വംശീയാധിക്ഷേപ വിവാദത്തിൽ യൂസുഫ് അബ്ദുൽ റസാഖിന് പിന്തുണയുമായി ഖത്തര്‍
വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയും ഖത്തർ ടീം അംഗങ്ങളുടെ ഭാഗത്ത് നിന്ന് തെറ്റായൊന്നും ഉണ്ടായിട്ടില്ലെന്ന് ബോധ്യപ്പെടുകയും ചെയ്തതായി ക്യു.എഫ്.എ പ്രസിഡന്റ് ജാസിം ബിൻ റാഷിദ് അൽ ബുഐനാൻ പറഞ്ഞു

ദോഹ: ന്യൂസിലന്‍ഡുമായുള്ള കളി ബഹിഷ്കരണ വിവാദത്തിനു പിന്നാലെ ഖത്തർതാരം യൂസുഫ് അബ്ദുൽ റസാഖിന് പൂർണ പിന്തുണയുമായി ഖത്തർ ഫുട്ബാൾ അസോസിയേഷൻ രംഗത്ത്. ക്യുഎഫ്എയുടെ പ്രസ്താവനയിലാണ് ദേശീയ ടീമിനും, മുന്നേറ്റ നിരതാരം അബ്ദുൽ റസാഖിനും പിന്തുണ അറിയിച്ചത്.
തിങ്കളാഴ്ച രാത്രിയിൽ ഓസ്ട്രിയയിലെ വിയന്നയിൽ ന്യൂസിലൻഡിനെതിരെ നടന്ന സന്നാഹ മത്സരമാണ് വിവാദത്തിന് വഴിവെച്ചത്. കളിയുടെ ആദ്യ പകുതിക്ക് മുമ്പ് ഇരു ടീമിലെയും കളിക്കാർ തമ്മിലുണ്ടായ വാഗ്വാദവും ഉന്തും തള്ളും പിന്നീട് ന്യൂസിലൻഡ് താരങ്ങളുടെ മാച്ച് ബഹിഷ്കരണത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് ടീം അംഗം വംശീയാധിക്ഷേപം നേരിട്ടുവെന്ന പരാതിയുമായി ന്യൂസിലൻഡ് താരങ്ങൾ രംഗത്തെത്തുകയും ചെയ്തതോടെ വിവാദമായി.
വിദേശ മാധ്യമങ്ങളും വാർത്ത ഏറ്റെടുത്തതോടെയാണ് സംഭവത്തിൻെർ നിജസ്ഥിതി വ്യക്തമാക്കികൊണ്ട് ഖത്തർ ഫുട്ബാൾ അസോസിയേഷൻ രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയും ഖത്തർ ടീം അംഗങ്ങളുടെ ഭാഗത്ത് നിന്ന് തെറ്റായൊന്നും ഉണ്ടായിട്ടില്ലെന്ന് ബോധ്യപ്പെടുകയും ചെയ്തതായി ക്യു‘എഫ്‘എ പ്രസിഡന്റ് ജാസിം ബിൻ റാഷിദ് അൽ ബുഐനാൻ പറഞ്ഞു.മത്സരത്തിനിടെ കളിക്കാർ തമ്മിൽ തർക്കമുണ്ടായതായി ശരിവെച്ച യൂസുഫ് അബ്ദുൽറസാഖ്, എന്നാൽ, ഒരു തരത്തിലുള്ള അധിക്ഷേപമോ, മോശം പ്രയോഗമോ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി. ആരോപണങ്ങളെ ഗൗരവത്തിൽ കാണുകയും, വംശീയതക്കെതിരെ ശക്തമായി നിലകൊള്ളുകയും ചെയ്യുമെന്ന് ക്യൂ.എഫ്.എ പറയുന്നു.
Adjust Story Font
16

