ഹണിമൂണ്‍ ആഘോഷിക്കാൻ എത്തി; രക്തം പുരണ്ട നിലയിൽ മൃതദേഹം; യുവതിയുടെ മരണത്തിൽ നടുക്കം മാറാതെ ഭർത്താവ്
ഇരുവരും ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത്

- Updated:
2026-06-17 13:06:32

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ മസൂറിയില്‍ ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ യുവതി മരിച്ച നിലയില്‍. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിനി പി. രാധ ഗായത്രി (27) ആണ് മരിച്ചത്. ഗുരുഗ്രാമിലെ സ്വകാര്യ ഐടി കമ്പനിയിൽ ജീവനക്കാരിയാണിവർ.
രാവിലെ ഉണർന്നപ്പോൾ ഭാര്യയുടെ ശരീരം രക്തത്തിൽ കുതിർന്ന നിലയിൽ കാണുകയായിരുന്നെന്ന് ഭർത്താവ് ശ്രീചരൺ പറഞ്ഞു. മൂക്കിൽ നിന്ന് ചോര വരുന്നുണ്ടായിരുന്നു. ആംബുലൻസിൽ വച്ചായിരുന്നു മരണം. ബ്ലിസ് എന്ന കോട്ടേജിലേക്ക് എത്തിയ ഇരുവരും പുലരുവോളം മദ്യപിച്ചിരുന്നതായും 3.30 ഓടെ ഉറങ്ങാന്‍ കിടന്നതായും ശ്രീചരൺ പറഞ്ഞു.
ശനിയാഴ്ചയാണ് ഇരുവരും ഡൽഹിയിൽ നിന്ന് ഋഷികേശിലേക്ക് യാത്ര തിരിച്ചത്. ഞായറാഴ്ച രാത്രി 11.30 ഓടെയൊണ് മസൂറിയിലെത്തിയത്. ഋഷികേശിൽ നിന്ന് മസ്സൂറിയിലുള്ള ഒരു ഹോംസ്റ്റേയിലേക്ക് പോയി. തിങ്കളാഴ്ച പുലർച്ചെ 1:36ന് ഇരുവരുടേയും യാത്രയ്ക്കിടയിലെ ഒരു സെൽഫി അയച്ചിരുന്നതായി ഗായത്രിയുടെ പിതാവ് സുധാകർ പറഞ്ഞു. രാവിലെ ഉണർന്നപ്പോൾ അത് തന്റെ ഭാര്യയുമായി പങ്കുവെക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ രാവിലെ 8 മണിക്ക് ശ്രീചരൺ തന്നെ ഫോണിൽ വിളിച്ച് ഗായത്രി മരിച്ചുവെന്ന് പറയുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. സുധാകറിന്റെ ജന്മദിനത്തിനായി വിശാഖപട്ടണത്തിലേക്ക് വരാൻ ഇരിക്കുകയായിരുന്നു ഇരുവരും.
"ഞായറാഴ്ച രാത്രി ഞങ്ങൾ അവളോട് സംസാരിച്ചിരുന്നു, അപ്പോൾ രണ്ടുപേരും ഉത്തരാഖണ്ഡിലെ തങ്ങളുടെ താമസത്തെക്കുറിച്ച് ഞങ്ങളോട് സംസാരിച്ചിരുന്നു," മുൻ സൈനികൻ കൂടിയായ സുധാകർ പറഞ്ഞു.
2025 നവംബർ 8 നാണ് രാധ ഗായത്രിയും സൗമ്യ ശ്രീചരണും വിവാഹിതരായത്. ഇരുവരും ഐടി മേഖലയിലായിരുന്നു ജോലി ചെയ്യുന്നത്. ശ്രീചരൺ പൂനെയിലും യുവതി ഗുരുഗ്രാമിലുമാണ് ജോലി ചെയ്തിരുന്നത്. അവധിക്കാലം ആഘോഷിക്കാനാണ് ഉത്തരാഖണ്ഡിൽ എത്തിയത്. ദമ്പതികൾക്കിടയിൽ എന്തെങ്കിലും തർക്കങ്ങൾ ഉണ്ടായിരുന്നോ എന്ന് കണ്ടെത്താൻ ഹോംസ്റ്റേയിലെ മറ്റ് വിനോദസഞ്ചാരികളെയും ജീവനക്കാരെയും ചോദ്യം ചെയ്തതായി പൊലീസ് പറഞ്ഞു. സംശയാസ്പദമായി ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ശരീരത്തിൽ പരിക്കുകളൊന്നുമില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ മൂക്കിൽ നിന്ന് രക്തം വന്നതിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു.
Adjust Story Font
16
