ബംഗാളിൽ എസ്ഐആര്‍ ഭയന്ന് വീണ്ടും ആത്മഹത്യയെന്ന് ആരോപണം; മരണം വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കപ്പെടുമെന്ന് ഭയന്നെന്ന് ടിഎംസി
നാലുപേരാണ് എസ്ഐആറിനെ തുടർന്നുള്ള നടപടികളെ തുടർന്ന് ജീവനൊടുക്കിയതെന്ന് ടിഎംസി

representative image
ബംഗാളിൽ SIR ഭയന്ന് വീണ്ടും ആത്മഹത്യയെന്ന് ആരോപണം. നബഗ്രാം ഗ്രാമത്തിലെ കുടിയേറ്റ തൊഴിലാളി ബിമൽ സാന്ദ്ര ആത്മഹത്യ ചെയ്തെന്ന് തൃണമൂൽ കോൺഗ്രസ് നേതൃത്വം പറഞ്ഞു. നാലുപേരാണ് എസ്ഐആറിനെ തുടർന്നുള്ള നടപടികളെ തുടർന്ന് ജീവനൊടുക്കിയതെന്നും ടിഎംസി ആരോപിച്ചു. കേന്ദ്രസർക്കാരും ബിജെപിയും എസ്ഐആറില്‍ നിന്നും പിന്മാറണം എന്നും ടിഎംസി ആവശ്യപ്പെട്ടു.
ബുധനാഴ്ച പശ്ചിമബംഗാളിലെ ബിർഭും ജില്ലയിലെ ഇല്ലംബസാറിൽ 95 വയസുകാരൻ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ നടപടികളെ ഭയന്നാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചിരുന്നു.ക്ഷിതിഷ് മജുംദാർ എന്ന വയോധികനാണ് ജീവനൊടുക്കിയത്.
ബംഗാളിൽ എസ്ഐആര്‍ നടപ്പാക്കുന്നതിനെക്കുറിച്ച് പിതാവ് വളരെയധികം അസ്വസ്ഥനായിരുന്നുവെന്ന് മകൾ പറഞ്ഞു. "എന്‍റെ അച്ഛൻ വർഷങ്ങളായി വെസ്റ്റ് മിഡ്‌നാപൂരിൽ താമസിക്കുന്നയാളാണ്, കഴിഞ്ഞ രണ്ട് മാസങ്ങളായി അദ്ദേഹം എന്നോടൊപ്പം ബിർഭൂമിലെ ഇല്ലംബസാറിലായിരുന്നു. ബംഗ്ലാദേശിലേക്ക് തിരിച്ചയക്കപ്പെടുമോ എന്നും അങ്ങനെയായാൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും അദ്ദേഹം ഭയപ്പെട്ടിരുന്നു" മകൾ കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച രാവിലെയാണ് വയോധികനെ മകളുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഒക്ടോബർ 27 ന്, ഖാർദാഹയിലെ പാനിഹാതിയിൽ നിന്നുള്ള 57 കാരനായ പ്രദീപ് കാർ 'എന്‍റെ മരണത്തിന് ഉത്തരവാദി എൻആർസിയാണ്' എന്ന് കുറിപ്പ് എഴുതിവെച്ച് ആത്മഹത്യ ചെയ്തിരുന്നു. ഒക്ടോബർ 28 ന്, കൂച്ച് ബെഹാറിലെ ദിൻഹട്ടയിൽ നിന്നുള്ള 63 വയസുള്ള ഒരാൾ എസ്‌ഐആർ നടപടികളെ ഭയന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. ഇന്ന്, ബിർഭുമിലെ ഇലംബസാറിൽ മകളോടൊപ്പം താമസിക്കുന്ന പശ്ചിമ മേദിനിപൂരിലെ കോട്‌വാലിയിൽ നിന്നുള്ള 95 വയസുള്ള ഖിതിഷ് മജുംദർ തന്‍റെയും കുടുംബത്തിന്‍റെയും ഭൂമി തട്ടിയെടുക്കപ്പെടുമെന്ന ഭയത്താൽ ജീവിതം അവസാനിപ്പിച്ചെന്നുമാണ് റിപ്പോര്‍ട്ട്.
(ആത്മഹത്യ പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
Adjust Story Font
16

