48 മണിക്കൂറിനുള്ളിലെ രണ്ടാമത്തെ ഏറ്റുമുട്ടൽ; ജമ്മു കശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം
പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ ആസിഫ് ഷെയ്ഖ് അടക്കമുള്ള മൂന്നു ലഷ്കര്‍ ഭീകരരെ വധിച്ചെന്നാണ് റിപ്പോര്‍ട്ട്

ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപോരയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ ആസിഫ് ഷെയ്ഖ് അടക്കമുള്ള മൂന്നു ലഷ്കര്‍ ഭീകരരെ വധിച്ചെന്നാണ് റിപ്പോര്‍ട്ട്. പോലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനെ തുടർന്ന് ഇന്ന് പുലർച്ചെ നടത്തിയ ശക്തമായ വെടിവയ്പിലാണ് ഭീകരർ കൊല്ലപ്പെട്ടത്.
തെക്കൻ കശ്മീരിലെ പുൽവാമയിലെ ഉപജില്ലയായ അവന്തിപോരയിലെ നാദർ, ത്രാൽ പ്രദേശങ്ങളിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. 48 മണിക്കൂറിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. മൂന്ന് ഭീകരരും ഒരു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.
മെയ് 13 ന് ജമ്മു കശ്മീരിലെ ഷോപിയാനയിൽ നാല് ഭീകരരെ സൈന്യം വധിച്ചിരുന്നു. മേഖലയിൽ കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനാൽ തെരച്ചിൽ തുടരുകയായിരുന്നു. ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന ഭീകരരെ പിടികൂടിയത്.
"2025 മെയ് 13 ന്, ഷോപിയാനിലെ ഷൂക്കൽ കെല്ലർ പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിന്റെ പ്രത്യേക രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഇന്ത്യൻ സൈന്യം ഒരു തിരച്ചിൽ നടത്തി. ഓപ്പറേഷനിടയിൽ, തീവ്രവാദികൾ കനത്ത വെടിവയ്പ്പ് നടത്തി. ശക്തമായ വെടിവെപ്പിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഓപ്പറേഷൻ പുരോഗമിക്കുന്നു," ഇന്ത്യൻ ആർമി എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു.
Adjust Story Font
16

