വാങ്കഡേയിൽ പറന്നുയർന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ്; മുംബൈക്കെതിരെ ആറ് വിക്കറ്റ് ജയം

മുംബൈ: മുംബൈ ഇന്ത്യൻസിനെ ആറ് വിക്കറ്റിന് തകർത്ത് സൺറൈസേഴ്‌സ് ഹൈദരാബാദ്. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 244 റൺസ് ടോട്ടലിലേക്ക് ബാറ്റ് വീശിയ ഹൈദരാബാദ് എട്ട് പന്ത് ബാക്കി നിൽക്കേ ലക്ഷ്യം മറികടന്നു. അർധ സെഞ്ച്വറി കുറിച്ച ട്രാവിസ് ഹെഡും ഹെൻറിച്ച് ക്ലാസനും തകർപ്പൻ ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. മുംബൈ ഇന്ത്യൻസ് ഓപണർ റയാൻ റിക്കിൾട്ടന്റെ സെഞ്ച്വറി പ്രകടനം വിഫലമായി.
റയാൻ റിക്കിൾട്ടന്റെ സെഞ്ച്വറിയുടെ കരുത്തിൽ മുംബൈ ഇന്ത്യൻസ് മികച്ച ടോട്ടലാണ് പടുത്തുയർത്തിയത്. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 243 റൺസാണ സ്കോർ ചെയ്തത്. 55 പന്തിൽ എട്ട് ഫോറും പത്ത് സിക്‌സും പറത്തിയാണ് ദക്ഷിണാഫ്രിക്കൻ താരം തന്റെ സെഞ്ച്വറി പൂർത്തിയാക്കിയത്. ഓപണർ വിൽ ജാക്‌സുമൊത്ത് ആദ്യ ഓവറുകളിൽ കൂട്ടിച്ചേർത്ത 93 റൺസിന്റെ കൂട്ടുകെട്ട് മുംബൈ സ്കോർ ഉയർത്തി. ഹർദിക് പാണ്ട്യ, നമൻ ധിർ എന്നിവരും മെച്ചപ്പെട്ട ബാറ്റിങ് പ്രകടനം പുറത്തെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സിന് ഓപ്പണർമാരായ ട്രാവിസ് ഹെഡും അഭിഷേക് ശർമയും തകർപ്പൻ തുടക്കമാണ് നൽകിയത്. പവർ പ്ലെയിൽ 92 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. ഒമ്പതാം ഓവറിൽ ഗസൻഫർ അഭിഷേകിനെ പുറത്താക്കുമ്പോൾ 129 റൺസായിരുന്നു സൺറൈസേഴ്‌സ് സ്കോർബോർഡിലുണ്ടായിരുന്നത്. എന്നാൽ തൊട്ടടുത്ത പന്തിൽ തന്നെ ഇഷാൻ കിഷനും കൂടാരം കയറി. പത്താം ഓവറിൽ മികച്ച ഫോമിൽ ബാറ്റ് ചെയ്തുകൊണ്ടിരുന്ന ട്രാവിസ് ഹെഡിനെ പുറത്താക്കി ഹർദിക് പാണ്ട്യ മുംബൈ ഇന്ത്യൻസിന് പ്രതീക്ഷയേകി. എന്നാൽ പുറകെ വന്ന ഹെൻറിച്ച് ക്ലാസന്റെ ബാറ്റിങ് പ്രകടനത്തിന് മുന്നിൽ മുംബൈ ഇന്ത്യൻസ് ചേർത്തുവെച്ച രുണ്മല തകർന്നുവീഴുന്ന കാഴ്ചയാണ് കണ്ടത്. നിതീഷ് കുമാർ റെഡിയും സലിൽ അറോറയും തങ്ങളുടെ സപ്പോർട്ടിങ് റോൾ ഭംഗിയായി നിർവഹിച്ചു. അതോടെ ആറ് പന്ത് ബാക്കി നിൽക്കേ സൺറൈസേഴ്‌സ് വിജയത്തിലെത്തി.
Adjust Story Font
16

