Quantcast

മസ്കിന്‍റെ സ്വപ്ന പദ്ധതിക്ക് തിരിച്ചടി, ഒന്നരകൊല്ലത്തിന് ശേഷം നായകനായി കോഹ്‌ലി; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്ങ്സ്

വിരാട് കോഹ്‌ലി നായകനായെത്തിയ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെ 24 റൺസിന് തോൽപ്പിച്ച് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ

MediaOne Logo

Web Desk

  • Updated:

    2023-04-20 17:04:37.0

Published:

20 April 2023 6:15 PM GMT

മസ്കിന്‍റെ സ്വപ്ന പദ്ധതിക്ക് തിരിച്ചടി, ഒന്നരകൊല്ലത്തിന് ശേഷം നായകനായി കോഹ്‌ലി; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്ങ്സ്
X

മാസപ്പിറവി കണ്ടില്ല; പെരുന്നാൾ ശനിയാഴ്ച

കേരളത്തിലെവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ നാളെ റമദാൻ 30 പൂർത്തിയാക്കി ശനിയാഴ്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു. ശനിയാഴ്ച സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചു. നേരത്തെ വെള്ളിയാഴ്ച ആയിരുന്നു അവധി. ഇതോടെ വെള്ളി, ശനി ദിവസങ്ങളിൽ പൊതു അവധി ആയിരിക്കും.

പൂഞ്ചിൽ നടന്നത് ഭീകരാക്രമണം; അപകടത്തിൽ അഞ്ച് ജവാന്മാർ വീരമൃത്യു വരിച്ചു

ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് തീപിടിച്ച് നാല് സൈനികർ മരിച്ചത് ഭീകരാക്രമണമെന്ന് സൈന്യം. പൂഞ്ച് മേഖലയിൽവെച്ചാണ് സൈനികരുടെ ട്രക്കിന് തീപിടിച്ചത്. ട്രക്കിന് തീപിടിച്ചത് ഗ്രനേഡ് ആക്രമണണത്തിലാണെന്ന് സൈന്യം അറിയിച്ചു. ഹർകൃഷർ സിങ്, കുൽവന്ത് സിങ്, മൻദീപ് സിങ് , സേവാക് സിങ്, ദേവാശിഷ് ബിസ്‍വാള്‍ എന്നിങ്ങനെ അഞ്ചു ജവാന്മാരാണ് അപകടത്തിൽ വീരമൃത്യു വരിച്ചത്. ഗുരുതരമായി പരിക്കേറ്റ ജവാൻ കെ.ശക്തിവേൽ ചികിത്സയിലാണ്.

പൂഞ്ചിലെ ഭീംബർ ഗലിയിൽ നിന്ന് ടോട്ട ഗാലിയിലെ സൈനിക യൂണിറ്റിലേക്ക് വാഹനത്തിൽ മണ്ണെണ്ണ കൊണ്ടുപോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. ഇടിമിന്നലേറ്റാണ് വാഹനത്തിന് തീപിടിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. സൈനിക വാഹനത്തിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഒന്നരകൊല്ലത്തിന് ശേഷം നായകനായി കോഹ്‌ലി; പഞ്ചാബിനെതിരെ ബാംഗ്ലൂരിന് 24 റൺസ് വിജയം

ഏകദേശം ഒന്നരകൊല്ലത്തെ ഇടവേളയ്ക്ക് ശേഷം വിരാട് കോഹ്‌ലി നായകനായെത്തിയ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെ 24 റൺസിന് തോൽപ്പിച്ച് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നാലു വിക്കറ്റ് നഷ്ടത്തിൽ 174 റൺസാണ് നേടിയിരുന്നത്. എന്നാൽ ഈ സ്‌കോർ മറികടക്കാനുള്ള പഞ്ചാബിന്റെ പോരാട്ടം 18.2 ഓവറിൽ 150 റൺസിലൊതുങ്ങുകയായിരുന്നു. 46 റൺസ് നേടിയ പ്രബ്‌സിമ്രാൻ സിംഗും 41 റൺസ് നേടിയ ജിതേഷ് ശർമയും മാത്രമാണ് ടീമിനായി പൊരുതിയത്.

