Quantcast

ബംഗാള്‍ എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിടില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ; കാരണം...

എക്‌സിറ്റ് പോള്‍ ഫലം ഇന്ന് പുറത്തുവിടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്‌

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-04-30 12:06:25.0

Published:

30 April 2026 4:09 PM IST

Axis My India Wont Release Bengal Exit Poll Data
X

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ എക്‌സിറ്റ് പോളിന്റെ ഫലം പുറത്തുവിടില്ലെന്ന് പ്രമുഖ സര്‍വേ ഏജന്‍സിയായ ആക്‌സിസ് മൈ ഇന്ത്യ. മറ്റ് പല ഏജന്‍സികളും ബംഗാള്‍ ഉള്‍പ്പെടെയുള്ള എക്‌സിറ്റ് പോളുകളുടെ ഫലം പുറത്തുവിട്ടപ്പോഴും ആക്‌സിസ് ബംഗാള്‍ ഫലം പുറത്തുവിട്ടിരുന്നില്ല. ഇവരുടെ ഫലം ഇന്ന് പുറത്തുവിടുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍.

വോട്ടര്‍മാര്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കിയില്ലെന്നാണ് ആക്‌സിസ് മൈ ഇന്ത്യ ഏജന്‍സിയുടെ സ്ഥാപകനായ പ്രദീപ് ഗുപ്ത പറഞ്ഞത്. ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന കാര്യം വെളിപ്പെടുത്താന്‍ ഭൂരിഭാഗം വോട്ടര്‍മാരും തയാറായില്ലത്രെ.

'വോട്ടര്‍മാരെ നേരിട്ടുകണ്ട് വിവരം ശേഖരിക്കുന്നതാണ് ആക്‌സിസ് മൈ ഇന്ത്യയുടെ രീതി. എന്നാല്‍, ബംഗാളില്‍ ഇതിനായി സമീപിച്ചവരില്‍ 60-70 ശതമാനത്തോളം വോട്ടര്‍മാരും മറുപടി പറയാന്‍ തയാറായില്ല. 'യെസ്' ഓര്‍ 'നോ' എന്ന മറുപടി നല്‍കാന്‍ പോലും തയാറായില്ല. സാംപിള്‍ സൈസിന്റെ 20-30 ശതമാനം പേര്‍ മാത്രമാണ് ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന ചോദ്യത്തോട് പ്രതികരിച്ചത്. ഇതുവെച്ച് പ്രവചനം നടത്താനാകില്ല' -പ്രദീപ് ഗുപ്ത പറഞ്ഞു.

ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും പ്രതിപക്ഷമായ എന്‍ഡിഎയും തമ്മിലാണ് പ്രധാന പോരാട്ടം. എക്‌സിറ്റ് പോളുകള്‍ ഇരു സഖ്യത്തിനും വിജയം പ്രവചിക്കുന്നുണ്ട്. പി മാര്‍ക്കിന്റെ പ്രവചനമനുസരിച്ച് ബംഗാളില്‍ ബിജെപി 150 മുതല്‍ 175 സീറ്റുകള്‍ വരെ നേടും. ഭരണപക്ഷമായ തൃണമൂല്‍ കോണ്‍ഗ്രസ് 113 മുതല്‍ 138 സീറ്റുകള്‍ വരെ നേടാം. കോണ്‍ഗ്രസ് രണ്ട് മുതല്‍ ആറ് വരെ സീറ്റുകള്‍ നേടാം. പോള്‍ ഡയറിയുടെ സര്‍വെ പ്രകാരം ബിജെപി ബംഗാള്‍ ഭരണം പിടിക്കും. 142 മുതല്‍ 171 സീറ്റുകള്‍ വരെ ഇവിടെ ബിജെപി ജയിക്കാനിടയുണ്ടെന്നാണ് പ്രവചനം. തൃണമൂല്‍ കോണ്‍ഗ്രസിന് 99 മുതല്‍ 127 സീറ്റുകളിലാണ് ജയസാധ്യത. കോണ്‍ഗ്രസിന് മൂന്ന് മുതല്‍ അഞ്ച് സീറ്റുകളാണ് ലഭിക്കുക. രണ്ട് മുതല്‍ മൂന്ന് സീറ്റുകള്‍ വരെ സിപിഎം നേടുമെന്നും പ്രവചനമുണ്ട്. പീപ്പിള്‍ പള്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം 177-187 സീറ്റ് നേടി ടിഎംസി അധികരം നിലനിര്‍ത്തും. എന്‍ഡിഎക്ക് 95-110 സീറ്റാണ് ലഭിക്കുക.

ചാണക്യ സ്ട്രാറ്റജീസ് അനുസരിച്ച് ബിജെപി ഭരണം പിടിക്കുകതന്നെ ചെയ്യും. 150 മുതല്‍ 160 വരെ സീറ്റുകള്‍ ബിജെപി നേടും. 130-140 സീറ്റുകള്‍ ടിഎംസി നേടും. കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിക്കില്ല. എബിപി സര്‍വെ പ്രകാരം തൃണമൂലിന് 125 മുതല്‍ 140 സീറ്റുകള്‍ വരെ ലഭിക്കാം. ബിജെപിക്ക് 146 മുതല്‍ 161 സീറ്റുകള്‍ വരെ ലഭിക്കാം, മറ്റുള്ളവര്‍ ആറ് മുതല്‍ 10 വരെ നേടും. 294 സീറ്റുള്ള ബംഗാളില്‍ 148 സീറ്റാണ് കേവലഭൂരിക്ഷത്തിനാവശ്യം.

ആക്‌സിസ് മൈ ഇന്ത്യയുടെ കേരളത്തിലെ എക്‌സിറ്റ് പോള്‍ പ്രകാരം 78-90 സീറ്റുമായി യുഡിഎഫ് അധികാരത്തില്‍ വരും. എല്‍ഡിഎഫ് 49-62 സീറ്റിലൊതുങ്ങും. എന്‍ഡിഎക്ക് മൂന്ന് സീറ്റ് വരെ ലഭിച്ചേക്കാം. തമിഴ്‌നാട്ടില്‍ വിജയിയുടെ ടിവികെ അധികാരത്തിലേറുമെന്ന് പ്രവചിച്ച ഏക എക്‌സിറ്റ് പോളും ആക്‌സിസ് മൈ ഇന്ത്യയാണ്. ടിവികെ (98-120 സീറ്റ്), ഡിഎംകെ (92-110 സീറ്റ്), എഐഎഡിഎംകെ 22-23) എന്നിങ്ങനെയാണ് ആക്‌സിസിന്റെ പ്രവചനം.

TAGS :

Next Story