എഐ 171 ഇനി ഓർമ; ഫ്ലൈറ്റ് നമ്പർ എഐ 159 ആക്കി എയർ ഇന്ത്യ
ടിക്കറ്റ് ബുക്കിങ്ങിലും മാറ്റം വരുത്തിയിട്ടുണ്ട്

ന്യൂഡൽഹി: 274 പേരുടെ ജീവനെടുത്ത അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തെത്തുടർന്ന് എഐ 171എന്ന വിമാന നമ്പർ ഒഴിവാക്കാൻ എയർ ഇന്ത്യ. അപകടത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായിട്ടാണ് ഈ തീരുമാനം. ജൂൺ 17 മുതൽ അഹമ്മദാബാദിൽനിന്ന് ലണ്ടനിലെ ഗാറ്റ്‌വിക്കിലേക്ക് സർവീസ് നടത്തുന്ന വിമാനത്തിന് എഐ 159 എന്ന നമ്പറാകും ഉപയോഗിക്കുക. ടിക്കറ്റ് ബുക്കിങ്ങിലും മാറ്റം വരുത്തിയിട്ടുണ്ട്.
ഇത്തരം അപകടങ്ങൾക്കു ശേഷം കമ്പനികൾ വിമാന നമ്പറുകൾ ഉപയോഗിക്കുന്നത് നിർത്തുന്നത് സാധാരണയാണെന്ന് അധികൃതർ അറിയിച്ചു.
വിമാനാപകടം സൃഷ്ടിച്ച ഇരുണ്ട ഓർമകൾ യാത്രക്കാരുടെ മനസ്സിൽനിന്ന് മാറാൻ വിമാനത്തിന്റെ നമ്പർ മാറ്റുന്നത് സഹായിക്കുമെന്ന് വ്യോമയാന മേഖലയുമായി ബന്ധപ്പെട്ടവർ അഭിപ്രായപ്പെട്ടു.
ഇതിനുമുമ്പ് 2020-ൽ, 21 പേർ മരിക്കാനിടയായ കരിപ്പൂർ വിമാനാപകടത്തിൽപെട്ട ഫ്ലൈറ്റിന്റെ നമ്പർ എയർ ഇന്ത്യ എക്സ്പ്രസ് സമാനമായി നിർത്തലാക്കിയിരുന്നു.
അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ 12 പേരുടെ ഡിഎൻഎ പരിശോധന പൂർത്തിയായി. ശനിയാഴ്ച്ച ഒരാളുടെ മൃതദേഹവും ബന്ധുക്കൾ കൈമാറിയിരുന്നു. ഡിഎൻഎ പരിശോധനയും നിയമപരമായ നടപടിക്രമങ്ങളും പൂർത്തിയായശേഷമാണ് മൃതദേഹം വിട്ടുകൊടുത്തത്. നേരത്തേ എട്ടുപേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞതിന് പിന്നാലെ വിട്ടുകൊടുത്തിരുന്നു. തിരിച്ചറിയാൻ കഴിയാത്തവിധം പരിക്കില്ലാത്തതിനാൽ ഈ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നില്ല.
ജൂൺ 12-ന് ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണത്. സംഭവത്തിൽ വിമാനത്തിലുള്ള 242 പേർ മരണപ്പെട്ടപ്പോൾ ഒരാൾ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.11 A സീറ്റിലിരുന്ന വിശ്വാസ് കുമാർ രമേശ് ആണ് എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെട്ടത്. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉൾപ്പെടുന്നു.169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, ഏഴ് പോർച്ചുഗീസുകാർ, ഒരു കനേഡിയൻ പൗരൻ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് തകർന്നുവീണത്. വിമാനത്താവളത്തിന് സമീപത്തുള്ള ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിലേക്ക് വിമാനം തകർന്ന് വീഴുകയായിരുന്നു. 625 അടി ഉയരത്തിലെത്തിയ വിമാനത്തിൽ നിന്ന് എയർ ട്രാഫിക് കൺട്രോളിലേക്ക് അപായ സന്ദേശം ലഭിച്ചിരുന്നു. വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സിഗ്നൽ ലഭിച്ചില്ല. പിന്നാലെ തകർന്നു വീഴുകയായിരുന്നു.
Adjust Story Font
16

