മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ
മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്, പാർട്ടി സംസ്ഥാന അധ്യക്ഷൻ പങ്കജ് ചൗധരി, സംസ്ഥാന ജനറൽ സെക്രട്ടറി ധർമ്മപാൽ സിങ് മറ്റു സംസ്ഥാന ജനറൽ സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു

- Updated:
2026-01-25 15:18:51.0

ലഖ്‌നൗ: ഉത്തർപ്രദേശ് മന്ത്രിസഭയിലെ പുനഃസംഘടനയെക്കുറിച്ചും സംസ്ഥാന ബിജെപി ഘടകത്തിലെ സംഘടനാ മാറ്റങ്ങളെക്കുറിച്ചും ചർച്ചകൾ സജീവമായിരിക്കെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശനിയാഴ്ച ലഖ്‌നൗവിലെ പാർട്ടി ആസ്ഥാനത്ത് മുതിർന്ന നേതാക്കളുമായി അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തി. രാഷ്ട്ര പ്രേരണാ സ്ഥലിൽ നടന്ന 'യുപി ദിവസ്' ആഘോഷങ്ങളുടെ ഉദ്ഘാടനത്തിന് ശേഷം വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഷായുടെ കൂടിക്കാഴ്ച. ഏകദേശം 30 മിനിറ്റ് നീണ്ടുനിന്ന യോഗത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്, പാർട്ടി സംസ്ഥാന അധ്യക്ഷൻ പങ്കജ് ചൗധരി, സംസ്ഥാന ജനറൽ സെക്രട്ടറി ധർമ്മപാൽ സിങ് മറ്റു സംസ്ഥാന ജനറൽ സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.
'അടുത്ത വർഷം സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം തവണയും ബിജെപി വിജയം ഉറപ്പാക്കാൻ സർക്കാരും പാർട്ടിയും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന വ്യക്തമായ സന്ദേശമാണ് ഷാ നൽകിയിരിക്കുന്നത്. അതിന് സഹായിക്കുന്നതാണ് സർക്കാരിലെയും പാർട്ടി സംഘടനയിലെയും ഉന്നത ഉദ്യോസ്ഥരുമായി കൂടിക്കാഴ്ച' എന്ന് ഒരു ബിജെപി നേതാവ് പറഞ്ഞു.
അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജാതി-പ്രാദേശിക സമവാക്യങ്ങൾ ശരിയാക്കുന്നതിനായി പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തി സംസ്ഥാന മന്ത്രിസഭയിൽ മാറ്റങ്ങൾ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ മുഖ്യമന്ത്രിയും പാർട്ടി സംസ്ഥാന അധ്യക്ഷനും കിഴക്കൻ യുപിയിലെ ഗോരഖ്പൂരിൽ നിന്നുള്ളവരാണ്. കൂടാതെ, ഡിസംബറിൽ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട പങ്കജ് ചൗധരിക്ക് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ സംസ്ഥാന സമിതി, മേഖലാ സമിതികൾ, ജില്ലാ സമിതികൾ എന്നിവ എത്രയും വേഗം രൂപീകരിക്കേണ്ടതുണ്ട്.
സംസ്ഥാന സംഘടനയിലും മന്ത്രിസഭയിലും സ്ഥാനം ആഗ്രഹിക്കുന്നവർ ലഖ്‌നൗവിലെ സംസ്ഥാന ആസ്ഥാനത്തും ഡൽഹിയിലെ കേന്ദ്ര ആസ്ഥാനത്തും സന്ദർശനം നടത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. വോട്ടർ പട്ടികയിൽ നിന്ന് വോട്ടർമാരെ ഒഴിവാക്കുന്നത് സംബന്ധിച്ച ഡാറ്റ വിശകലനം ചെയ്തപ്പോൾ, ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരങ്ങളിൽ കൂടുതൽ വോട്ടർമാരുടെ പേര് നീക്കം ചെയ്യപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇത് പാർട്ടിയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളുമായി പലവട്ടം ചർച്ചകൾ നടത്തിവരികയാണ്.
Adjust Story Font
16
