അഹമ്മദാബാദ് വിമാനാപകടം: നൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്
220 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് വീണ അപകടത്തിൽ നൂറിലധികം പേർ മരിച്ചതായി ഗുജറാത്ത് പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.
അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നുവീണത്. 220 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 40 മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.
വിമാനത്താവളത്തിന്റെ സമീപത്തുള്ള ജനവാസ മേഖലയിലാണ് അപകടമെന്നാണ് പ്രാഥമിക വിവരം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ടേക്ക് ഓഫിനിടെയാണ് അപകടമുണ്ടായത്. വിമാനം പറന്നുയര്‍ന്ന് 20 മിനിറ്റിനുള്ളിൽ തകർന്നു വീഴുകയായിരുന്നു.
തകര്‍ന്നുവീണതിന് പിന്നാലെ വിമാനം കത്തിയമര്‍ന്നതായാണ് പ്രാദേശികമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
അപകടം നടന്ന മേഖലയിലാകെ കറുത്ത പുക നിറഞ്ഞിരിക്കുകയാണ്. വിമാനത്തിന്റെ സാങ്കേതിക പ്രശ്നമാണ് തകർച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി-അഹമ്മദാബാദ് എയർ ഇന്ത്യ വിമാനം റദ്ദാക്കി. എയർ ഇന്ത്യയുടെ അഞ്ച് സർവീസുകളാണ് റദ്ദാക്കിയത്.
Adjust Story Font
16

