അജിത് പവാറിന് പിന്നാലെ സുനേത്രയേയും തഴയുന്നു? എൻസിപിയിൽ പോസ്റ്റര്‍ യുദ്ധം, സംഭവിക്കുന്നത്...
സുനിൽ തത്കരെയും പ്രഫുൽ പട്ടേലും ചേർന്ന് പാർട്ടി കൈക്കലാക്കാൻ ശ്രമിക്കുകയാണെന്ന് ശരദ് പവാർ വിഭാഗം

- Published:
30 March 2026 1:09 PM IST

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ എൻസിപിയിൽ (അജിത് പവാർ വിഭാഗം) അധികാര തർക്കം രൂക്ഷമാകുന്നു. പാർട്ടി അധ്യക്ഷൻ സുനിൽ തത്കരെയുടെ മണ്ഡലത്തിൽ നടന്ന പരിപാടിയിലെ പോസ്റ്ററാണ് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
അജിത് പവാറിന്റെയോ ഭാര്യയും ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാറിന്റെയോ ചിത്രങ്ങൾ പോസ്റ്ററുകളിൽ ഇടംപിടിച്ചിരുന്നില്ല. സുനിൽ തത്കരെയുടെയും മകളുടെയും ചിത്രങ്ങൾ മാത്രം ഉൾപ്പെടുത്തിയ പോസ്റ്ററുകൾ പാർട്ടിയെ പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് പറയപ്പെടുന്നത്. അജിത് പവാറിന്റെ മരണത്തിന് പിന്നാലെ നടന്ന ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പ് സമയത്തും സമാനമായ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ആ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളിലും തത്കരെയുടെ ചിത്രം മാത്രമാണ് ഉണ്ടായിരുന്നത്.
അടുത്തിടെ, സുനിൽ തത്കരെയുടെ മകളും മന്ത്രിയുമായ അദിതി തത്കരെയുടെ മണ്ഡലമായ ഇന്ദാപൂരിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി അംഗങ്ങളെ ആദരിക്കുന്നതിനായി പരിപാടി സംഘടിപ്പിച്ചിരുന്നു. വേദിയിലെ ബാനറിൽ സുനിൽ തത്കരെ, അദിതി തത്കരെ, മുൻ എംഎൽഎ അനികേത് തത്കരെ എന്നിവരുടെയും പ്രാദേശിക നേതാക്കളുടെയും ചിത്രങ്ങളെ ഉണ്ടായിരുന്നുള്ളൂ. അജിത് പവാറിന്റെയോ സുനേത്ര പവാറിന്റെയോ ചിത്രങ്ങൾ ഉണ്ടായിരുന്നില്ല.
ജനുവരിയിൽ നടന്ന വിമാനാപകടത്തിലാണ് അജിത് പവാർ കൊല്ലപ്പെടുന്നത്. ഇതിന് പിന്നാലെ പാർട്ടിയിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. പാർട്ടിയുടെ നിയന്ത്രണം തന്നിൽ നിക്ഷിപ്തമാണെന്ന ഉറച്ച നിലപാടിലാണ് സുനേത്ര. അതേസമയം സുനിൽ തത്കരെയും പ്രഫുൽ പട്ടേലും ചേർന്ന് പാർട്ടി കൈക്കലാക്കാൻ ശ്രമിക്കുകയാണെന്ന് ശരദ് പവാർ വിഭാഗം എംഎൽഎ രോഹിത് പവാർ ആരോപിച്ചു. സുനേത്ര പവാറിന് മാത്രമേ നിലവിൽ പാർട്ടിയെ നയിക്കാൻ അധികാരമുള്ളൂവെന്ന് ഇവർ ഓർക്കണമെന്നും രോഹിത് പവാർ പറഞ്ഞു.
അജിത് പവാറിന്റെ മരണത്തിന് പിന്നാലെ പാർട്ടിയിലുണ്ടായ ഈ ശൈഥില്യം മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വൻ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Adjust Story Font
16
