'മേഖലയിലെ സുപ്രധാന കേന്ദ്രങ്ങൾ സംരക്ഷിക്കപ്പെടണം'; ആക്രമണങ്ങളെ അപലപിച്ച് ജിസിസി- റഷ്യ, ജോർദാൻ യോഗം
ഇസ്രായേൽ-ഇറാൻ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ പ്രധാന ചർച്ചാവിഷയമായി

മസ്കത്ത്: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളും റഷ്യയും ജോർദാനും സംയുക്ത ചർച്ച നടത്തി. വീഡിയോ കോൺഫറൻസ് വഴി നടന്ന വിദേശകാര്യ മന്ത്രിമാരുടെ മീറ്റിങ്ങിൽ മേഖലയിലെ സുരക്ഷാ വെല്ലുവിളികളും ഇസ്രായേൽ-ഇറാൻ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളും പ്രധാന ചർച്ചാവിഷയമായി. എണ്ണ ശുദ്ധീകരണ ശാലകൾ, വിമാനത്താവളങ്ങൾ തുടങ്ങിയ സുപ്രധാന അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളെ യോഗം ശക്തമായി അപലപിച്ചു. ഇത്തരം നീക്കങ്ങൾ അതീവ അപകടകരമാണെന്നും ഇത് മേഖലയുടെ അസ്ഥിരതയ്ക്ക് കാരണമാകുമെന്നും മന്ത്രിമാർ മുന്നറിയിപ്പ് നൽകി.
സൈനിക നീക്കങ്ങൾ അവസാനിപ്പിച്ച് നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണേണ്ടതിന്റെ ആവശ്യകത ഒമാനും മറ്റ് പങ്കാളികളും ഊന്നിപ്പറഞ്ഞു. ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം ആഗോളതലത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് യോഗം ആശങ്ക രേഖപ്പെടുത്തി. സമാധാനവും സുരക്ഷയും തകർക്കുന്ന എല്ലാത്തരം ആക്രമണങ്ങളെയും ഒമാൻ തള്ളിക്കളഞ്ഞു. സുപ്രധാന കേന്ദ്രങ്ങളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും സുരക്ഷാ സാഹചര്യം കൂടുതൽ വഷളാകുന്നത് തടയാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഒമാൻ ആവശ്യപ്പെട്ടു. മേഖലയിലെ സമാധാനം വീണ്ടെടുക്കാൻ എല്ലാ രാജ്യങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് യോഗത്തിൽ പങ്കെടുത്തവർ ആഹ്വാനം ചെയ്തു.
Adjust Story Font
16

