ട്രെയിനുകളിൽ ഒറ്റയ്ക്കുള്ള യാത്രക്കാരെ നോട്ടമിട്ട് ബലാത്സംഗം; 30കാരന്റെ അറസ്റ്റ് തെളിയിച്ചത് നാല് കൊലപാതകങ്ങളും
യുവതിയെ കൊലപ്പെടുത്തിയതിന് പിന്നാലെ രാഹുൽ റെയിൽവേ സ്റ്റേഷനിലിരുന്ന് ഭക്ഷണം കഴിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു...

അഹമ്മദാബാദ്: ഗുജറാത്തിൽ 19കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ 30കാരന്റെ അറസ്റ്റ് ചുരുളഴിച്ചത് മറ്റ് നാല് കൊലപാതകങ്ങളും. ഒരു മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളിലായി ട്രെയിനുകൾ കേന്ദ്രീകരിച്ച് നടന്ന കൊലപാതകങ്ങളിലാണ് പ്രതിയുടെ പങ്ക് വ്യക്തമായത്. ഹരിയാനയിലെ രോഹ്തക് സ്വദേശിയായ രാഹുൽ കരംവീറാണ് ഈ കേസുകളിലെല്ലാം പ്രതി.
19കാരിയുടെ മരണത്തിന് പിന്നാലെ നടത്തിയ വ്യാപക തെരച്ചിലിൽ നവംബർ 24നാണ് രാഹുൽ പിടിയിലാകുന്നത്. 2000ത്തോളം സിസിടിവി ക്യാമറകളിൽ നിന്നായി നിരവധി ദൃശ്യങ്ങൾ പൊലീസിന് തെളിവായി ലഭിച്ചിരുന്നു. ട്രെയിനുകൾ കേന്ദ്രീകരിച്ചാണ് രാഹുൽ കുറ്റകൃത്യങ്ങൾ നടത്തിയിരുന്നത്. സ്ത്രീകളുടെയും ഭിന്നശേഷിക്കാരുടെയും കോച്ചുകളാണ് പ്രധാനലക്ഷ്യം. ഒറ്റയ്ക്കുള്ള യാത്രക്കാരെ തെരഞ്ഞുപിടിച്ച് നോട്ടമിടും. പിന്നീട് തക്കം കിട്ടുമ്പോൾ ഇവരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തും. ഇയാൾക്കെതിരെ മോഷണക്കേസും നിലവിലുണ്ട്.
റെയിൽവേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലുമൊക്കെ മാറിമാറി താമസിക്കുന്നതിനാൽ ഏറെ പണിപ്പെട്ടാണ് പ്രതിയെ ലോക്കൽ-റെയിൽവേ പൊലീസ് സംയുക്ത ഓപ്പറേഷനിലൂടെ കുടുക്കിയത്. ഗുജറാത്ത് കൂടാതെ കർണാടക, പശ്ചിമ ബംഗാൾ, തെലങ്കാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും പ്രതിക്കെതിരെ കേസുകളുണ്ട്.
ഗുജറാത്തിലെ വത്സദ് ജില്ലയിലുള്ള ഉദ്വാദ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു പെട്ടിയിൽ അസ്ഥികൂടം കണ്ടെത്തിയതാണ് രാഹുലിന്റെ കൊടുംക്രൂരതകൾ പുറത്ത് കൊണ്ടുവന്നതിന് വഴിവച്ചത്. നവംബർ 14നായിരുന്നു ഈ സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ രാഹുൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ രാഹുലിനെ കണ്ട പൊലീസ് ഇയാൾക്കായി അന്വേഷണം ആരംഭിച്ചെങ്കിലും വ്യക്തമായ അഡ്രസ് ഇല്ലാത്തതിനാൽ കണ്ടെത്താനായില്ല.
യുവതിയെ കൊലപ്പെടുത്തിയതിന് പിന്നാലെ രാഹുൽ റെയിൽവേ സ്റ്റേഷനിലിരുന്ന് ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നത് വരെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. മുമ്പ് ജോലി ചെയ്തിരുന്ന ഹോട്ടലിൽ നിന്ന് ശമ്പള കുടിശിക വാങ്ങി മടങ്ങും വഴിയാണ് രാഹുൽ 19കാരിയെ കാണുന്നതും കൊലപ്പെടുത്തുന്നതും. ഇതിന് മുമ്പും ശേഷവുമാണ് മറ്റ് കൊലപാതകങ്ങൾ.
ഞായറാഴ്ച അറസ്റ്റിലാകുന്നതിന് തലേന്നാണ് സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ മറ്റൊരു യുവതിയെ രാഹുൽ കൊലപ്പെടുത്തുന്നത്. ട്രെയിനിൽ വെച്ച് മോഷണശ്രമത്തിനിടെ ആയിരുന്നു ഈ കൊലപാതകം.
ഒക്ടോബറിൽ മഹാരാഷ്ട്രയിലെ സോലാപൂർ സ്റ്റേഷനിലും സമാനരീതിയിൽ മറ്റൊരു യുവതിയെ ഇയാൾ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പിന്നീട് പശ്ചിമ ബംഗാളിലെ ഹൗറ റെയിൽവേ സ്റ്റേഷന് സമീപം കട്ടിഹാർ എക്‌സ്പ്രസിൽ ഒരു വയോധികനെ ഇയാൾ കുത്തിക്കൊന്നു. കർണാടകയിലെ മുൾകിയിലും ഇയാൾക്കെതിരെ കൊലപാതകക്കേസുണ്ട്. മോഷണക്കേസിൽ ഈ വർഷമാദ്യമാണ് ജോധ്പൂർ ജയിലിൽ നിന്ന് രാഹുൽ പുറത്തിറങ്ങുന്നത്.
Adjust Story Font
16

