ടേക്ക് ഓഫിന് തൊട്ടുമുമ്പ് ഇൻഡിഗോ വിമാനത്തിനുള്ളിലേക്ക് ആയിരക്കണക്കിന് തേനീച്ചകള്‍ ഇരച്ചുകയറി; അമ്പരന്ന് യാത്രക്കാരും ജീവനക്കാരും
യാത്രക്കാർ ഒരു മണിക്കൂറോളം വിമാനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ

സൂറത്ത്: സൂറത്ത് വിമാനത്താവളത്തിൽ നിന്ന് ജയ്പൂരിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനം വൈകിപ്പിച്ച് തേനിച്ചക്കൂട്ടം. തിങ്കളാഴ്ച പുലര്‍ച്ചെ 4.20 ന് പറന്നുയരേണ്ടിയിരുന്ന വിമാനമാണ് ഒരു മണിക്കൂര്‍ വൈകിയത്.എല്ലാ യാത്രക്കാരും ലഗേജുകളും വിമാനത്തില്‍ കയറുകയും പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി തേനീച്ചക്കൂട്ടം വിമാനത്തിനുള്ളിലേക്ക് ഇരച്ചുകയറിയത്. തുറന്നിട്ട ലഗേജ് വാതിലിലൂടെയാണ് തേനീച്ചകള്‍ അകത്ത് കയറിയത്.
എന്തു ചെയ്യണമെന്നറിയാതെ ആദ്യം യാത്രക്കാരും ജീവനക്കാരും അമ്പരന്ന് നിന്നു.പിന്നീട് ഇവയെ ഓടിക്കാനുള്ള ശ്രമമായി.ഗ്രൗണ്ട് സ്റ്റാഫ് ആദ്യം പുക ഉപയോഗിച്ച് തേനീച്ചകളെ തുരത്താന്‍ ശ്രമിച്ചെമെങ്കിലും അത് നടന്നില്ല.ഒടുവില്‍ ജീവനക്കാര്‍ അഗ്നിശമന സേനയെ വിവരമറിയിച്ചു.അവരെത്തി തേനീച്ചകള്‍ക്ക് നേരെ വെള്ളം ശക്തിയായി ചീറ്റിച്ചു.ഏകദേശം ഒരു മണിക്കൂര്‍ നീണ്ട നിരന്തര പരിശ്രമത്തിനൊടുവിലാണ്, അധികൃതർക്ക് വിമാനത്തിൽ നിന്ന് തേനീച്ചകളെ ഓടിക്കാന്‍ സാധിച്ചത്.
6E-784 സൂറത്ത്-ജയ്പൂർ ഇൻഡിഗോ വിമാനം രാവിലെ 5.26 നാണ് പറന്നുയര്‍ന്നത്. യാത്രക്കാർ ഒരു മണിക്കൂറോളം വിമാനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ ഒരു യാത്രക്കാരനോ ജീവനക്കാര്‍ക്കോ പരിക്കേറ്റിട്ടില്ലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
സൂറത്ത് വിമാനത്താവളത്തിൽ ഇത്തരമൊരു സംഭവം ആദ്യമാണെന്നും ഭാവിയിൽ സമാനമായ സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.
കഴിഞ്ഞവര്‍ഷം ജൂലൈയില്‍ മുംബൈയിൽ നിന്ന് ബറേലിയിലേക്ക് പോകുകയായിരുന്ന മറ്റൊരു ഇൻഡിഗോ വിമാനത്തിലും തേനീച്ചകളുടെ ആക്രമണമുണ്ടായിരുന്നു. തേനീച്ചകളുടെ ആക്രമണത്തെതുടര്‍ന്ന് രാവിലെ 10.40 ന് പറന്നുയരേണ്ടിയിരുന്ന വിമാനം ഒടുവിൽ ഉച്ചയ്ക്ക് 1 മണിക്കാണ് പറന്നുയർന്നത്. യാത്രക്കാർ വിമാനത്തിൽ കയറിയതിനു ശേഷമാണ് തേനീച്ചക്കൂട് കണ്ടെത്തിയതെന്ന് അന്ന് യാത്രക്കാർ വെളിപ്പെടുത്തിയിരുന്നു.
Adjust Story Font
16

