Quantcast

ഇന്ത്യയിൽ ഇസ്ലാമോഫോബിയ വർധിക്കുന്നു; രാമനവമി ആക്രമണത്തെ അപലപിച്ച് ഒഐസി

ആഘോഷങ്ങളുടെ മറപിടിച്ച് ഹൈന്ദവ തീവ്രവാദികൾ നടത്തിയ മുസ്ലിം വിരുദ്ധ ആക്രമണ പ്രവർത്തനങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് ഒഐസി പ്രസ്‌താവനയിൽ പറയുന്നു

MediaOne Logo

Web Desk

  • Published:

    4 April 2023 2:36 PM GMT

Ramnavami_attack
X

റിയാദ്: രാമനവമി ആഘോഷത്തിനിടെ മുസ്‍ലിം വിഭാഗങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ. ആക്രമണം നടത്തിയവർക്കെതിരെ ഇന്ത്യ നടപടി സ്വീകരിക്കണം. ഇസ്ലാമോഫോബിയ ഇന്ത്യയിൽ വർധിക്കുന്നതിന് തെളിവാണ് ആക്രമണമെന്നും ഒ ഐ സി ചൂണ്ടിക്കാട്ടി.

സൗദി അറേബ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന 54 മുതൽ 57ഓളം ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒഐസി. ആഘോഷങ്ങളുടെ മറപിടിച്ച് ഹൈന്ദവ തീവ്രവാദികൾ നടത്തിയ മുസ്ലിം വിരുദ്ധ ആക്രമണ പ്രവർത്തനങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് ഒഐസി പ്രസ്‌താവനയിൽ പറയുന്നു. ആരാധനാലയങ്ങൾ തകർക്കപ്പെട്ടതും അതീവ ഗൗരവത്തോടെ തന്നെ കാണണം. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഒഐസി ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇസ്ലാമോഫോബിയ ഇന്ത്യയിൽ വർധിച്ച് വരുന്നതിന്റെ തെളിവാണ് തുടരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങളെന്നും ഒഐസി പ്രസ്താവനയിൽ പറയുന്നുണ്ട്. നേരത്തെ ഇന്ത്യയിൽ നടക്കുന്ന ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾക്കെതിരെ ഒഐസി പ്രസ്താവന ഇറക്കിയിരുന്നു. അതിനാൽ, വിഷയത്തിൽ ശക്തമായ നടപടി ഉണ്ടാകണമെന്നാണ് നിലവിലെ പ്രസ്താവനയിലെ ഒഐസി ആവർത്തിക്കുന്നത്.

രാമനവമി ആഘോഷത്തിന് പിന്നാലെ ബിഹാര്‍ നളന്ദ ജില്ലയിലെ ബിഹാർ ഷെരീഫിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ആയിരത്തോളം വരുന്ന ആള്‍ക്കൂട്ടം ബിഹാർ ഷെരീഫിലെ മുരാർപൂർ പ്രദേശത്തെ മദ്രസ തകർക്കുകയും ലൈബ്രറിക്ക് തീയിടുകയും ചെയ്തതായി മസ്ജിദിന്‍റെ ഇമാമും കാര്യസ്ഥനുമായ മുഹമ്മദ് സിയാബുദ്ദീൻ പറഞ്ഞു.4,500-ലധികം പുസ്തകങ്ങളുടെ ശേഖരമുള്ള 110 വർഷം പഴക്കമുള്ള ലൈബ്രറി ആക്രമണത്തിൽ ചാരമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മസ്ജിദിന്‍റെ മിനാരം (ടവർ) തകർന്നതിനാൽ ജില്ലാ ഭരണകൂടം അറ്റകുറ്റപ്പണികൾ നടത്തിവരികയാണ്. "ഹോട്ടൽ സിറ്റി പാലസിന് സമീപമുള്ള ഗഗൻ ദിവാൻ പ്രദേശത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഞങ്ങൾ വെള്ളിയാഴ്ച പ്രാർത്ഥന പൂർത്തിയാക്കിയിരുന്നു.തുടർന്ന് ഒരു സംഘം മദ്രസയിൽ കയറി കല്ലെറിയാൻ തുടങ്ങി.മസ്ജിദിലുള്ള ഒരാളോട് ജയ് ശ്രീം വിളിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. അവർ പള്ളിയിലേക്കും ലൈബ്രറിയിലേക്കും പെട്രോൾ ബോംബുകൾ എറിയുകയും പരിസരത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു'' സിയാബുദ്ദീൻ വിശദീകരിച്ചു.

