Quantcast

'പരാതിക്കാരിയെ പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയം'; ഡബ്ല്യൂ.സി.സി

"തനിക്കെതിരായ കുറ്റകൃത്യത്തിന് ഔദ്യോഗികമായി പൊലീസിൽ പരാതിപ്പെടാൻ ആർക്കും അവകാശമുണ്ട്. ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണ്, അല്ലാതെ മറ്റാരുമല്ല"

MediaOne Logo

ijas

  • Updated:

    2022-04-27 11:43:09.0

Published:

27 April 2022 11:39 AM GMT

പരാതിക്കാരിയെ പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയം; ഡബ്ല്യൂ.സി.സി
X

നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ ലൈംഗികാരോപണത്തില്‍ പ്രതികരണവുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവ്(ഡബ്ല്യൂ.സി.സി). പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയമാണെന്നും നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നും ഡബ്ല്യൂ.സി.സി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. നിയമ പ്രക്രിയയിലേക്ക് സ്വയം സമർപ്പിക്കാതെ ഇത്തരമൊരു പ്രവൃത്തിയിലൂടെ തന്‍റെ സാന്നിധ്യം ഓൺലൈനിൽ പ്രകടിപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കാനുള്ള ശ്രമമാണെന്നും ഡബ്ല്യൂ.സി.സി ആരോപിച്ചു.

ഡബ്ല്യൂ.സി.സിയുടെ ഫേസ്ബുക്ക് കുറിപ്പ്:

മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളുടെയും അക്രമങ്ങളുടെയും ഞെട്ടിക്കുന്ന മറ്റൊരു ആരോപണം ഇപ്പോൾ പരസ്യമാകുന്നു. കമ്മറ്റികൾ വരുമ്പോഴും പോകുമ്പോഴും ഇത്തരം സംഭവങ്ങൾ കൂടുതൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രൊഫഷണൽ സമവാക്യങ്ങളുടെയും പ്രൊഫഷണൽ ഇടത്തിന്റെയും മറവിലാണ് ഇവിടെ കുറ്റകൃത്യങ്ങൾ നടക്കുന്നതെന്ന് ഡബ്ല്യുസിസി ആവർത്തിക്കുന്നു.

തനിക്കെതിരായ കുറ്റകൃത്യത്തിന് ഔദ്യോഗികമായി പൊലീസിൽ പരാതിപ്പെടാൻ ആർക്കും അവകാശമുണ്ട്. ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണ്, അല്ലാതെ മറ്റാരുമല്ല. ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാർഹവുമാണ്. ജുഡീഷ്യൽ പ്രക്രിയയിലേക്ക് സ്വയം സമർപ്പിക്കാതെ, ഇത്തരമൊരു പ്രവൃത്തിയിലൂടെ തന്റെ സാന്നിധ്യം ഓൺലൈനിൽ പ്രകടിപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കാനുള്ള ശ്രമമാണെന്ന് തോന്നുന്നു.

അധികാരികളോട് കർശന നടപടിയെടുക്കണമെന്ന് ഡബ്ല്യുസിസി അഭ്യർത്ഥിക്കുന്നു, മലയാള ചലച്ചിത്ര വ്യവസായം ഈ പ്രവൃത്തികളെ അപലപിക്കുമെന്നും കുറ്റവാളികളെ അകറ്റി ജോലിസ്ഥലം സ്ത്രീ സൗഹാർദ്ദമാക്കുമെന്നും പ്രതീക്ഷിക്കുന്നു.

കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിലാണ് വിജയ് ബാബുവിനെതിരെ തേവര പൊലീസ് കേസ് രജിസ്റ്റർ ചെയ്‍തത്. പരാതി നൽകി എന്നറിഞ്ഞതിനു പിന്നാലെ വിജയ് ബാബു ഒളിവിൽ പോയെന്നാണ് പൊലീസിന്‍റെ നിഗമനം. ഇയാൾക്കായി ഗോവയിൽ അടക്കം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിജയ് ബാബു ദുബൈയിലേക്ക് കടന്നതായാണ് ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം. ഇരയുടെ പേര് വെളിപ്പെടുത്തിയതിൽ വിജയ് ബാബുവിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യുമെന്ന് കൊച്ചി ഡി.സി.പി ഇന്ന് വ്യക്തമാക്കിയിരുന്നു.

'Publicly insulting the complainant' is reprehensible '; W.C.C.

TAGS :

Next Story