കോഹ്ലിയും ഫാഫ് ഡുപ്ലെസിസും റൺമെഷീനുകളായതോടെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ 174 റൺസാണ് നേടിയത്. കോഹ്ലി 47 പന്തിൽ 59 റൺസ് നേടിയപ്പോൾ ഡുപ്ലെസിസ് 56 പന്തിൽ 84 റൺസാണ് അടിച്ചുകൂട്ടിയത്. ഡുപ്ലെസിസ് അഞ്ച് വീതം സിക്സറും ഫോറുമടിച്ചപ്പോൾ കോഹ്ലി ഒരു സിക്സും അഞ്ച് ഫോറുമടിച്ചു. ഓപ്പണർമാർ തകർത്തുകളിച്ച മത്സരത്തിൽ പിന്നീട് വന്നവർക്കാർക്കും രണ്ടക്കം കാണാനാകാത്തത് റൺനിരക്കിനെ ബാധിച്ചു. വൺഡൗണായെത്തിയ ഗ്ലെൻ മാക്സ്വെൽ ഹർപ്രീത് ബ്രാറിന്റെ പന്തിൽ ഡക്കായി. തായ്ദെക്കായിരുന്നു ക്യാച്ച്. ദിനേഷ് കാർത്തികും മഹിപാൽ ലോംറോറും ഏഴ് വീതം റണ്ണാണ് നേടിയത്. കാർത്തിക് അർഷദീപ് സിംഗിന്റെ പന്തിൽ തായ്ദെയ്ക്ക് ക്യാച്ച് നൽകി പുറത്തായി. എന്നാൽ മഹിപാൽ പുറത്താകാതെ നിന്നു. ഷഹബാസ് അഹമ്മദ് മൂന്നു പന്തിൽ അഞ്ച് റണ്ണുമായി കൂടെ നിന്നു.

മഴ: ഐ.പി.എല്ലിൽ ഡൽഹി- കൊൽക്കത്ത മത്സരം വൈകുന്നു

ദേശീയ തലസ്ഥാനത്ത് നടക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് - ഡൽഹി ക്യാപിറ്റൽസ് മത്സരം മഴ മൂലം വൈകുന്നു. അരുൺ ജയറ്റ്‌ലി സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരമാണ് വൈകുന്നത്. നിലവിൽ പോയിൻറ് പട്ടികയിൽ ഏറ്റവും ഒടുവിലാണ് ഡൽഹി. ഒരു പോയിൻറ് പോലും നേടാൻ ഡേവിഡ് വാർണറിനും സംഘത്തിനുമായിട്ടില്ല. കളിച്ച അഞ്ച് മത്സരങ്ങളിൽ അഞ്ചിലും ടീം തോറ്റിരുന്നു. റിഷബ് പന്ത് വാഹനാപകടത്തിൽ പരിക്കേറ്റ് വിട്ടുനിൽക്കുന്നത് മൂലമാണ് വാർണർ ടീമിനെ നയിക്കുന്നത്. അതേസമയം, നാലു പോയിൻറുള്ള കൊൽക്കത്ത പോയിൻറ് പട്ടികയിൽ എട്ടാമതാണ്. രണ്ട് വിജയവും മൂന്നു പരാജയവുമാണ് ടീമിന്റെ സമ്പാദ്യം.

