ജീവനെടുത്ത ആഡംബരം; അമ്മയെയും സഹോദരിയും ഉൾപ്പെടെ കഴുത്തറുത്ത് കൊന്ന ശേഷം ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്
11കാരൻ ഗുരുതരാവസ്ഥയിൽ

- Published:
29 March 2026 5:31 PM IST
ബംഗളൂരു: ബംഗളൂരുവിലെ മല്ലെനാഹള്ളിയിൽ കടബാധ്യതയെ തുടര്‍ന്ന് അമ്മയുടെയും സഹോദരിയുടെയും സഹോദരി പുത്രൻ്റെയും കഴുത്തറുത്ത ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു.
യുവാവിൻ്റെ ആക്രമത്തിൽ അമ്മ ആശ (55), സഹോദരി വർഷിത (34) എന്നിവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വർഷിതയുടെ 11 വയസുകാരനായ മകൻ മായങ്ക്, ആത്മഹത്യക്ക് ശ്രമിച്ച മോഹൻ ഗൗഡ (32) എന്നിവർ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രിയാണ് സംഭവം. അമ്മയുടെയും സഹോദരിയുടെയും അനന്തരവന്റെയും കഴുത്തറുത്തതിന് ശേഷം മോഹൻ ഗൗഡ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കടബാധ്യതയാണ് ജീവനൊടുക്കാനുള്ള കാരണമെന്ന് കാട്ടി മോഹൻ ഗൗഡ ബന്ധുക്കൾക്ക് അയച്ച വിഡിയോ സന്ദേശത്തിലൂടെയാണ് വിവരം പുറത്തറിഞ്ഞത്. വിഡിയോ കണ്ട ബന്ധുക്കൾ ഉടൻ ഇവരുടെ വീട്ടിലെത്തുകയായിരുന്നു. എന്നാൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു വീട്. തുടർന്ന് പിൻവാതിൽ തകർത്ത് അകത്തുകയറിയപ്പോഴേക്കും നാലുപേരും ചോരയിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. ഉടൻ ആറ്റിബെൽ പൊലീസിൽ വിവരമറിയിച്ചു.
മോഹൻ ഗൗഡ നടത്തിയിരുന്ന ചിട്ടി ബിസിനസിലെ തകർച്ചയാണ് ദുരന്തത്തിന് പിന്നിലെന്ന് ബംഗളൂരു റൂറൽ എസ്.പി ചന്ദ്രകാന്ത് പറഞ്ഞു. ലക്ഷം മുതൽ ഒരു കോടി രൂപ വരെയുള്ള ചിട്ടികളിൽ ഇയാൾ പങ്കാളിയായിരുന്നു. ഇതിനുപുറമെ, പല ബിസിനസുകളിലും മോഹൻ പണം നിക്ഷേപിച്ചിരുന്നു. ആഡംബര ജീവിതം നയിച്ച് കടം വീട്ടാൻ കഴിയാതെ വന്നതോടെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതായാണ് പൊലീസ് പറയുന്നത്.
Adjust Story Font
16
