നക്സലൈറ്റാകാൻ ആഗ്രഹിച്ചിരുന്നു അതിന്റെ കാരണം ഇതാണ്; ചേട്ടൻ ചിരഞ്ജീവിയുടെ ഒറ്റ ചോദ്യത്തോടെ മനസുമാറി: പവൻ കല്യാൺ
നക്സലൈറ്റ് പ്രസ്ഥാനത്തിൽ ചേരാൻ ആഗ്രഹിച്ചിരുന്നു എന്ന് വെളിപ്പെടുത്തി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർതാരവുമായ പവൻ കല്യാൺ

- Updated:
2026-06-11 12:28:50

കൗമാരകാലത്ത് നക്സലൈറ്റ് പ്രസ്ഥാനത്തിൽ ചേരാൻ ആഗ്രഹിച്ചിരുന്നു എന്ന് വെളിപ്പെടുത്തി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർതാരവുമായ പവൻ കല്യാൺ. സാമൂഹിക അനീതികളിൽ കടുത്ത രോഷം പൂണ്ടതായിരുന്നു ഇതിന് കാരണമെന്നും സഹോദരൻ ചിരഞ്ജീവി ഇടപെട്ടാണ് തന്നെ ആ തീരുമാനത്തിൽ നിന്ന് തടഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
"ഞാൻ നക്സൽ സംഘടനയിൽ ചേരുന്നതിനെക്കുറിച്ച് പോലും ചിന്തിച്ചിരുന്നു. കൗമാരത്തിന്റെ അവസാന ഘട്ടത്തിൽ തോക്കെടുക്കാൻ പോലും ഞാൻ ആഗ്രഹിച്ചു. ആ സമയത്താണ് എന്റെ സഹോദരൻ കൂടുതൽ നല്ലൊരു വഴിയിലേക്ക് നയിച്ചത്. 'നിനക്ക് എവിടെ നിന്നാണ് ഈ ഭ്രാന്തൻ രോഷം വരുന്നത്?' എന്ന് അദ്ദേഹം ചോദിച്ചു. 'ഞാൻ അനീതിയെക്കുറിച്ചാണ് സംസാരിക്കുന്നത്, നമ്മൾ അത് ചെയ്യണം ഇത് ചെയ്യണം' എന്ന് ഞാൻ പറഞ്ഞു. അദ്ദേഹം വളരെ ആശങ്കാകുലനായിരുന്നു. 17 മുതൽ 21 വയസ്സ് വരെയുള്ള പ്രായത്തിലായിരുന്നു അത്തരം ചിന്ത. ആ പ്രായത്തിലാണ് നിങ്ങൾ ഇത്തരം കാര്യങ്ങളിലേക്ക് ചാടിവീഴുന്നത്," പവൻ കല്യാൺ പറഞ്ഞു.
ഡോക്യുമെന്ററികൾ നിർമ്മിക്കുന്നതിനായി മുംബൈയിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളിൽ പങ്കെടുത്തിരുന്നു. പല പരീക്ഷണങ്ങളും നടത്തുകയായിരുന്നുവെന്നും എന്നാൽ താൻ ആഗ്രഹിച്ച രീതിയിൽ വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. അവിടെ തളച്ചിടപ്പെട്ടതുപോലെ തോന്നിയെന്നും അദ്ദേഹം പറഞ്ഞു.
"എന്റെ മനസ്സിൽ ഒരുപാട് കാര്യങ്ങൾ ആലോചിച്ച് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലായിരുന്നു. ആ സമയത്താണ് എന്റെ സഹോദരൻ ഇടപെടുന്നത്. അദ്ദേഹം ഒരൊറ്റ കാര്യം മാത്രമേ ചോദിച്ചുള്ളൂ: 'നിന്റെ സഹോദരൻ ചിരഞ്ജീവി അല്ലായിരുന്നെങ്കിൽ, നിനക്ക് കുടുംബത്തോട് ചില ഉത്തരവാദിത്തങ്ങൾ ഉണ്ടായിരുന്നെങ്കിൽ, നിന്റെ ശമ്പളത്തെയും കഠിനാധ്വാനത്തെയും ആശ്രയിച്ച് ആരെങ്കിലും ജീവിക്കാനുണ്ടായിരുന്നെങ്കിൽ നീ ഇതേ കാര്യം തന്നെ ചെയ്യുമോ?' എനിക്ക് അതിന് മറുപടി ഉണ്ടായിരുന്നില്ല. മറുപടിയില്ലാതെ ഞാൻ നിശ്ശബ്ദനായി ഇരുന്നു," അദ്ദേഹം പറഞ്ഞു.
1980-കളിൽ വളർന്നുവന്ന പവൻ കല്യാണിനെ ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം, ശ്രീലങ്കയിലെ എൽടിടിഇ (LTTE) പ്രസ്ഥാനം, ശീതയുദ്ധ സംഘർഷങ്ങൾ, ജർമ്മനിയിലെ പ്രശ്നങ്ങൾ, ഖാലിസ്ഥാൻ സംഭവങ്ങൾ എന്നിവയെല്ലാം വളരെയധികം സ്വാധീനിച്ചിരുന്നു പറയുന്നു.
Adjust Story Font
16
