അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയവരിൽ രണ്ട് കൊലക്കേസ് പ്രതികളും; ഉടൻ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്
2023 ൽ പഞ്ചാബിലെ പട്യാല ജില്ലയിലെ രാജ്പുര പട്ടണത്തിൽ നടന്ന ഒരു കൊലപാതക കേസിലെ പ്രതികളാണ് ഇരുവരും

ചണ്ഡീഗഡ്: അമേരിക്കയിൽ അനധികൃതമായി കുടിയേറിയതിനാൽ തിരിച്ചയച്ച ഇന്ത്യക്കാരിൽ രണ്ട് കൊലക്കേസ് പ്രതികളും. ഇന്നലെ 119 ഇന്ത്യക്കാരുമായി അമൃത്സറിൽ ഇറങ്ങിയ യുഎസ് സൈനിക വിമാനത്തിലാണ് പോലീസ് അന്വേഷിക്കുന്ന രണ്ട് പ്രതികൾ ഇന്ത്യയിൽ എത്തിയത്. ശനിയാഴ്ച അമൃത്സറിലെ ശ്രീ ഗുരു രാംദാസ് വിമാനത്താവളത്തിൽ ഇറങ്ങിയ ഉടനെ ഇരുവരെയും പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു.
2023 ൽ പഞ്ചാബിലെ പട്യാല ജില്ലയിലെ രാജ്പുര പട്ടണത്തിൽ നടന്ന ഒരു കൊലപാതക കേസിലെ പ്രതികളാണ് ബന്ധുക്കളായ സന്ദീപ്, പ്രദീപ് എന്നിവർ. പ്രതികൾ ഇരുവരും രാജ്പുര പട്ടണത്തിൽ നിന്നുള്ളവരാണ്. 2023 ജൂൺ 26 ന് രജിസ്റ്റർ ചെയ്ത കൊലപാതക കേസിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302, 307, 323, 506, 148, 149 എന്നീ വകുപ്പുകൾ പ്രകാരം രണ്ട് പ്രതികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാൽ ഇവർക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നില്ല.
ഇന്നലെ രാത്രിയോടെയാണ് രണ്ടാം ബാച്ച് ഇന്ത്യക്കാർ പഞ്ചാബിലെ അമൃതസറിൽ വിമാനം ഇറങ്ങിയത്. മടങ്ങിയെത്തിയ 119 പേരിൽ 67 പേർ പഞ്ചാബ് സ്വദേശികളും 33 പേർ ഹരിയാന സ്വദേശികളുമാണ്. ബാക്കിയുള്ളവരിൽ എട്ട് പേർ ഗുജറാത്തിൽ നിന്നും, മൂന്ന് പേർ ഉത്തർപ്രദേശിൽ നിന്നും ഉള്ളവരുമാണ്. ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് പേർ വീതവും ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നും ഓരോരുത്തരും മടങ്ങിയെത്തിയ വിമാനത്തിൽ ഉണ്ടായിരുന്നു.
Adjust Story Font
16