മദ്യപാനം ചോദ്യം ചെയ്ത പിതാവിനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി; മൃതദേഹം ടാങ്കിലെറിഞ്ഞ ശേഷം ബിരിയാണി കഴിച്ച് ഉറങ്ങി, 25കാരൻ പിടിയിൽ
സംഭവത്തിൽ പ്രഭാത് കെർകെറ്റ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

- Published:
4 March 2026 9:01 AM IST

റായ്പൂര്‍: മദ്യപാനം ചോദ്യം പിതാവിനെ 25കാരൻ വെട്ടിക്കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ ടാങ്കിലെറിഞ്ഞു. ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിലെ അംബികാപൂരിൽ തിങ്കളാഴ്ച രാത്രിയിലാണ് ദാരുണമായ കൊലപാതകം. സ്വന്തം പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം യുവാവ് പുറത്തുപോയി ബിരിയാണി കഴിച്ച ശേഷം വീട്ടിലെത്തി സുഖമായി കിടന്നുറങ്ങുകയും ചെയ്തു.
സംഭവത്തിൽ പ്രഭാത് കെർകെറ്റ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രഭാതിന്‍റെ പിതാവ് പരസ് കെര്‍കെറ്റ(50) ആണ് കൊല്ലപ്പെട്ടത്. പരസ് ബഹേരപാറയിലെ വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്നും മകൻ സമീപത്തുള്ള ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. തിങ്കളാഴ്ച രാത്രി 11 മണിയോടെ പ്രഭാത് മദ്യപിച്ച് പിതാവിന്‍റെ വീട്ടിലേക്ക് പോയി. അമിതമായ മദ്യപാന ശീലത്തെക്കുറിച്ച് പിതാവ് മകനെ വഴക്ക് പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. വാക്കുതർക്കം രൂക്ഷമായതോടെ പ്രഭാത് വീട്ടിലുണ്ടായിരുന്ന മഴു എടുത്ത് പിതാവിന്‍റെ തലയിൽ പലതവണ വെട്ടുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ പരസ് മരിച്ചു.
പിതാവ് മരിച്ചുവെന്ന് മനസിലായ പ്രഭാത് മൃതദേഹം വീടിനടുത്തുള്ള ചെറിയ വാട്ടര്‍ ടാങ്കിൽ തള്ളി. തുടര്‍ന്ന് പ്രതി പുറത്തുപോയി ബിരിയാണി കഴിച്ച് വീട്ടിലെത്തി യാതൊരു കുറ്റബോധവുമില്ലാതെ കിടന്നുറങ്ങി. ചൊവ്വാഴ്ച രാവിലെ പരസിനെ വീടിന് പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അയൽവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രഭാതിന്റെ മദ്യപാനത്തെച്ചൊല്ലി അച്ഛനും മകനും തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടെന്ന് അയൽക്കാരനായ രാകേഷ് പ്രധാൻ പറഞ്ഞു.
ലഖ്‌നൗവിൽ 21 വയസുകാരൻ പിതാവിനെ കൊന്ന്, ശരീരം കഷണങ്ങളാക്കി ഡ്രമ്മിൽ തള്ളിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ കൊലപാതകം. പിതാവിനെ അബദ്ധത്തിൽ കൊലപ്പെടുത്തിയതാണെന്നാണ് പ്രതി അക്ഷത് പ്രതാപ് സിങ് പൊലീസിനോട് പറഞ്ഞത്.
Adjust Story Font
16
