അനുമതി നിഷേധിച്ചതിന് പിന്നാലെ കർണാടകയിൽ ആർഎസ്എസ് പഥസഞ്ചലനം എന്ന പേരിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജം
മെയ് മാസത്തിൽ നാഗ്പൂരിൽ നടന്ന ദൃശ്യങ്ങളാണ് പുതിയത് എന്നരീതിയിൽ പ്രചരിപ്പിക്കുന്നത്

ബംഗളുരു:അനുമതി നിഷേധിച്ചതിന് പിന്നാലെ കർണാടകയിൽ ആർഎസ്എസ് പഥസഞ്ചലനം എന്ന പേരിൽ പ്രചരിക്കുന്ന വിഡിയോ ദൃശ്യങ്ങൾ വ്യാജം. മാസങ്ങൾക്ക് മുമ്പ് നാഗ്പൂരിൽ നടന്ന റാലിയാണ് സർക്കാർ അനുമതി നിഷേധിച്ചതിന് പിന്നാലെ കർണാടകയിൽ നടന്നത് എന്ന പേരിൽ പ്രചരിക്കുന്നത്. വീഡിയോയുടെ സത്യാവസ്ഥ വസ്തുത അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുള്ളത് 'ദി ക്വിന്റ് 'ന്യൂസ് പോർട്ടലാണ്.
പ്രചരിക്കുന്ന ചിത്രങ്ങൾ ഗൂഗിൾ ലെൻസിലെ റിവേഴ്‌സ് ഇമേജ് സെർച്ച് ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ഇത് നാഗ്പൂരിൽ മെയ് മാസം അവസാനം നടന്ന പഥസഞ്ചലനത്തിന്റെയാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. വാർത്ത ഏജൻസിയായ 'എഎൻഐയും ഫ്രണ്ട്‌സ് ഓഫ് ആർഎസ്എസ്' എന്ന ഇൻസ്റ്റഗ്രാം പേജും നാഗ്പൂരിൽ നടന്ന റാലിയുടെ ദൃശ്യങ്ങൾ മെയ് മാസത്തിൽ പങ്കുവെച്ചിട്ടുണ്ട്. ഗൂഗിൾ സ്ട്രീറ്റ് വ്യു ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ നാഗ്പൂർ തിരംഗചൗക്കിൽ ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ ഉള്ള കടകൾ കണ്ടെത്താൻ സാധിച്ചിട്ടുണ്ടെന്നും ക്വിന്റിന്റെ വസ്തുതാന്വേഷണ ടീം പറയുന്നു.
കർണാടക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾ വരെ വ്യാജ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. അനുമതി നിഷേധത്തിന് പിന്നാലെ ദണ്ഡയുമായി 1500 ആർഎസ്എസ് പ്രവർത്തകർ പഥസഞ്ചലനം നടത്തിയെന്ന് പറഞ്ഞാണ് മാധ്യമങ്ങൾ ഉൾപ്പടെ ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത്.
Adjust Story Font
16