ഉച്ചക്ക് ശേഷമാണ് ആക്രമണം നടന്നതെന്നും രാത്രി 11 മണിയായിട്ടും പൊലീസ് സ്ഥലത്തെത്തിയില്ലെന്നും സിയാബുദ്ദീൻ ആരോപിച്ചു. '' പുക നിറഞ്ഞ മുറിയിൽ രണ്ട് കുട്ടികൾ കുടുങ്ങി. ഞാൻ കൃത്യസമയത്ത് അവിടെ എത്തിയില്ലായിരുന്നെങ്കില്‍, ഞങ്ങൾക്ക് അവരെ നഷ്ടപ്പെടുമായിരുന്നു'' സിയാബുദ്ദീന്‍ പറയുന്നു. ലൈബ്രറിയിലും 22 ക്ലാസ് മുറികളുടെ പുറത്തും പെട്രോള്‍‌ ബോംബുകള്‍ കണ്ടെത്തിയതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

ആറേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന മദ്രസയില്‍ 450 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. റമദാന്‍ പ്രമാണിച്ച് മദ്രസ അടച്ചിട്ടിരിക്കുകയായിരുന്നു. പൂട്ട് തകര്‍ത്താണ് അക്രമികള്‍ കാമ്പസിനുള്ളില്‍ കടന്നത്. കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ നടത്തിയ ആക്രമണത്തിൽ അപൂർവമായ പുസ്തകങ്ങൾ കത്തിനശിച്ചത് ദൗർഭാഗ്യകരമാണെന്ന് മദ്രസയ്ക്ക് സമീപം താമസിക്കുന്ന ബിഹാർ ഷെരീഫ് കോടതിയിലെ അഭിഭാഷകനായ സർഫറാസ് മാലിക് പറഞ്ഞു.''അവരുടെ കയ്യില്‍ വാളുകളും വടികളുമുണ്ടായിരുന്നു. 'ജയ് ശ്രീറാം' വിളിച്ചുകൊണ്ടിരുന്നു. ഞാൻ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി, പക്ഷേ അവർ എന്‍റെ മുറിയിൽ നിന്ന് 3,500 രൂപ എടുത്തു'' മദ്രസയിലെ സെക്യൂരിറ്റിയായ മോഹന്‍ ബഹദൂര്‍ പറഞ്ഞു.

വെള്ളിയാഴ്ച ശ്രാം കല്യാൺ മൈതാനത്തുനിന്ന് മണിറാം അഖാഡയിലേക്കുള്ള രാമനവമി ഘോഷയാത്രയ്ക്കിടെയാണ് അക്രമമുണ്ടായതെന്ന് ദൃക്‌സാക്ഷി പറഞ്ഞു.പ്രദേശത്തെ നിരവധി കടകളിൽ ജനക്കൂട്ടം കാവി പതാകകൾ സ്ഥാപിക്കുകയും കത്തിക്കുകയും ചെയ്തു.1981-ൽ വർഗീയ സംഘർഷത്തിൽ 45 പേർ മരിച്ചതിന് ശേഷം ഈ പ്രദേശം ഇത്തരം അക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടില്ലെന്ന് ബിഹാർ ഷെരീഫ് നിവാസിയായ ശത്രുഘ്നൻ പ്രസാദ് പറഞ്ഞു. ജഗന്നാഥ് മിശ്രയായിരുന്നു അന്നത്തെ മുഖ്യമന്ത്രിയെന്നും ഇന്ദിരാഗാന്ധി കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story