പാകിസ്താന്റെ ഭീകരബന്ധം ലോകത്തിന് മുന്നില്‍ തുറന്നുകാട്ടി സർവ്വകക്ഷി പ്രതിനിധി സംഘങ്ങൾ
ഇന്ത്യൻ പ്രതിനിധിസംഘം ജപ്പാൻ വിദേശകാര്യ മന്ത്രി തകേഷി ഇവായുമായും യുഎഇ സഹിഷ്ണുതാ മന്ത്രി നഹ് യാൻ ബിൻ മുബാറകുമായും കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: പാകിസ്താന്റെ ഭീകരബന്ധം ലോകത്തിന് മുന്നില്‍ തുറന്നുകാട്ടി സർവ്വകക്ഷി പ്രതിനിധി സംഘങ്ങൾ. ഇന്ത്യൻ പ്രതിനിധിസംഘം ജപ്പാൻ വിദേശകാര്യ മന്ത്രിയുമായും യുഎഇ സഹിഷ്ണുതാ മന്ത്രി നഹ് യാൻ ബിൻ മുബാറകുമായും കൂടിക്കാഴ്ച നടത്തി. സർവകക്ഷി സംഘത്തെ അയക്കുന്നതിനേക്കാൾ പ്രാധാന്യം പഹൽഗാമിലെ ഭീകരരെ പിടികൂടുന്നതിന് നൽകണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ് റാം രമേശ് ആവശ്യപ്പെട്ടു.
അതിർത്തികടന്നുള്ള ഭീകരപ്രവർത്തനങ്ങൾക്ക് പാകിസ്താൻ നൽകുന്ന പിന്തുണ മറ്റ് രാജ്യങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ലക്ഷ്യം. ജെഡിയു എംപി സഞ്ജയ് കുമാർ ഝായുടെ നേതൃത്വത്തിൽ ജപ്പാനിൽ എത്തിയ സംഘം ജാപ്പനീസ് വിദേശ കാര്യ മന്ത്രി തകേഷി ഇവായുമായി കൂടിക്കാഴ്ച്ച നടത്തി. ജോൺ ബ്രിട്ടാസ് എംപിയും സംഘത്തിലുണ്ടായിരുന്നു. യുഎഇയിൽ എത്തിയ സംഘത്തെ അബൂദബി വിമാനത്താവളത്തിൽ അംബാസഡർ സഞ്ജയ് സുധീറും യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ അഗം അഹ്മദ് മിർ ഖൗറിയും ചേർന്ന് സ്വീകരിച്ചു.
ശ്രീകാന്ത് ഏക്നാഥ് ഷിൻഡെ നയിക്കുന്ന എട്ടംഗ സംഘത്തിൽ ഇ.ടി മുഹമ്മദ് ബഷീർ എംപിയുമുണ്ട്. യുഎഇ സഹിഷ്ണുതാ മന്ത്രി നഹ് യാൻ ബിൻ മുബാറകുമായി സംഘം കൂടിക്കാഴ്ച നടത്തി. മന്ത്രിക്ക് പുറമെ യുഎഇ ഫെഡറൽ നാഷണൽ കൗൺസിലിലെ പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ കമ്മിറ്റി ചെയർമാൻ, നാഷണൽ മീഡിയ ഓഫീസ് ഡയറക്ടർ ജനറൽ തുടങ്ങിയവരുമായി സംഘം ചർച്ചകൾ നടത്തി.
അതിനിടെ ഡിഎംകെ നേതാവ് കനിമൊഴിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം ഡൽഹിയിൽ നിന്ന് യാത്ര തിരിച്ചു. റഷ്യയാണ് ആദ്യം സന്ദർശിക്കുന്ന രാജ്യം. ശേഷം ഗ്രീസ്, സ്‌പെയിൻ തുടങ്ങി നാല് രാജ്യങ്ങൾ കൂടി സന്ദർശിക്കും.
Adjust Story Font
16

