ലാലേട്ടൻ പറഞ്ഞു; മമ്മൂക്ക വന്നു! നമ്പര്‍ 20 മദ്രാസ് മെയിലിന് പിന്നിലെ അറിയാക്കഥ
കേവലം ഒരു ക്രൈം ത്രില്ലർ എന്നതിലുപരി മലയാള സിനിമയിലെ രണ്ട് ഇതിഹാസങ്ങൾ തമ്മിലുള്ള അപൂർവ സുഹൃദ്ബന്ധത്തിന്റെ നേർക്കാഴ്ച കൂടിയായിരുന്നു നമ്പർ 20 മദ്രാസ് മെയിൽ

- Published:
21 April 2026 11:14 AM IST

മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചപ്പോഴൊക്കെ ഹിറ്റുകളാണ് മലയാള സിനിമക്ക് ലഭിച്ചത്.ജോഷിയുടെ സംവിധാനത്തിൽ 1990ൽ പുറത്തിറങ്ങിയ 'നമ്പർ 20 മദ്രാസ് മെയിൽ'അതിലൊന്നായിരുന്നു. ബോക്സോഫീസിൽ തകര്‍പ്പൻ പ്രകടനം കാഴ്ച വച്ച ചിത്രം 125 ദിവസമാണ് തിയറ്ററുകളിൽ ഓടിയത്. കേവലം ഒരു ക്രൈം ത്രില്ലർ എന്നതിലുപരി മലയാള സിനിമയിലെ രണ്ട് ഇതിഹാസങ്ങൾ തമ്മിലുള്ള അപൂർവ സുഹൃദ്ബന്ധത്തിന്റെ നേർക്കാഴ്ച കൂടിയായിരുന്നു നമ്പർ 20 മദ്രാസ് മെയിൽ.
ജീവിതം ആഘോഷമാക്കിയ അൽപം കുസൃതിയും കള്ളത്തരവും നിറഞ്ഞ ടോണി കുരിശിങ്കലും പക്വതയും ഗാംഭീര്യവുമുള്ള മമ്മൂട്ടിയും തമ്മിലുള്ള കെമിസ്ട്രി ഒരു 'വല്യേട്ടൻ - അനിയൻ' ബന്ധത്തെയാണ് ചിത്രം ഓർമിപ്പിച്ചത്. ഡെന്നീസ് ജോസഫിന്‍റെതായിരുന്നു തിരക്കഥ. ട്രെയിൻ യാത്രയ്ക്കുള്ളിലെ പരിമിതമായ സാഹചര്യത്തിൽ നിന്നുകൊണ്ട് തമാശയും സസ്പെൻസും ഒരുപോലെ കോർത്തിണക്കി മലയാള സിനിമയിലെ മികച്ച ക്രൈം ത്രില്ലറുകളിലൊന്ന് ഒരുക്കാൻ അദ്ദേഹത്തിന് സാധിച്ചു.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനുള്ളിലെ ഇടുങ്ങിയ ഇടങ്ങളിൽ പോലും ഇത്രത്തോളം മികച്ച ദൃശ്യാനുഭവം നൽകിയ ജയനൻ വിൻസെന്‍റിന്‍റെ ഛായാഗ്രഹണം എടുത്തു പറയേണ്ടതാണ്.മണിയൻപിള്ള രാജു, ജഗദീഷ് എന്നിവർ ലാലേട്ടനൊപ്പം ചേർന്നപ്പോൾ ഉണ്ടായ ഹാസ്യമുഹൂർത്തങ്ങൾ ഇന്നും ചിരി പടർത്തുന്നു. ചിത്രത്തിലെ ഓരോ ചെറിയ കഥാപാത്രം പോലും സിനിമയുടെ ഒഴുക്കിന് അനുയോജ്യമായ രീതിയിൽ വാർത്തെടുക്കപ്പെട്ടു.
ചിത്രത്തിലേക്ക് മമ്മൂട്ടി എത്തിയത് മോഹൻലാലിന്‍റെ താൽപര്യപ്രകാരമായിരുന്നു. ആദ്യം ടോണി കുരിശിങ്കലിനെ സഹായിക്കാൻ എത്തുന്ന സെലിബ്രിറ്റി വേഷത്തിലേക്ക് ജഗതി ശ്രീകുമാറിനെപ്പോലെയുള്ള ഒരു താരത്തെയായിരുന്നു ഡെന്നിസ് ജോസഫും ജോഷിയും ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ, ആ സ്ഥാനത്തേക്ക് മമ്മൂക്ക വന്നാൽ എങ്ങനെയുണ്ടാകും എന്ന ആശയം മുന്നോട്ട് വച്ചത് ലാലായിരുന്നു.
മോഹൻലാലിന്റെ നിർദേശം കേട്ട് ജോഷിക്കും ഡെന്നിസിനും സന്തോഷമായെങ്കിലും ഒരു വലിയ പ്രതിസന്ധി മുന്നിലുണ്ടായിരുന്നു. അക്കാലത്ത് മോഹൻലാലിനോളം തന്നെ താരമൂല്യമുള്ള മമ്മൂട്ടി, ലാലിന്റെ സിനിമയിൽ ഒരു അതിഥി വേഷം ചെയ്യാൻ തയ്യാറാകുമോ എന്നതായിരുന്നു ആ പേടി. മമ്മൂട്ടിയെപ്പോലൊരു വലിയ നടനോട് ഇങ്ങനെയൊരു കാര്യം ചോദിക്കുന്നത് ശരിയാകുമോ എന്ന് അവർ സംശയിച്ചു. എന്നാൽ ഇതുകേട്ട് മമ്മൂട്ടി ഒറ്റവാക്കിൽ സമ്മതം മൂളുകയായിരുന്നു. തന്‍റെ പദവിയോ താരപരിവേഷമോ നോക്കാതെ ആ ചിത്രത്തിന്‍റെ ഭാഗമാകാൻ അദ്ദേഹം തയ്യാറായി. ഈ ഒരു തീരുമാനമാണ് സിനിമയുടെ ഹൈലൈറ്റായി മാറിയ ആ മമ്മൂട്ടി-മോഹൻലാൽ കെമിസ്ട്രിക്ക് വഴിയൊരുക്കിയത്.
Adjust Story Font
16
