ആർച്ച് ബിഷപ്പ് കർദിനാൾ ആന്റണി പൂല സിബിസിഐ പുതിയ അധ്യക്ഷൻ
ഹൈദരാബാദ് ആർച്ച് ബിഷപ്പായ കർദിനാൾ ആന്റണി പൂല ഇന്ത്യൻ കത്തോലിക്കാ സഭയുടെ ആദ്യ ദലിത് കർദിനാളാണ്

ന്യൂഡൽഹി: ആർച്ച് ബിഷപ്പ് കർദിനാൾ ആന്റണി പൂലയെ പുതിയ സിബിസിഐ അധ്യക്ഷനായി തെരഞ്ഞെടുത്തു. മാർ ആൻഡ്രൂസ് താഴത്ത് സ്ഥാനം ഒഴിഞ്ഞതോടെയാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. ഹൈദരാബാദ് ആർച്ച് ബിഷപ്പായ കർദിനാൾ ആന്റണി പൂല ഇന്ത്യൻ കത്തോലിക്കാ സഭയുടെ ആദ്യ ദലിത് കർദിനാളാണ്. ആദ്യമായി കര്‍ദിനാളാകുന്ന തെലുങ്ക് സ്വദേശിയും കർദിനാൾ ആന്റണി പൂലയാണ്.
37ാമത് ജനറൽ ബോഡി യോഗത്തിൽ നടന്ന തെരഞ്ഞെടുപ്പിലാണ് പുതിയ അധ്യക്ഷനെ തീരുമാനിച്ചത്. നിലവിലെ അധ്യക്ഷൻ ആൻഡ്രൂസ് താഴത്ത് ഈ മാസം പത്തോടെ ചുമതല ഒഴിയും. 62 വയസുകാരനായ ആന്റണി പൂല ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ സ്വദേശിയാണ്. കുര്‍ണൂലിലെ മൈനര്‍ സെമിനാരി, ബംഗളുരുവിലെ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കല്‍ മേജര്‍ സെമിനാരി എന്നിവിടങ്ങളില്‍ വൈദിക പഠനം പൂര്‍ത്തിയാക്കി.
1992 ഫെബ്രുവരി 10ന് കടപ്പയില്‍ വച്ചാണ് ആന്റണി പൂല വൈദികവൃത്തിയിലേക്ക് പ്രവേശിക്കുന്നത്. 16 വര്‍ഷം കടപ്പ ഡയോസിസില്‍ പ്രവര്‍ത്തിച്ച ശേഷം 2008ല്‍ കുര്‍ണൂല്‍ ബിഷപ്പായി. പോപ് ഫ്രാന്‍സിസാണ് 2020 നവംബറില്‍ അദേഹത്തെ ഹൈദരാബാദിലെ മെട്രൊപൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പായി നിയമിച്ചത്.
Adjust Story Font
16

