കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ 2.89 കോടി വോട്ടര്‍മാര്‍ പുറത്ത്; യുപിയില്‍ എസ്‌ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു
നേരത്തെ 15.44 കോടിയുണ്ടായിരുന്ന വോട്ടർമാരുടെ എണ്ണം ഇതോടെ 12.55 കോടിയായി കുറഞ്ഞിരിക്കുകയാണ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് 2.89 കോടി പേര്‍ പുറത്ത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പുറത്തിറക്കിയ കരട് വോട്ടര്‍ പട്ടികയിലാണ് സംസ്ഥാനത്തെ 2.89 കോടി വോട്ടര്‍മാര്‍ക്ക് ഇടമില്ലാതെ പോയത്. ഇതോടെ എസ്‌ഐആറിന് ശേഷം യുപിയിലെ വോട്ടര്‍മാരുടെ എണ്ണം 12.55 ലക്ഷമായി കുറഞ്ഞു. നേരത്തെ, 15.44 കോടി വോട്ടര്‍മാരാണുണ്ടായിരുന്നത്.
മുതിർന്ന കോൺഗ്രസ് നേതാവ് ഗുർദീപ് സിങും കുടുംബവും പുറത്താക്കപ്പെട്ടവരിൽപെടും. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
'കാലങ്ങളായി വോട്ട് രേഖപ്പെടുത്താറുള്ള പൗരനാണ് താന്‍. തന്റെ കയ്യില്‍ പാസ്‌പോര്‍ട്ട്, ജനനസര്‍ട്ടിഫിക്കറ്റ്, ആധാര്‍, ബാങ്ക് അക്കൗണ്ട്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളെല്ലാം ഉണ്ട്. എന്നിട്ടും താന്‍ കരട് വോട്ടര്‍പട്ടികയിലില്ല. അദ്ദേഹം വ്യക്തമാക്കി'. ഇന്ത്യന്‍ വൈസ് പ്രസിഡന്റുമായി താന്‍ മുന്‍പൊരിക്കല്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും രാജ്യ സെക്രട്ടറിയേറ്റില്‍ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്‌ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ മാനദണ്ഡത്തെ പ്രതിപക്ഷം ചോദ്യം ചെയ്തു. പട്ടിക പ്രസിദ്ധീകരിച്ചത് അശ്രദ്ധയാണെന്നും യുപി പോലുള്ള വലിയ സംസ്ഥാനത്തിന് ഒരു മാസം മാത്രം സമയം നല്‍കിയത് പ്രഹസനമാണെന്നും ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് അജയ് റായ് വിമര്‍ശിച്ചു.
നേരത്തെ കേരളത്തില്‍ എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 24 ലക്ഷം പേര്‍ പുറത്തായിരുന്നു. തമിഴ്‌നാട്ടില്‍ 97 ലക്ഷവും ബംഗാളില്‍ 58 ലക്ഷം വോട്ടര്‍മാരെയും പുറത്താക്കിയത് വലിയ ആശങ്കയേറ്റിയിരുന്നു.
ഉത്തർപ്രദേശിൽ ഒഴിവാക്കപ്പെട്ടവരില്‍ 46.23 ലക്ഷം പേര്‍ മരണപ്പെട്ടവരാണ്. 2.17 കോടി പേര്‍ സ്ഥലം മാറിയവരും ഇരട്ട വോട്ടര്‍മാരായി 25.46 ലക്ഷവുമാണ് പുതുതായി പുറത്തിറക്കിയ പട്ടികയിലുള്ളത്.
Adjust Story Font
16

