'ജനന സർട്ടിഫിക്കറ്റ് ചോദിച്ചാൽ ബിജെപിക്കാരെ കെട്ടിയിടുക, ആദ്യം അവരോട് കാണിക്കാൻ പറയുക'; എസ്‌ഐആറിൽ അഭിഷേക് ബാനർജി
''ബിജെപി നേതാക്കൾ പ്രചാരണത്തിനായി എത്തിയാൽ, അവരെ തടയണം. പ്രചാരത്തിന് മുമ്പ് അവരുടെ അച്ഛന്റെയും മുത്തച്ഛന്റെയും ജനന സർട്ടിഫിക്കറ്റുകൾ കൊണ്ടുവരാൻ ആവശ്യപ്പെടണം''

അഭിഷേക് ബാനർജി Photo-IANS
കൊൽക്കത്ത: വോട്ടർപട്ടികയിലെ തീവ്രപരിഷ്‌കരണത്തിനെതിരെ(എസ്‌ഐആർ) രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. എസ്‌ഐആറുമായി ബന്ധപ്പെട്ട് ക്യാമ്പയിനിങ്ങിന് ബിജെപി പ്രവർത്തകരെത്തിയാൽ അവരെ ഘെരാവോ ചെയ്യണമെന്നും അവരുടെ അച്ഛന്റെ ജനനസർട്ടിഫിക്കറ്റുകള്‍ കാണിക്കുന്നതുവരെ കെട്ടിയിടണമെന്നും അഭിഷേക് ബാനർജി പറഞ്ഞു.
"പ്രാദേശിക ബിജെപി നേതാക്കൾ നിങ്ങളുടെ പ്രദേശത്ത് പ്രചാരണത്തിനായി എത്തിയാൽ, അവരെ ഘെരാവോ ചെയ്യണം. പ്രചാരണം ആരംഭിക്കുന്നതിന് മുമ്പ് അവരുടെ അച്ഛന്റെയും മുത്തച്ഛന്റെയും ജനന സർട്ടിഫിക്കറ്റുകൾ കൊണ്ടുവരാൻ ആവശ്യപ്പെടണം''- അഭിഷേക് ബാനര്‍ജി പറഞ്ഞു.
''അവരെ ഒരു മരത്തിലോ തൂണിലോ കെട്ടിയിടുക - പക്ഷേ ആക്രമിക്കരുത്, കാരണം നമ്മള്‍ സമാധാനത്തിൽ വിശ്വസിക്കുന്നവരാണ്. ഐക്യത്തെക്കുറിച്ച് സംസാരിക്കണമെങ്കിൽ ആദ്യം അവരുടെ സർട്ടിഫിക്കറ്റുകൾ കൊണ്ടുവരാൻ പറയുക. നിങ്ങളുടെ അച്ഛന്റെയും മുത്തച്ഛന്റെയും ജനന സർട്ടിഫിക്കറ്റുകളും മുത്തശ്ശിയുടെയും ജനന സർട്ടിഫിക്കറ്റുകളും കൊണ്ടുവരാൻ അവരോട് ആവശ്യപ്പെടുക. അമിത് ഷായും മോദിയും ആവശ്യപ്പെട്ട സർട്ടിഫിക്കറ്റുകൾ - പ്രചാരണത്തിന് മുമ്പ് ആദ്യം അവർ കാണിക്കട്ടെ''- അദ്ദേഹം പറഞ്ഞു.
''അമിത് ഷായുടെ അച്ഛന്റെ ജനന സർട്ടിഫിക്കറ്റ് കാണിക്കാമോ? മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ പിതാവിന്റെ പേര് വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നോ എന്നും''- അഭിഷേക് പരിഹാസ രൂപേണ ചോദിച്ചു. എന്‍ആര്‍സി ഭയന്ന് ആത്മഹത്യ ചെയ്തതായി ആരോപിക്കപ്പെടുന്ന 57 വയസ്സുള്ള പ്രദീപ് കാറിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അഭിഷേക് ബാനര്‍ജി. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്‌ഐആർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രദീപ് കാറിനെ മരിച്ച നിലയില്‍ കാണപ്പെട്ടത്.
അതേസമയം അഭിഷേകിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്ത് എത്തി. എസ്ഐറിന്റെ പേരില്‍ അഭിഷേക് ബാനര്‍ജി അനാവശ്യ ഭീതി പരത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ പറഞ്ഞു.
Adjust Story Font
16

