അസം വിധിയെഴുതുന്നു: ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ്
2023ലെ മണ്ഡല പുനർനിർണ്ണയത്തിന് ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പായതിനാൽ രാഷ്ട്രീയ പാർട്ടികൾക്ക് ഈ പോരാട്ടം ഏറെ നിർണ്ണായകമാണ്

- Published:
9 April 2026 10:47 AM IST

ഹിമന്ത ബിശ്വശര്‍മ്മ- ഗൗരവ് ഗൊഗോയി- ബദ്‌റുദ്ദീൻ അജ്മൽ
ഗുവാഹത്തി: അസം നിയമസഭയിലെ 126 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ ആദ്യ മണിക്കൂറുകളിൽ തന്നെ വോട്ടർമാരുടെ വലിയ നിരയാണ് പോളിംഗ് സ്റ്റേഷനുകളിൽ ദൃശ്യമാകുന്നത്. സംസ്ഥാനത്തെ 2.5 കോടി വോട്ടർമാരാണ് ഇന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.
ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ (രാവിലെ 9 മണി വരെ) സംസ്ഥാനത്ത് 17.87% പോളിംഗ് രേഖപ്പെടുത്തി. മജുലി ദ്വീപിലാണ് ഏറ്റവും ഉയർന്ന പോളിംഗ് (20.03%) റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിജെപി നയിക്കുന്ന എൻഡിഎ സഖ്യവും, കോൺഗ്രസ് നേതൃത്വം നൽകുന്ന സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. റൈജോർ ദൾ, അസം ജാതീയ പരിഷത്ത്, ഓൾ പാർട്ടി ഹിൽ ലീഡേഴ്സ് കോൺഫറൻസ്, ഇടതുപക്ഷ പാർട്ടികൾ എന്നിവരാണ് കോണ്‍ഗ്രസ് സഖ്യത്തിലുള്ളത്. ബദ്‌റുദ്ദീൻ അജ്മലിന്റെ എഐയുഡിഎഫ് പല മണ്ഡലങ്ങളിലും നിർണ്ണായക ശക്തിയായി രംഗത്തുണ്ട്.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ തുടങ്ങിയ പ്രമുഖർ ഇതിനോടകം വോട്ട് രേഖപ്പെടുത്തി. 35 ജില്ലകളിലായി 31,490 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്. തുടർച്ചയായ മൂന്നാം തവണയും അധികാരം നിലനിർത്താമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ, ന്യൂനപക്ഷ മേഖലകളിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനാണ് എഐയുഡിഎഫ് ലക്ഷ്യമിടുന്നത്.
2023ലെ മണ്ഡല പുനർനിർണ്ണയത്തിന് ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പായതിനാൽ രാഷ്ട്രീയ പാർട്ടികൾക്ക് ഈ പോരാട്ടം ഏറെ നിർണ്ണായകമാണ്
Adjust Story Font
16
