ബംഗാളിൽ രണ്ട് ദിവസത്തെ ഈദ് അവധി വെട്ടിക്കുറച്ച് ബിജെപി സർക്കാർ; ഒരു ദിവസമാക്കി വിജ്ഞാപനം ഇറക്കി
തൃണമൂൽ കോൺഗ്രസ് സർക്കാർ നടപ്പിലാക്കിയിരുന്ന അവധി ക്രമീകരണമാണ് പുതിയ ബിജെപി സർക്കാർ റദ്ദാക്കിയത്

- Updated:
2026-05-23 13:05:28.0

കൊല്‍ക്കത്ത: ബലിപെരുന്നാളിനോട് അനുബന്ധിച്ച് പശ്ചിമ ബംഗാളിലെ രണ്ട് ദിവസത്തെ അവധി വെട്ടിക്കുറച്ച് ബിജെപി സർക്കാർ. അവധി ഒരു ദിവസമാക്കി സർക്കാർ വിജ്ഞാപനം ഇറക്കി. ഇതുപ്രകാരം 28നാണ് അവധി.
ബലി പെരുന്നാളിന് നൽകിയിരുന്ന രണ്ട് ദിവസത്തെ പൊതുഅവധി ഇനി മുതൽ ഒരു ദിവസമായിരിക്കുമെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാർ നടപ്പിലാക്കിയിരുന്ന അവധി ക്രമീകരണമാണ് പുതിയ ബിജെപി സർക്കാർ റദ്ദാക്കിയത്.
ബക്രീദിന് മുന്നോടിയായി മൃഗബലിയെ നിയന്ത്രിച്ചുകൊണ്ട് സുവേന്ദു അധികാരി സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിലാണ് ഈ പുതിയ നീക്കം. ധനകാര്യ വകുപ്പിന്റെ പുതിയ ഉത്തരവ് പ്രകാരം 2026 മേയ് 28 മാത്രമായിരിക്കും ബക്രീദ് പ്രമാണിച്ചുള്ള ഏക പൊതുഅവധി ദിനം. ഇതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ സർക്കാർ സംവിധാനങ്ങൾ സാധാരണ രീതിയിൽ തന്നെ പ്രവർത്തിക്കും.
സംസ്ഥാനത്തെ ഹോളിഡേ കലണ്ടറിൽ ഭാഗികമായ ഭേദഗതി വരുത്തിയാണ് ഈ മാറ്റം ഔദ്യോഗികമാക്കിയത്. മുൻ സർക്കാർ തയ്യാറാക്കിയിരുന്ന 2026ലെ അവധി പട്ടികയിൽ, പെരുന്നാളിന് തലേന്നുള്ള ദിവസവും പെരുന്നാൾ ദിനവും ഉൾപ്പെടെ തുടർച്ചയായ രണ്ട് ദിവസത്തെ അവധിക്ക് പൊതുമേഖലാ ജീവനക്കാർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അർഹതയുണ്ടായിരുന്നു. ഈ അവധികൾ പൂർണ്ണമായും റദ്ദാക്കിയതായി ധനകാര്യ വകുപ്പിന്റെ പുതിയ ഉത്തരവിൽ പറയുന്നു.
Adjust Story Font
16
