നിർമിത ബുദ്ധിയുടെ വളർച്ചയിൽ ഇന്ത്യയെ പ്രധാന നിക്ഷേപ കേന്ദ്രമാക്കി മാറ്റും; എഐ ഇംപാക്ട് ഉച്ചകോടിക്ക് തുടക്കം
20 രാഷ്ട്രത്തലവന്മാർ വരും ദിവസങ്ങളിൽ ഉച്ചകോടിക്കായി ഡൽഹിയിലെത്തും
ന്യൂഡൽഹി: ലോകമെമ്പാടുമുള്ള സാങ്കേതികവിദ്യാ സ്ഥാപനങ്ങളെയും നൂതന ചിന്തകരെയും നയരൂപകർത്താക്കളെയും ഒരുമിപ്പിച്ച് എഐ ഇംപാക്ട് ഉച്ചകോടി. ഡൽഹി ഭാരത് മണ്ഡപത്തിൽ തുടരുന്ന ഉച്ചകോടിയിൽ ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്. അബുദാബി കിരീടാവകാശി ഖാലിദ് ബിൻ മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാൻ തുടങ്ങി 20 പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും ഉച്ചകോടിക്ക് എത്തും.
നിർമിത ബുദ്ധിയുടെ വളർച്ചയിൽ ഇന്ത്യയെ പ്രധാന നിക്ഷേപ കേന്ദ്രമാക്കി മാറ്റുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം. ജനങ്ങൾ, ഭൂമി, വികസനം എന്നീ മൂന്ന് സന്ദേശങ്ങളാണ് ഉച്ചകോടിയുടേത്. നാളെയാണ് പ്രധാനചടങ്ങ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയടക്കമുള്ള രാജ്യതലവന്മാരും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടും. രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയോടെ വെള്ളിയാഴ്ച ഉച്ചകോടി സമാപിക്കും. 70,000 ചതുരശ്ര മീറ്ററിൽ ഒരുക്കിയിട്ടുള്ള വിപുലമായ പ്രദർശനത്തിൽ ഓസ്‌ട്രേലിയ, ജപ്പാൻ, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി തുടങ്ങി 13 രാജ്യങ്ങളുടെ പവിലിയനുകൾ ഉൾപ്പെടെ മുന്നൂറിലേറെ സ്റ്റാളുകൾ സജ്ജീകരിച്ചിട്ടുണ്ട്.
20 രാഷ്ട്രത്തലവന്മാർ വരും ദിവസങ്ങളിൽ ഉച്ചകോടിക്കായി ഡൽഹിയിലെത്തും. ബ്രസീൽ, ഫ്രഞ്ച്, ശ്രീലങ്കൻ പ്രസിഡന്റുമാരും ഭൂട്ടാൻ, നെതർലൻഡ്‌സ് പ്രധാനമന്ത്രി തുടങ്ങി നിരവധി പ്രമുഖ നേതാക്കൽ പട്ടികയിലുണ്ട്. വമ്പൻ കമ്പനികളുടെ തലവന്മാരുമാരും 45ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിതല പ്രതിനിധികളും യുഎൻ സെക്രട്ടറി ജനറലും മറ്റ് അന്താരാഷ്ട്ര സംഘടനകളിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചകളിൽ പങ്കുചേരും.
ലോകത്തിലെ ഏറ്റവും വലിയ എഐ ഉച്ചകോടിയായി ഇത് ഉയർന്നുവെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. എപ്സ്റ്റീൻ ഫയലിൽ പരാമർശം ഉണ്ടായതിനെ തുടർന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സിനെ സർക്കാർ പട്ടികയിൽ നിന്ന് നീക്കി.
Adjust Story Font
16

