കോവിഡ് ഫണ്ട് ദുരുപയോഗം,ജീവനക്കാരുടെയും മരുന്നുകളുടെയും കുറവ്; ഡൽഹിയിൽ ആം ആദ്മിയെ പ്രതിരോധത്തിലാക്കി സിഎജി റിപ്പോർട്ട്
'രാജ്യതലസ്ഥാനത്ത് കോവിഡ് മഹാമാരിയെ ആപ് സർക്കാർ ഗുരുതരമായ രീതിയിൽ കൈകാര്യം ചെയ്തു'

ന്യൂ ഡൽഹി: ഡൽഹിയിൽ ആം ആദ്മിയെ പ്രതിരോധത്തിലാക്കി വീണ്ടും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട്. ആപ് സർക്കാരിന്റെ കാലത്ത് ആരോഗ്യമേഖലയിൽ ഉണ്ടായ കടുത്ത അനാസ്ഥകളെകുറിച്ചാണ് സിഎജിയുടെ രണ്ടാം റിപ്പോർട്ട്. കോവിഡ് ഫണ്ട് ദുരുപയോഗം, പദ്ധതി നിർവ്വഹണങ്ങളിലെ കാലതാമസം, ജീവനക്കാരുടെയും മരുന്നുകളുടെയും കുറവ് തുടങ്ങിയ അനാസ്ഥകളിലേക്ക് വിരൽ ചൂണ്ടുന്ന റിപ്പോർട്ട് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് നിയമസഭയിൽ അവതരിപ്പിച്ചത്.
രാജ്യതലസ്ഥാനത്ത് കോവിഡ് മഹാമാരിയെ ആപ് സർക്കാർ ഗുരുതരമായ രീതിയിൽ കൈകാര്യം ചെയ്തുവെന്ന് 208 പേജുള്ള സിഎജി റിപ്പോർട്ട് പറയുന്നു. കേന്ദ്ര സർക്കാർ അനുവദിച്ച 787.91 കോടി രൂപയിൽ 582.84 കോടി രൂപ മാത്രമാണ് ഇതിനായി ഉപയോഗിച്ചതെന്ന് 2016-17 മുതൽ 2021-22 വരെയുള്ള കാലയളവിലെ ഓഡിറ്റ് റിപ്പോർട്ട് പറയുന്നു.
ആം ആദ്മി സർക്കാരിന്റെ സുപ്രധാന പദ്ധതിയായിരുന്ന മൊഹല്ല ക്ലിനിക്കുകളുടെ ദാനായീവസ്ഥയെ സിഎജി എടുത്തുകാണിക്കുന്നു. അടിസ്ഥാനസൗകര്യങ്ങൾ പോലും ഇല്ലാത്ത നിലയിലാണ് മൊഹല്ല ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്. ടോയ്ലറ്റുകളും തെർമോ മീറ്ററുകളും ആവശ്യത്തിനുള്ള മേശകൾ പോലും പലയിടത്തും ഇല്ല. ആയുഷ് ഡിസ്പെൻസറികളുടെ അവസ്ഥയും പരിതാപകരമാണെന്ന് റിപ്പോർട്ട് വെളിപ്പെടുത്തി. 14 എണ്ണത്തിൽ കുടിവെള്ള സൗകര്യം പോലും ഇല്ല.
മാനവ വിഭവശേഷി ചെലവുകൾക്കായി അനുവദിച്ച ഫണ്ട് വൻതോതിൽ വിനിയോഗിക്കപ്പെടാതെ കിടക്കുകയാണെന്ന് സിഎജി റിപ്പോർട്ട് പറയുന്നു. ആരോഗ്യപ്രവർത്തകർക്ക് കുറഞ്ഞ വേതനമാണ് നൽകുന്നത്. ആരോഗ്യമേഖലയിൽ ആവശ്യത്തിൽ ജീവനക്കാരുമില്ല. ഇതിനായി 52 കോടി രൂപ അനുവദിച്ചെങ്കിലും 30.52 കോടി രൂപ മാത്രമാണ് വിനിയോഗിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ, പിപിഇ കിറ്റുകൾ, മാസ്കുകൾ എന്നിവയുൾപ്പെടെ മരുന്നുകൾക്കും സാധനങ്ങൾക്കുമായി അനുവദിച്ച 119.85 കോടി രൂപയിൽ 83.14 കോടി രൂപ ഉപയോഗിക്കാതെ കിടക്കുന്നു. രോഗികൾക്ക് ശസ്തക്രിയകൾക്കായി ആറ് മുതൽ എട്ട് മണിക്കൂർ വരെ കാത്തിരിക്കേണ്ടി വരുന്നു. 14 ആശുപത്രികളിൽ ഐസിയു സേവനങ്ങൾ ഇല്ല എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Adjust Story Font
16

