷിയുടെ നാലിലൊന്ന് ഇവയാണ് കൈകാര്യം ചെയ്യുന്നത്.
അന്താരാഷ്ട്ര ഉപരോധങ്ങൾ നേരിടുന്ന ഇറാൻ, റഷ്യ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ വിലക്ക് എണ്ണ വാങ്ങുകയും അവ രഹസ്യമായി സംഭരിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ ചെറുകിട കമ്പനികളുടെ പ്രധാന ദൗത്യം. ചൈനീസ് സർക്കാർ കമ്പനികൾക്ക് ചെയ്യാൻ കഴിയാത്ത ഇത്തരം ഇടപാടുകൾ ഇവർ വഴി നടന്നു.
ചൈന എത്രത്തോളം എണ്ണ സംഭരിച്ചിട്ടുണ്ട്?
2026-ന്റെ തുടക്കത്തിൽ ചൈന ഏകദേശം 120 കോടി ബാരൽ എണ്ണയുടെ തന്ത്രപ്രധാനമായ കരുതൽ ശേഖരം കെട്ടിപ്പടുത്തിട്ടുണ്ട്. ഇത് കടൽ വഴിയുള്ള 109 ദിവസത്തെ ഇറക്കുമതിക്ക് തുല്യമാണ്. അന്താരാഷ്ട്ര ഉപരോധങ്ങൾ കാരണം ലോകവിപണിയിൽ വിൽക്കാൻ കഴിയാതെ വന്ന എണ്ണ വളരെ കുറഞ്ഞ വിലക്കാണ് ചൈന വാങ്ങി സംഭരിച്ചത്. ''ഞങ്ങൾ നേരത്തെ തന്നെ എണ്ണ ശേഖരിച്ചുവെച്ചിട്ടുണ്ട്, അതുകൊണ്ട് നിലവിൽ വലിയ സമ്മർദമില്ല'' എന്ന് ഒരു ഷാൻഡോങ് ടീപോട്ട് എക്‌സിക്യൂട്ടീവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ഈ ആശ്വാസം എത്രകാലം നീണ്ടുനിൽക്കും?
ഈ കരുതൽ ശേഖരം എക്കാലവും നീണ്ടുനിൽക്കില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചൈനയുടെ എണ്ണ ഇറക്കുമതിയിൽ ഇതിനകം കുറവ് രേഖപ്പെടുത്തിത്തുടങ്ങി. മാർച്ചിൽ ചൈനയിലെത്തിയ എണ്ണക്കപ്പലുകളിൽ ഭൂരിഭാഗവും യുദ്ധം തുടങ്ങുന്നതിന് മുമ്പ് പുറപ്പെട്ടവയാണ്. ഏപ്രിൽ മുതൽ ഇറക്കുമതിയിൽ വലിയ ഇടിവുണ്ടാകുമെന്ന് മുതിർന്ന ക്രൂഡ് ഓയിൽ അനലിസ്റ്റ് മുയു ഷു പറഞ്ഞു.
എണ്ണവില വർധിക്കുന്നതും ലാഭം കുറയുന്നതും കാരണം ടീപോട്ട് റിഫൈനറികൾ ഇപ്പോൾ എണ്ണ വാങ്ങുന്നില്ല. നിലവിൽ റഷ്യയെയാണ് ചൈന പ്രധാനമായും ആശ്രയിക്കുന്നത്. 2026-ന്റെ ആദ്യ രണ്ട് മാസങ്ങളിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി 40.9% വർധിച്ചിട്ടുണ്ട്. ചൈനയുടെ ഊർജ തന്ത്രം അവർക്ക് നിലവിൽ ആശ്വാസം പകരുന്നുണ്ട്. എന്നാൽ യുദ്ധം നീളുകയാണെങ്കിൽ ചൈനയുടെ കരുതൽ ശേഖരവും താമസിയാതെ തീർന്നുപോകും.
Adjust Story Font
16