പഞ്ചാബ് കിംഗ്‌സിനെ വീഴ്ത്തി റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ

ഒന്നരകൊല്ലത്തെ ഇടവേളയ്ക്ക് ശേഷം വിരാട് കോഹ്‌ലി നായകനായെത്തിയ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെ 24 റൺസിന് തോൽപ്പിച്ച് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നാലു വിക്കറ്റ് നഷ്ടത്തിൽ 174 റൺസാണ് നേടിയിരുന്നത്. എന്നാൽ ഈ സ്‌കോർ മറികടക്കാനുള്ള പഞ്ചാബിന്റെ പോരാട്ടം 18.2 ഓവറിൽ 150 റൺസിലൊതുങ്ങുകയായിരുന്നു. 46 റൺസ് നേടിയ പ്രബ്‌സിമ്രാൻ സിംഗും 41 റൺസ് നേടിയ ജിതേഷ് ശർമയും മാത്രമാണ് ടീമിനായി പൊരുതിയത്. നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് പഞ്ചാബിന്റെ സ്വപ്‌നങ്ങളെ വരിഞ്ഞുകെട്ടിയത്. നാലു ഓവറിൽ 21 റൺസ് മാത്രമാണ് താരം വിട്ടുകൊടുത്തത്. വാനിഡു ഹസരംഗ രണ്ടും വെയ്ൻ പാർനൽ, ഹർഷൽ പട്ടേൽ എന്നിവർ ഓരോന്നും വിക്കറ്റ് വീഴ്ത്തി.

സൂറത്ത് സെഷൻസ് കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി ഹൈക്കോടതിയിലേക്ക്

സൂറത്ത് സെഷൻസ് കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി ഹൈക്കോടതിയെ സമീപിക്കും. നാളെത്തന്നെ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചേക്കുമെന്ന് സൂചന. മനു അഭിഷേക് സിങ്‍വിയോ ചിദംബരമോ ഹൈക്കോടതിയിൽ രാഹുലിന് വേണ്ടി ഹാജരായേക്കും.

2019-ലെ മോദി പരാമർശത്തിലെ സൂറത്ത് സിജെഎം കോടതി വിധി സൂറത്ത് സെഷൻസ് കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഹൈക്കോടതിയെ സമീപിക്കുന്നത് . നാളെ ഗുജറാത്ത് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചേക്കും എന്നാണ് സൂചന. ഹൈക്കോടതിയെ സമീപിക്കാനുള്ള എല്ലാ തയ്യാറെടുപ്പും രാഹുലിന്‍റെ അഭിഭാഷക സംഘം നടത്തിയിട്ടുണ്ടെന്നാണ് വിവരം.

മുതിർന്ന കോൺഗ്രസ് നേതാക്കളും അഭിഭാഷകരുമായ മനു അഭിഷേക് സിങ്‍വി , പി. ചിദംബരം, വിവേക് തൻഖ തുടങ്ങിയവർ അടങ്ങിയ ഒരു സമിതി രാഹുലിന്റെ കേസ് നടത്തിപ്പിന് വേണ്ടി രൂപവത്കരിച്ചിരുന്നു. മനു സിങ്‍വിയോ, ചിദംബരമോ ഹൈക്കോടതിയിൽ രാഹുലിന് വേണ്ടി ഹാജരായേക്കുമെന്നാണ് സൂചന. ഹൈക്കോടതിയിൽനിന്നും അനുകൂല വിധിയുണ്ടായില്ലെങ്കിൽ സുപ്രിം കോടതിയെ സമീപിക്കേണ്ടിവരും.

സെഷൻസ് കോടതി വിധിക്കെതിരെ സാധ്യമായ എല്ലാ നിയമവഴികളും തേടുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.അതെ സമയം അയോഗ്യത തുടരുന്ന സാഹചര്യത്തിൽ രാഹുൽഗാന്ധി ഔദ്യോഗിക വസതി ഉടൻ ഒഴിയും. ഏപ്രിൽ 22 നകം വസതി ഒഴിയണം എന്ന് ചൂണ്ടിക്കാട്ടിയാണ് ലോക്സഭാ സെക്രട്ടറിയേറ്റ് നോട്ടീസ് നൽകിയിരുന്നത്.

