സഹയാത്രികന്റെ ശരീരത്തിൽ മൂത്രമൊഴിച്ചയാൾക്ക് 30 ദിവസത്തെ യാത്രാവിലക്ക് ഏർപ്പെടുത്തി എയർഇന്ത്യ
കൂടുതൽ നടപടികൾ വേണമോ എന്ന് ആഭ്യന്തര അന്വേഷണത്തിന് ശേഷം തീരുമാനിക്കുമെന്നും എയർ ഇന്ത്യ

മുംബൈ: സഹയാത്രികന്റെ ശരീരത്തില്‍ മൂത്രമൊഴിച്ചയാള്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി എയര്‍ ഇന്ത്യ. 30 ദിവസത്തെക്കാണ് ഇയാളെ 'നോ ഫ്‌ളൈ ലിസ്റ്റില്‍' എയര്‍ഇന്ത്യ ഉള്‍പ്പെടുത്തിയത്.
കൂടുതല്‍ നടപടികള്‍ വേണമോ എന്ന് ആഭ്യന്തര അന്വേഷണത്തിന് ശേഷം തീരുമാനിക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ കുറിച്ച് അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാന്‍ എയര്‍ ഇന്ത്യ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കും രൂപം നല്‍കി.
ഇന്നലെയാണ്( ബുധനാഴ്ച) തുഷാർ മസന്ദ് എന്ന യാത്രക്കാരന്‍ സഹയാത്രികന്റെ മേല്‍ മൂത്രമൊഴിച്ചത്. ഡല്‍ഹിയില്‍ നിന്ന് ബാങ്കോക്കിലേക്ക് പോവുകയായിരുന്ന വിമാനത്തിലായിരുന്നു സംഭവം. ബ്രിഡ്ജ്‌സ്റ്റോൺ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ ഹിരോഷി യാഷിസാനെയുടെ ദേഹത്തേക്കാണ് മദ്യപിച്ച് ലക്കുകെട്ട ഇയാള്‍ മൂത്രമൊഴിച്ചത്.
വിമാനത്തില്‍ നിന്ന് പല തവണ യാത്രക്കാരന് മുന്നറിയിപ്പ് നല്‍കിയെങ്കിലും അദ്ദേഹമത് അനുസരിച്ചില്ലെന്നാണ് സഹയാത്രക്കാര്‍ വ്യക്തമാക്കിയത്. അതേസമയം എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വ്യോമയാന മന്ത്രി കെ റാം മോഹന്‍ നായിഡു വ്യക്തമായിരുന്നു.
നേരത്തെയും സമാനമായ സംഭവങ്ങള്‍ എയർ ഇന്ത്യ വിമാനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2022 നവംബറില്‍ ന്യൂയോർക്ക്-ന്യൂഡൽഹി വിമാനത്തിലെ ബിസിനസ് ക്ലാസിൽ മദ്യപിച്ച ലക്കുകെട്ട ഒരാൾ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ചതായി പരാതി ഉയര്‍ന്നിരുന്നു. 2022 ഡിസംബർ 6 ന് നടന്ന മറ്റൊരു സംഭവത്തിൽ, ഒരു യാത്രക്കാരൻ പാരീസ്-ന്യൂഡൽഹി വിമാനത്തിൽ ഒരു സ്ത്രീ യാത്രക്കാരിയുടെ പുതപ്പിൽ മൂത്രമൊഴിച്ചതയും പരാതിയുണ്ടായിരുന്നു.
Adjust Story Font
16

