പശ്ചിമേഷ്യൻ സംഘർഷം: ചരക്കുനീക്കത്തിലെ പ്രതിസന്ധി ഇന്ത്യൻ വ്യവസായ മേഖലയെയും ബാധിക്കുന്നു
അസംസ്‌കൃത വസ്തുക്കളുടെ ആഗോള വിതരണ ശൃംഖലയിലുണ്ടായ ആഘാതം ഇതിനോടകം തന്നെ ഇന്ത്യൻ വ്യവസായങ്ങളുടെ താഴേത്തട്ടിലുള്ള പ്രവർത്തനങ്ങളെ ബാധിച്ചു തുടങ്ങിയതായി സിഐഐ ഡയറക്ടർ ജനറൽ ചന്ദ്രജിത് ബാനർജി വ്യക്തമാക്കി

- Published:
23 March 2026 2:49 PM IST

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധസാഹചര്യം ഇന്ത്യൻ കമ്പനികളെ പ്രതികൂലമായി ബാധിക്കുന്നതായി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ). പ്രധാന സമുദ്രപാതകളിലെ തടസങ്ങൾ കാരണം ചരക്ക് നീക്കം വൈകുന്നതും അസംസ്‌കൃത വസ്തുക്കളുടെ കടുത്ത ക്ഷാമവുമാണ് ഇന്ത്യൻ വിപണി നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് സിഐഐ ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
അസംസ്‌കൃത വസ്തുക്കളുടെ ആഗോള വിതരണ ശൃംഖലയിലുണ്ടായ ആഘാതം ഇതിനോടകം തന്നെ ഇന്ത്യൻ വ്യവസായങ്ങളുടെ താഴേത്തട്ടിലുള്ള പ്രവർത്തനങ്ങളെ ബാധിച്ചു തുടങ്ങിയതായി സിഐഐ ഡയറക്ടർ ജനറൽ ചന്ദ്രജിത് ബാനർജി വ്യക്തമാക്കി. സുപ്രധാന സമുദ്രപാതകളിലെ സംഘർഷം കാരണം കയറ്റുമതിയും ഇറക്കുമതിയും വൈകുകയാണ്. അന്താരാഷ്ട്ര വ്യാപാരത്തെ ആശ്രയിച്ചു കഴിയുന്ന പല മേഖലകളിലും ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെയും ഇടനില ഉത്പന്നങ്ങളുടെയും ലഭ്യത വൻതോതിൽ കുറഞ്ഞിട്ടുണ്ട്.
ഇന്ധന ഇറക്കുമതി കുറഞ്ഞതും വ്യവസായ മേഖലക്ക് പ്രതിസന്ധിയാണ്. നിലവിലെ വെല്ലുവിളികൾക്കിടയിലും മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തരം പ്രതിസന്ധികളെ പ്രതിരോധിക്കാൻ ഇന്ത്യ സജ്ജമാണെന്ന് സിഐഐ പറഞ്ഞു.
അസംസ്‌കൃത എണ്ണ ഇറക്കുമതിയിലെ വൈവിധ്യവൽക്കരണം, എൽപിജി ഉത്പാദനം വർധിപ്പിക്കൽ, കയറ്റുമതി സുഗമമാക്കൽ, രൂപയുടെ മൂല്യം നിലനിർത്തൽ എന്നിവയിലൂടെ സർക്കാർ നടത്തുന്ന ഇടപെടലുകൾ അഭിനന്ദനാർഹമാണെന്ന് ചന്ദ്രജിത് ബാനർജി പറഞ്ഞു.
ഊർജ സ്രോതസുകളിൽ വൈവിധ്യംകൊണ്ടുവന്നും വിതരണ ശൃംഖലകൾ പുനഃക്രമീകരിച്ചും ഇന്ത്യൻ വ്യവസായങ്ങൾ ഈ സാഹചര്യത്തോട് പൊരുത്തപ്പെടുകയാണ്. പുനരുപയോഗ ഊർജം, ഗ്രീൻ ഹൈഡ്രജൻ, ബയോ ഫ്യുവൽസ് എന്നിവയിലുള്ള നിക്ഷേപം വർധിപ്പിക്കുന്നത് ആഗോള ഭൗമരാഷ്ട്രീയ പ്രതിസന്ധികളിൽ നിന്നുള്ള ആഘാതം കുറയ്ക്കാൻ സഹായിക്കുമെന്നും സിഐഐ ചൂണ്ടിക്കാട്ടി.
Adjust Story Font
16
