ഹൈദരാബാദിൽ 4,000 കിലോ വ്യാജ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് പിടികൂടി; പിടിച്ചെടുത്തത് 22 ലക്ഷം രൂപയുടെ വസ്തുക്കൾ
ഐഡിഎ കട്ടേഡനിൽ പ്രവർത്തിച്ചിരുന്ന എസ്‌കെആർ ഫുഡ് പ്രോഡക്‌ട്‌സ് എന്ന അനധികൃത നിർമാണ യൂണിറ്റിലാണ് റെയ്ഡ് നടന്നത്

ഹൈദരാബാദ്: ഹൈദരാബാദിൽ നടന്ന ഭക്ഷ്യസുരക്ഷാ റെയ്ഡിൽ റസ്റ്റോറന്‍റുകളിലേക്കും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലേക്കും വിതരണം ചെയ്യാൻ തയ്യാറാക്കിയ മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് കണ്ടെത്തി. ഹൈദരാബാദിലെ മൈലാർദേവ്‌പള്ളി പൊലീസ് പരിധിയിലുള്ള ഐഡിഎ കട്ടേഡനിൽ പ്രവർത്തിച്ചിരുന്ന എസ്‌കെആർ ഫുഡ് പ്രോഡക്‌ട്‌സ് എന്ന അനധികൃത നിർമാണ യൂണിറ്റിലാണ് റെയ്ഡ് നടന്നത്.
യൂണിറ്റ് വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്നും അസറ്റിക് ആസിഡ്, സാന്തൻ ഗം തുടങ്ങിയ അസംസ്‌കൃത വസ്തുക്കളും അഡിറ്റീവുകളും ഉപയോഗിച്ചിട്ടുണ്ടെന്നും ശരിയായ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും ഖൈർതാബാദ് സോണിലെ കമ്മീഷണറുടെ ടാസ്‌ക് ഫോഴ്‌സും ഹൈദരാബാദിലെ എച്ച്-ഫാസ്റ്റ് ടീമും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ടെത്തി. 4,032 കിലോഗ്രാമിലധികം മായം ചേർത്ത പേസ്റ്റ്, 6,210 കിലോഗ്രാം അസംസ്കൃത വസ്തുക്കൾ എന്നിവ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കൾക്കും മെഷിനറികൾക്കും കൂടി 22 ലക്ഷം രൂപ വിലമതിക്കും.
ഹൈദരാബാദ് സിറ്റി പൊലീസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളിലും വീഡിയോകളിലും വൃത്തിഹീനമായ സാഹചര്യങ്ങളിൽ തറയിൽ സൂക്ഷിച്ചിരിക്കുന്ന പച്ച വെളുത്തുള്ളിയുടെയും അങ്ങേയറ്റം വൃത്തിഹീനമായ ചുറ്റുപാടുകളിൽ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് തയ്യാറാക്കുന്നതിന്‍റെയും ദൃശ്യങ്ങൾ കാണാം. ഉടമയായ ഹസൻ അലി രൂപാനി എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഹൈദരാബാദിൽ വ്യാജ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട ആദ്യത്തെ സംഭവമല്ല ഇത്. മാർച്ചിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ബോറബന്ദ പ്രദേശത്ത് പരിശോധന നടത്തുകയും മായം ചേർത്ത പേസ്റ്റ് തയ്യാറാക്കുന്നത് കണ്ടെത്തുകയും ചെയ്തിരുന്നു. നേരത്തെ, മല്ലേപ്പള്ളിയിൽ നടത്തിയ റെയ്ഡിൽ ഏകദേശം 2.2 ലക്ഷം രൂപ വിലമതിക്കുന്ന 1,090 കിലോഗ്രാം മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് , 875 കിലോഗ്രാം അസംസ്കൃത ഇഞ്ചി, വെളുത്തുള്ളി, മായം ചേർക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ, പൊടിക്കുന്ന ഉപകരണങ്ങൾ, ഒരു മൊബൈൽ ഫോൺ എന്നിവ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. ഇത്തരം റെയ്ഡുകൾ വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ വീട്ടിൽ തന്നെ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് തയ്യാറാക്കുന്നതാണ് നല്ലതെന്ന് ആരോഗ്യ അധികൃതര്‍ നിര്‍ദേശിച്ചു.
Adjust Story Font
16