അയോഗ്യത തുടരും; രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളി സൂറത്ത് കോടതി

മാനനഷ്ടക്കേസിൽ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ അപ്പീൽ സൂറത്ത് സെഷൻസ് കോടതി തള്ളി. സ്റ്റേ ലഭിക്കാത്തതിനാൽ രാഹുൽ അയോഗ്യനായി തന്നെ തുടരും.

മൂന്ന് ഹരജികളാണ് രാഹുൽ പ്രധാനമായും സമർപ്പിച്ചിരുന്നത്. കുറ്റക്കാരനാണെന്ന വിധി പൂർണമായും സ്റ്റേ ചെയ്യണമെന്നായിരുന്നു രണ്ട് ഉപഹരജികളിലെ പ്രധാന ആവശ്യം. ശിക്ഷ അനുഭവിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു രണ്ടാമത്തെ ആവശ്യം. ആദ്യദിവസം ഹരജി പരിഗണിച്ചപ്പോൾ തന്നെ ശിക്ഷാ വിധി കോടതി സ്റ്റേ ചെയ്തിരുന്നു. അപ്പീൽ തീർപ്പാക്കുന്നത് വരെ ശിക്ഷയുണ്ടാകില്ലെന്നായിരുന്നു കോടതി ഉത്തരവ്.

എന്നാൽ, കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യാൻ സൂറത്ത് കോടതി തയ്യാറായില്ല. രാഹുൽ ഗാന്ധി ഇനി ഹർജിയുമായി ഹൈക്കോടതിയെയോ സുപ്രിംകോടതിയെയോ സമീപിച്ചേക്കും. രാഹുൽ ഗാന്ധിക്ക് നിർണായകമായിരുന്നു സൂറത്ത് സെഷൻസ് കോടതി വിധി.

വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ കഴിഞ്ഞ 13 ന് കോടതി വിശദമായി വാദം കേട്ടിരുന്നു. അഞ്ച് മണിക്കൂർ നീണ്ട വാദത്തിൽ മാപ്പ് പറയാൻ കൂട്ടാക്കാത്ത രാഹുൽ അഹങ്കാരിയാണെന്നും സ്റ്റേ നൽകരുതെന്നും പരാതിക്കാരനും ബി.ജെ.പി എം.എൽ.എയുമായ പൂർണേശ് മോദിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. കർണാടകയിലെ കോലാറിൽ നടന്ന പ്രസംഗം സൂറത്ത് കോടതിയുടെ പരിഗണനയിൽ എങ്ങനെ വരുമെന്നും അനീതി നേരിട്ടു എന്നും രാഹുൽ ഗാന്ധിക്ക് വേണ്ടി അഭിഭാഷകൻ വാദിച്ചു. കൂടുതൽ രേഖകൾ ഹാജരാക്കാൻ പൂർണേശ് മോദി സമയം തേടിയെങ്കിലും അത് തള്ളിയാണ് ജഡ്ജി റോബിൻ മൊഗ്രെ അപേക്ഷ ഇന്നത്തേക്ക് വിധി പറയാൻ മാറ്റിയത്.

മസ്കിന്‍റെ സ്വപ്ന പദ്ധതിക്ക് തിരിച്ചടി; സ്പേസ് എക്സിന്‍റെ സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചു

മിനിറ്റുകൾക്കം മസ്കിന്‍റെ സ്വപ്നം പൊട്ടിത്തകർന്നു. റോക്കറ്റിന്‍റെ വിഭജനഘട്ടത്തിൽ വന്ന പിഴവാണ് കാരണം. ഇന്നേ വരെ നിർമിക്കപ്പെട്ടതിൽ ഏറ്റവും വലിയ റോക്കറ്റാണ് സ്പേസ് ഷിപ്പ്. സ്റ്റാർഷിപ്പ് പേടകവും സൂപ്പർഹെവി റോക്കറ്റുമടങ്ങുന്ന സ്റ്റാർഷിപ്പിന് നൂറ് പേരെയും 150 മെട്രിക് ടൺ ഭാരവും വഹിക്കാൻ ശേഷിയുണ്ട്.

ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള പര്യവേഷണമാണ് റോക്കറ്റിന്‍റെ പ്രധാന ലക്ഷ്യം.ചന്ദ്രനിൽ കോളനിയുണ്ടാക്കാനും ആവശ്യമായി സാധന സാമഗ്രികൾ എത്തിക്കലും റോക്കറ്റിന്‍റെ ദൗത്യമാണ്. ബഹിരാകാശത്തെ സ്പേസ് ഡെബ്രി എന്നറിയപ്പെടുന്ന ബഹിരാകാശ മാലിന്യം വൃത്തിയാക്കാൻ ആവശ്യമുള്ള സംവിധാനങ്ങളും ഈ റോക്കറ്റിലുണ്ട്. ആളുകളെ എത്തിക്കാനും ലക്ഷ്യമിടുന്ന സ്പേസ് എക്സിന്റെ സ്വപ്ന പദ്ധതിയുടെ നട്ടെല്ലായിരുന്നു സ്പേസ് എക്സ്.

കഴിഞ്ഞ തിങ്കളാഴ്ച വിക്ഷേപിക്കാൻ തീരുമാനിച്ചെങ്കിലും സാങ്കേതിക തകരാർ മൂലം മാറ്റിവെക്കുകയായിരുന്നു. പ്രശ്നത്തെപറ്റി പഠിക്കുമെന്നും പ്രശ്നങ്ങൾ പരിഹരിച്ച് വീണ്ടും വിക്ഷേപണം നടത്തുമെന്ന് സ്പേസ് എക്സ് അറിയിച്ചു.

ഗായികയും യാഷ് ചോപ്രയുടെ ഭാര്യയുമായ പമേല ചോപ്ര അന്തരിച്ചു

ഡല്‍ഹി: നിര്‍മാതാവും ഗായികയും പ്രശസ്ത സംവിധായകന്‍ യാഷ് ചോപ്രയുടെ ഭാര്യയുമായ പമേല ചോപ്ര അന്തരിച്ചു. 74 വയസായിരുന്നു. വ്യാഴാഴ്ച രാവിലെ കുടുംബമാണ് മരണവാര്‍ത്ത അറിയിച്ചത്. സംസ്കാരം നടന്നു.

''നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഞങ്ങൾ നന്ദിയുള്ളവരാണ്, അഗാധമായ ദുഃഖത്തിന്‍റെ ഈ സമയങ്ങളില്‍ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു'' കുടുംബം പ്രസ്താവനയില്‍ അറിയിച്ചു. ചലച്ചിത്ര നിർമാതാവായ മകൻ ആദിത്യ ചോപ്രയും നടന്‍ ഉദയ് ചോപ്രയും മക്കളാണ്. നടി റാണി മുഖര്‍ജി മരുമകളാണ്. ഗായിക, എഴുത്തുകാരി, ഡ്രസ് ഡിസൈനർ, നിരവധി യാഷ് രാജ് ഫിലിംസിന്‍റെ സഹനിർമ്മാതാവ് എന്നീ നിലകളിൽ പമേല പ്രവർത്തിച്ചിട്ടുണ്ട്.1970ലാണ് പമേലയും യാഷ് ചോപ്രയും വിവാഹിതരാകുന്നത്. 2012 ഒക്ടോബറില്‍ യാഷ് അന്തരിച്ചു. നെറ്റ്ഫ്ലിക്സിന്‍റെ ഡോക്യുമെന്‍ററിയിലാണ് പമേല അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഭര്‍ത്താവിന്‍റെ സിനിമാജീവിതത്തെക്കുറിച്ച് പമേല ഡോക്യുമെന്‍ററിയില്‍ സംസാരിച്ചിരുന്നു.

TAGS :

Next Story