ഹരിദ്വാറിലെ മൻസ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് തിക്കും തിരക്കുമുണ്ടായത്

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ മൻസ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.ക്ഷേത്ര റോഡിലെ പടിക്കെട്ടുകളിലുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അപകടം നടന്നത്.35 പേർക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ക്ഷേത്രത്തിന്റെ പടികളിൽ നിന്ന് വൈദ്യുതാഘാതമേറ്റുവെന്ന അഭ്യൂഹമാണ് തിക്കിലും തിരക്കിലും കാരണമായതെന്ന് പ്രാഥമിക നിഗമനം.ഏത് വഴി പുറത്തിറങ്ങണമെന്ന് അറിയാതെ കുഴങ്ങിയതോടെ പലരും തിരക്കിനിടയിൽ താഴെ വീണ് പോയി.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി . ഇതിൽ പലരുടെയും പരിക്കേറ്റവരിൽ നില ഗുരുതരമാണ്.
അപകടത്തിൽ ഉത്തരാഖണ്ഡ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ സേനയും പ്രാദേശിക പൊലീസും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. "ഹരിദ്വാറിലെ മൻസ ദേവി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ തിക്കിലും തിരക്കിലും പെട്ടെന്നുണ്ടായ വാർത്ത വളരെ ദുഃഖകരമാണ്. സ്ഥലത്ത് ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ നടക്കുകയാണ്. വിഷയത്തിൽ പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടുകയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും' മുഖ്യമന്ത്രി എക്സില്‍ കുറിച്ചു.
ശ്രാവണ മാസമായതിനാല്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. ശിവഭക്തരായ കൻവാരിയകളുടെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഹരിദ്വാർ. അവധി ദിവസമായതിനാൽ കനത്ത തിരക്കാണ് രാവിലെ മുതൽ ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
Adjust Story Font
16

