11 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അപകടമെന്ന് നാടകം; ഞെട്ടിച്ചത് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കുഞ്ഞ് കട്ടിലിൽ നിന്ന് വീണെന്നായിരുന്നു മാതാപിതാക്കളുടെ മൊഴി; അന്വേഷണത്തിൽ പുറത്തുവന്നത് ക്രൂര കൊലപാതകത്തിന്റെ കഥ

ബെംഗളൂരു: കർണാടകയിലെ ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞ് കട്ടിലിൽ നിന്ന് വീണ് മരിച്ചതാണെന്ന് ആദ്യം പൊലീസിനെ അറിയിച്ച ദമ്പതികളുടെ മൊഴി, പോസ്റ്റ്മോർട്ടം റിപ്പോർട്ടും തുടർ അന്വേഷണവും പൂർണമായി തള്ളുകയായിരുന്നു.
ജൂൺ 9-ന് കിറ്റഗനൂർ ഗ്രാമത്തിൽ നടന്ന സംഭവത്തിൽ പിതാവായ ഷെക്കപ്പ പൊലീസിൽ നൽകിയ പരാതിയിൽ, ഭാര്യ വിജയലക്ഷ്മി കുഞ്ഞിന് മുലയൂട്ടുന്നതിനിടെ ഉറങ്ങിപ്പോയെന്നും, ഇതിനിടെ കുഞ്ഞ് കട്ടിലിൽ നിന്ന് താഴെ വീണ് ഗുരുതരമായി പരിക്കേറ്റെന്നും പറഞ്ഞിരുന്നു. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചതിനെ തുടർന്ന് അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്.
എന്നാൽ ജൂൺ 22-ന് ലഭിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് സംഭവത്തിൽ നിർണായക വഴിത്തിരിവുണ്ടായത്. ശരീരത്തിനുള്ളിലെ അമിത രക്തസ്രാവവും ഗുരുതരമായ ആന്തരിക പരിക്കുകളും മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. മുഖം, നെഞ്ച്, കാലുകൾ, സ്വകാര്യഭാഗങ്ങൾ എന്നിവിടങ്ങളിലും പരിക്കുകൾ കണ്ടെത്തി.
കട്ടിലിന്റെ ഉയരം ഏകദേശം രണ്ട് അടി മാത്രമാണെന്നും, അത്രയും ഉയരത്തിൽ നിന്ന് വീണാൽ ഇത്തരം ഗുരുതര പരിക്കുകൾ സംഭവിക്കില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി. ഇതോടെയാണ് മാതാപിതാക്കളുടെ മൊഴിയിൽ സംശയം ശക്തമായത്.
തുടർന്നുള്ള അന്വേഷണത്തിൽ, സംഭവദിവസം ഉച്ചയ്ക്ക് വീട്ടിലെത്തിയ ഷെക്കപ്പയും വിജയലക്ഷ്മിയും തമ്മിൽ തർക്കമുണ്ടായതായി പൊലീസ് കണ്ടെത്തി. തർക്കത്തിനിടെ കരഞ്ഞ കുഞ്ഞിനെ അമ്മ കാലുകൊണ്ട് തട്ടിയെന്നും, പിന്നാലെ പ്രകോപിതനായ പിതാവ് കുഞ്ഞിനെ എടുത്ത് നിലത്തേക്ക് ശക്തമായി എറിയുകയായിരുന്നുവെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതാണ് കുഞ്ഞിന് മാരകമായ ആന്തരിക പരിക്കുകൾ സംഭവിക്കാൻ കാരണമായതെന്ന് പൊലീസ് അറിയിച്ചു.
അയൽവാസികളിൽ നിന്ന് രേഖപ്പെടുത്തിയ മൊഴികളിൽ ദമ്പതികൾക്കിടയിൽ പതിവായി വഴക്കുണ്ടായിരുന്നുവെന്നും, കുഞ്ഞിനോട് അമ്മയ്ക്ക് വേണ്ടത്ര അടുപ്പമില്ലായിരുന്നുവെന്നുമുള്ള വിവരങ്ങളും ലഭിച്ചതായി പൊലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി വിവാഹേതര ബന്ധം സംബന്ധിച്ച ചില മൊഴികളും ലഭിച്ചിട്ടുണ്ടെങ്കിലും, അതുസംബന്ധിച്ച ആരോപണങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
മെഡിക്കൽ തെളിവുകളും സാക്ഷിമൊഴികളും അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളും അടിസ്ഥാനമാക്കി, കുഞ്ഞിന്റെ മാതാപിതാക്കൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Adjust Story Font
16

