1.95 കോടി അതിഥികൾ! വിദേശ തീർഥാടകരിൽ റെക്കോർഡ് കുതിപ്പുമായി സൗദി
2025ലെ സേവനങ്ങളിൽ 90%-ത്തിലധികം സംതൃപ്തി

ജിദ്ദ: കഴിഞ്ഞവർഷം സൗദിയിലെത്തിയത് 1.95 കോടി വിദേശ തീർഥാടകരെന്ന് റിപ്പോർട്ട്. നാഷണൽ സെന്റർ ഫോർ മെഷറിങ് പെർഫോമൻസ് ഓഫ് പബ്ലിക് ഏജൻസീസ് (അദാ) പുറത്തുവിട്ട കണക്കുകൾ പ്രകാരം തീർഥാടകർക്ക് നൽകുന്ന സേവനങ്ങളിൽ 90 ശതമാനത്തിലധികം സംതൃപ്തിയും രേഖപ്പെടുത്തി. ഹജ്ജ്, ഉംറ സീസണുകളിൽ സേവന നിലവാരം വൻതോതിൽ മെച്ചപ്പെട്ടതായി 'ഗസ്റ്റ് ഓഫ് ഗോഡ് സർവീസ് പ്രോഗ്രാം' വ്യക്തമാക്കി. ഹജ്ജ് തീർഥാടകരിൽ 91%വും ഉംറ തീർഥാടകരിൽ 94%വും സംതൃപ്തി അറിയിച്ചു.
തീർഥാടനത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഏകീകൃത സേവനം ഉറപ്പാക്കാൻ 60-ലധികം ഗവൺമെന്റ്-സ്വകാര്യ ഏജൻസികൾ ഏകോപനത്തോടെ പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ ഗുണനിലവാരമെന്ന് അധികൃതർ വിശദീകരിച്ചു. ഈ സീസണിലുണ്ടായ പൊതുജനപങ്കാളിത്തവും നേട്ടത്തിന് കാരണമായി. അതിഥികളെ വരവേറ്റ് ഗൈഡൻസിനും ക്രമീകരണത്തിനുമായി സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന 1.84 ലക്ഷത്തിലധികം സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ടായിരുന്നു. കൂടാതെ, മക്കയിലും മദീനയിലുമായി പ്രവാചക ജീവചരിത്രവുമായി ബന്ധപ്പെട്ട 18 ചരിത്ര സ്ഥലങ്ങൾ വികസിപ്പിച്ചത് തീർഥാടകരുടെ ആത്മീയ അനുഭവത്തെ സമ്പുഷ്ടമാക്കി.
ഭരണകൂടത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഈ വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും പിന്തുണയോടെ ഓരോ വർഷവും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സാധിക്കുന്നതായി പ്രോഗ്രാം അധികൃതർ വ്യക്തമാക്കി. പൊതു-സ്വകാര്യ മേഖലകളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ പ്രവർത്തനം വഴി തീർത്ഥാടന മാനേജ്‌മെന്റിൽ ലോകോത്തരമായ ഒരു സൗദി മാതൃക കെട്ടിപ്പടുക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. വിഷൻ 2030-ന്റെ ഭാഗമായി തീർത്ഥാടകർക്ക് മികച്ച അനുഭവം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വരും വർഷങ്ങളിലും തുടരും.
Adjust Story Font
16

