Quantcast

അജിത് പവാറിന്റെ മരണം; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മുംബൈ പൊലീസ് തയ്യാറാവുന്നില്ലെന്ന് രോഹിത് പവാർ, പരാതി സ്റ്റേറ്റ് സിഐഡിക്ക് കൈമാറി

2026 ജനുവരി 28നാണ് മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ വിമാനാപകടത്തിൽ പെട്ടത്

MediaOne Logo
അജിത് പവാറിന്റെ മരണം; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മുംബൈ പൊലീസ് തയ്യാറാവുന്നില്ലെന്ന് രോഹിത് പവാർ, പരാതി സ്റ്റേറ്റ് സിഐഡിക്ക് കൈമാറി
X

മുംബൈ: എന്‍സിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തില്‍ വിഎസ്ആര്‍ വെഞ്ച്വേഴ്‌സിനും ഡിജിസിഎ ഉദ്യോഗസ്ഥര്‍ക്കുമെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന് പരാതിയുമായി രോഹിത് പവാര്‍ എംഎല്‍എ. മരണത്തിനിടയാക്കിയ അശ്രദ്ധ, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, എന്നീ കുറ്റങ്ങള്‍ ചുമത്തി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. 2026 ജനുവരി 28നാണ് മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാര്‍ അപകടത്തില്‍ പെട്ടത്. മുംബൈയില്‍ നിന്ന് ബരാമതിയിലേക്കുള്ള യാത്രയിലായിരുന്നു അപകടം.

പരാതിയുമായി ബന്ധപ്പെട്ട് മുംബൈയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനുമായി രോഹിത് പവാര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യത്തെ പൗരനെന്ന നിലയില്‍ തന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നുള്ളത് തന്റെ അവകാശമാണെന്നും പൊലീസിന് അതെങ്ങനെ നിഷേധിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. 'ഈ രാജ്യത്തെ പൗരനെന്ന നിലയില്‍ തന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നുള്ളത് തന്റെ അവകാശമല്ലേ. പൊലീസിന് അതെങ്ങനെ തടഞ്ഞുവെക്കാനാകും? എന്തടിസ്ഥാനത്തിലാണ് അവരിത് പിടിച്ചുവെക്കുന്നത്? ദാദയുടെ(അജിത് പവാര്‍) മരണത്തില്‍ വ്യക്തമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് ഉറപ്പുവരുത്തണം. ദുരൂഹമായ എല്ലാ ചോദ്യങ്ങള്‍ക്കും ഞങ്ങള്‍ക്ക് മറുപടി ലഭിക്കണം. നാളെ ബരാമതിയിലെത്തി വിഷയത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിക്കും'. രോഹിത് പവാര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.

പൊലീസ് തന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിക്കുകയാണെന്നും ആരുടെ നിര്‍ദേശത്തിലാണ് ഇവരെല്ലാം പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. 'അധികാരത്തിലുള്ള പാര്‍ട്ടിയുടെ ഉപമുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഇങ്ങനെയാണ് പ്രതികരണമെങ്കില്‍ സാധാരണക്കാരുടെ കാര്യത്തില്‍ എങ്ങനെയായിരിക്കും ഇവരുടെ സമീപനം? വിമാനാപകടത്തിന് പിന്നാലെ കുടുംബത്തിന്റെ സംശയത്തിന് പിന്നാലെയാണ് ഇവര്‍ ചെറിയ രീതിയിലെങ്കിലും അന്വേഷണവുമായി മുന്നോട്ടുപോകാന്‍ തയ്യാറായത്. ഭരണ-പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് വിസമ്മതിക്കുന്നതെന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. ഇത് മഹാരാഷ്ട്രയ്ക്ക് നല്ലതിനാവില്ല'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംഭവത്തില്‍ നേരത്തെ ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മഹാരാഷ്ട്ര ക്രൈം ഇന്‍വെസ്റ്റ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് കേസ് അന്വേഷണിക്കുന്നതെന്നും മരൈന്‍ ഡ്രൈവ് പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. രോഹിത് പവാര്‍ സമര്‍പ്പിച്ച പരാതി തുടരന്വേഷണത്തിനായി സിഐഡിക്ക് കൈമാറിയെന്നും ഡിസിപി പ്രവീണ്‍ മുണ്ഡെ വ്യക്തമാക്കി.

അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന് തൊട്ടുപിന്നാലെ ദുരൂഹത ആരോപിച്ച് രോഹിത് പവാര്‍ രംഗത്തെത്തിയിരുന്നു. ബരാമതിയിലെ വിമാനാപകടം കാഴ്ചപരിധിയിലെ പ്രശ്‌നം മൂലമല്ല സംഭവിച്ചതെന്ന് ശരത് പവാര്‍ വിഭാഗം നേതാവ് കൂടിയായ രോഹിത് പവാര്‍ പറഞ്ഞിരുന്നു. ആരോ കമ്പനിയുടെ ഹാന്‍ഡ്‌ലര്‍ മനോജ് പവാറിനെ ഉദ്ദരിച്ചുകൊണ്ടായിരുന്നു രോഹിത് പവാറിന്റെ ആരോപണം. വിമാനം ബുക്ക് ചെയ്തത് ആരോ കമ്പനിയായിരുന്നു.

TAGS :

Next Story