അഞ്ചാമത് ഉന്നത സമിതി യോഗം: കുവൈത്തും ജോർദാനും ആറ് സഹകരണ കരാറുകളിൽ ഒപ്പുവച്ചു
ഫലസ്തീനിലെ ഉൾപ്പെടെയുള്ള പ്രാദേശിക, അന്താരാഷ്ട്ര സംഭവവികാസങ്ങളും യോഗത്തിൽ ചർച്ച ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്ത്-ജോർദാൻ സംയുക്ത ഉന്നത സമിതിയുടെ അഞ്ചാം സമ്മേളനം ബുധനാഴ്ച കുവൈത്തിൽ സമാപിച്ചു. ഉഭയകക്ഷി സഹകരണം വികസിപ്പിക്കുന്നതിനും പൊതു താൽപ്പര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് ധാരണാപത്രങ്ങളും എക്‌സിക്യൂട്ടീവ് പ്രോഗ്രാമുകളും ഉൾപ്പെടെ ആറ് സഹകരണ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ-യഹ്യ കുവൈത്ത് സംഘത്തെ നയിച്ചപ്പോൾ, ജോർദാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ, പ്രവാസികാര്യ മന്ത്രിയുമായ അയമൻ സഫാദിയാണ് ജോർദാൻ സംഘത്തിന് നേതൃത്വം നൽകിയത്.
സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിൽ, കുവൈത്ത് നേതൃത്വത്തിന്റെയും സർക്കാരിന്റെയും ജനങ്ങളുടെയും ആശംസകൾ അൽ-യഹ്യ ജോർദാന് കൈമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരവും സാഹോദര്യപരവുമായ ബന്ധത്തിന് അദ്ദേഹം ഊന്നൽ നൽകി. സാമ്പത്തിക, നിക്ഷേപ, സാംസ്‌കാരിക, ടൂറിസം മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന്റെ പ്രധാന മേഖലകൾ സമിതി അവലോകനം ചെയ്യുകയും വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്തു.
ഫലസ്തീനിലെ ഉൾപ്പെടെയുള്ള പ്രാദേശിക, അന്താരാഷ്ട്ര സംഭവവികാസങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. മേഖലയിലെ പൊതുവായ വെല്ലുവിളികളെ നേരിടാൻ സംയുക്ത ഏകോപനം വർധിപ്പിക്കുന്നതിനും ചർച്ചകൾ ഊന്നൽ നൽകി.
Adjust Story Font
16

