കുവൈത്തിന് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് സൗദി അറേബ്യ
കുവൈത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും വിദേശകാര്യ മന്ത്രാലയം

റിയാദ്: കുവൈത്തിന് നേരെ ഇറാൻ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. കുവൈത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണിതെന്നും സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. മേഖലയിൽ സമാധാനവും സുരക്ഷിതത്വവും തിരികെക്കൊണ്ടുവരാൻ അന്താരാഷ്ട്ര സമൂഹം നടത്തുന്ന ശ്രമങ്ങളെ ഇത്തരം നീക്കങ്ങൾ തകർക്കുമെന്ന് സൗദി മുന്നറിയിപ്പ് നൽകി. കുവൈത്ത് ഗവൺമെന്റിനും ജനങ്ങൾക്കും ഒപ്പം തങ്ങൾ ഉറച്ചുനിൽക്കുമെന്നും, രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ കുവൈത്ത് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണ നൽകുമെന്നും സൗദി വ്യക്തമാക്കി.
ഇന്ന് പുലർച്ചെ കുവൈത്തിന് നേരെയുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിച്ചതായി കുവൈത്ത് സൈന്യം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുവൈത്ത് വിദേശകാര്യ മന്ത്രാലയവും ഇറാനെതിരെ ശക്തമായി രംഗത്തെത്തിയത്. ഈ ആക്രമണങ്ങൾ വലിയ രീതിയിലുള്ള സുരക്ഷാ പ്രതിസന്ധിയാണ് മേഖലയിൽ ഉണ്ടാക്കുന്നതെന്നും, രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ ജീവനും അടിസ്ഥാന സൗകര്യങ്ങൾക്കും ഇത് കടുത്ത ഭീഷണിയാണെന്നും കുവൈത്ത് പ്രസ്താവനയിൽ വ്യക്തമാക്കി.
Adjust Story Font
16

