നാഗ്പൂരില്‍ സ്‌ഫോടകവസ്തു നിര്‍മാണശാലയില്‍ പൊട്ടിത്തെറി; 15 പേര്‍ മരിച്ചു
വ്യാവസായിക ആവശ്യങ്ങള്‍ക്കായി സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കുന്ന എസ്ബിഎല്‍ എനര്‍ജി ലിമിറ്റഡിൻ്റെ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്

- Published:
1 March 2026 10:22 AM IST

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിലെ കടോളില്‍ വെടിമരുന്ന് നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ മരിച്ചു. വ്യാവസായിക ആവശ്യങ്ങള്‍ക്കായി സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്ന എസ്ബിഎല്‍ എനര്‍ജി ലിമിറ്റഡിന്റെ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. 15ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഞായറാഴ്ച രാവിലെ 7.10ഓടെയാണ് അപകടം.
വന്‍ സ്‌ഫോടനമാണുണ്ടായത്. ഫാക്ടറിയുടെ പ്രധാന കെട്ടിടം പൂര്‍ണമായും തകര്‍ന്നു. കിലോമീറ്ററുകള്‍ക്കപ്പുറം വരെ സ്‌ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി. ഫാക്ടറിയില്‍ തീപടരുകയും ചെയ്തു. ഒരു കിലോമീറ്റര്‍ ദൂരത്തേക്ക് വരെ അവശിഷ്ടങ്ങള്‍ തെറിച്ചുവീണു.
ഖനനത്തിന് ആവശ്യമായ സ്‌ഫോടക വസ്തുക്കളാണ് ഇവിടെ നിര്‍മിച്ചിരുന്നത്. അപകടസമയത്ത് 30ഓളം തൊഴിലാളികള്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നെന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൂടുതല്‍ തൊഴിലാളികള്‍ അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജില്ലാ അധികൃതരും സ്ഥലത്തെത്തി. സ്‌ഫോടനത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Adjust Story Font
16
